മഞ്ഞില്‍ വിരിഞ്ഞ് ബാഗ്ദാദ്
രാഷ്ട്രീയവും രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധവുമെല്ലാം മനുഷ്യനെ മാത്രം സംബന്ധിക്കുന്നതാണെന്നും പ്രകൃതിക്ക് അതിന്‍റെതായ വഴികളുണ്ടെന്നുമുള്ള തിരിച്ചറിവിന് ബാഗ്ദാദ് ഒരിക്കല്‍ കൂടി സാക്ഷിയായി. ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദ് ചൊവ്വാഴ്ച ഉറക്കമുണർന്നത് ഒരു ദശകത്തിലേറെയായി കാണാത്ത ഒരു കാഴ്ചയിലേക്കാണ്. ബാഗ്ദാദികളില്‍ പലരും ജീവിതത്തില്‍ തന്നെ ആദ്യമായി കാണുകയായിരുന്നു, തങ്ങളുടെ നഗരം മഞ്ഞ് മൂടിക്കിടക്കുന്ന ആ അത്യപൂര്‍വ്വകാഴ്ച. കുട്ടികളും പ്രായമായവരും പാർക്കുകളിൽ ഒത്തുകൂടി, സെൽഫികളിലും കളികളുമായി മഞ്ഞിനെ വരവേറ്റു. കാണാം ആ കാഴ്ചകള്‍.
കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നത്.
ഇറാന്‍റെ അമിതാധികാരത്തെ എതിര്‍ത്ത് കൊണ്ടായിരുന്നു പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.
അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നു പോയ ഇറാഖില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇറാനായിരുന്നു.
ഇറാന്‍റെ ഇടപെടല്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഇറാഖി ജനതയില്‍ സ്വാധീനം ചെലുത്തിതുടങ്ങിയപ്പോഴാണ്, ചിലര്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇറാന്‍റെ അപ്രമാദിത്വത്തിനെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയത്.
പ്രക്ഷോഭം ശക്തമായ ഘട്ടത്തില്‍, ജനം ബാഗ്ദാദിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം അക്രമിച്ചു.
കലാപകാരികളുടെ അക്രമണത്തിന് അമേരിക്ക മറുപടി നല്‍കിയത് ഇറാന്‍റെ വിപ്ലവ കമാന്‍റര്‍ കാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്ത് വച്ച് ഡ്രോണ്‍ അക്രമണത്തില്‍ കൊന്നുകൊണ്ടായിരുന്നു.
കാസിം സുലൈമാനി ആയിരക്കണക്കിന് കൊലപാതകത്തിന് കാരണക്കാരനായ ഭീകരനാണെന്നായിരുന്നു കൊലയ്ക്ക് അമേരിക്ക പറഞ്ഞ കാരണം.
കാസിം സുലൈമാനിയുടെ വധത്തോടെ ഇറാന്‍ അമേരിക്കയെ ഭീകര രാഷ്ട്രമായും അമേരിക്കന്‍ സൈനീകരെ ഭീകരപ്രവര്‍ത്തകരായും പ്രഖ്യാപിച്ചു.
തുടര്‍ന്ന് ആഴ്ചകളോളും ഇറാഖ് - ഇറാന്‍ മേഖലയില്‍ യുദ്ധ ഭീഷണി നിലനിന്നു.
ആഴ്ചകള്‍ക്ക് ശേഷം യുദ്ധ ഭീഷണിയുടെ പിരിമുറുക്കം പതിയെ ഒഴിയുമ്പോള്‍ ബാഗ്ദാദികള്‍ക്ക് കുളിരേകിയെത്തിയതാകട്ടെ, പ്രകൃതി കനിഞ്ഞ് നല്‍കിയ മഞ്ഞ്.
ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാഗ്ദാദില്‍ മഞ്ഞ് വീഴുന്നത്. ഉച്ചയായപ്പോഴേക്കും മിക്കവാറും മഞ്ഞും ഉരുകിയൊലിച്ച് പോയി.
ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അടിസ്ഥാനമാക്കി, വര്‍ഷം മുഴുവനും ഏറ്റവും ചൂടുകൂടിയ കാലാവസ്ഥയാണ് ഇറാഖില്‍ അനുഭവപ്പെടാറ്.
“ദൈവത്തിന് നന്ദി, ഇന്ന് രാവിലെ മഞ്ഞുവീഞ്ഞു. അന്തരീക്ഷം മനോഹരമാണ്... ജനങ്ങൾ വളരെ സന്തുഷ്ടരാണ്, കാരണം ഇറാഖിൽ ആദ്യമായാണ് മഞ്ഞ് വീഴുന്നത്.” ബാഗ്ദാദിയായ അയ്മെൻ അഹമ്മദ് പറഞ്ഞു.
ഇറാഖിന്‍റെ വടക്കൻ പ്രദേശത്ത് വാർഷിക മഞ്ഞുവീഴ്ച സാധാരണമാണ്, പക്ഷേ ബാഗ്ദാദിൽ ഇത് വളരെ അപൂർവമാണ്. 2008 ലാണ് തലസ്ഥാനം അവസാനമായി മഞ്ഞ് കണ്ടത്.