നിശബ്ദം, ഗോള്‍ ആരവങ്ങള്‍ മുഴങ്ങിയ സ്പാനിഷ് നഗരങ്ങള്‍
മാഡ്രിഡ്, ബാഴ്സലോണ, വലന്‍സിയ, സെവിയ, സെറഗോസ, മലാഗ, മുര്‍സിയ, പാല്‍മ, ലാസ് പാമാസ്, ബില്‍വോ, അലിക്കാന്‍റേ, കോര്‍ഡോബ, വല്ലാഡോളിഡ്...... സ്പെയിനിലെ പ്രധാനപ്പെട്ട നഗരങ്ങളാണ്. എന്നാല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇവയൊക്കെത്തന്നെ ഓരോ ഫുട്ബോള്‍ ക്ലബുകള്‍ കൂടിയാണ്. പലതും ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ക്ലബ്ബുകള്‍. എന്നാല്‍ ഇന്ന് കൊറോണാക്കാലത്ത് ഏറെ ദുരിതമനുഭവിക്കുകയാണ് സ്പെയിന്‍. ലോകത്ത് ഇതുവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളില്‍ മൂന്നാം സ്ഥാനമാണ് സ്പെയിന്. 1,04,118 രോഗികള്‍. 9387 പേര്‍ ഇതിനകം മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സ്പെയില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രങ്ങള്‍: ഗെറ്റി, എപി
ഗോള്‍, ഗോള്‍, ഗോള്‍... ആവേശം ആലകടലായി മുഴങ്ങിക്കേട്ട സ്പാനിഷ് നഗരങ്ങളില്‍ ഒന്നാണ് ബാഴ്സിലോണ. ഇന്ന് തീര്‍ത്തും നിശബ്ദം, നിശ്ചലം.
കൊറോണ വൈറസ് പകർച്ചവ്യാധിയെ തരണം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വീട്ടിൽ താമസിക്കുകയാണെന്ന് സ്പാനിഷ് അധികൃതർ ജനങ്ങളോട് പറയുന്നു.
എന്നാല്‍, അപ്പോഴും ആളുകൾ പുറത്തുനിൽക്കുന്നു, കാരണം, അവരെ സംമ്പന്ധിച്ച് വീടെന്നത് മാഡ്രിഡിലെയും ബാഴ്‌സലോണയിലെയും തെരുവുകളാണ്. തെരുവികള്‍ എന്നും വീടെന്ന സംങ്കല്‍പ്പത്തിന് പുറത്താണ്.
“എന്‍റെ ശാരീരിക അവസ്ഥ വളരെ നല്ലതിനാൽ ഞാൻ വൈറസിനെ ഭയപ്പെടുന്നില്ല. എനിക്ക് വൈറസ് പിടിപെട്ടാൽ, എന്‍റെ ശരീരം ഗ്യാസ്ട്രോ എന്‍റൈറ്റിസ് പോലെ പുറത്താക്കും. ” 40 കാരനായ ജാവിയർ റെഡോണ്ടോ പറയുന്നു.
സ്പെയിനിലെ ഫുട്ബോള്‍ മൈതാനങ്ങളെല്ലാം അടച്ചു. ചിലത് കൊവിഡ് 19 താത്കാലിക ആശുപത്രിയായി മാറിക്കഴിഞ്ഞു.
“ഞാൻ എല്ലാ ദിവസവും കഴിക്കാൻ ആവശ്യമായ പണം സമ്പാദിക്കാറുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ഒരു ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. തെരുവിൽ ആരും ഇല്ലാത്തതിനാൽ ഇപ്പോൾ ഞാൻ എനിക്കായി ഗിറ്റാർ വായിക്കുന്നു. ” ഫ്രാന്‍സില്‍ നിന്നും 4 വര്‍ഷം മുമ്പ് സ്പെയിനിലെക്ക് കുടിയേറിയ, ഇന്നും ബാഴ്‌സലോണയിലെ തെരുവുകളിൽ ഉറങ്ങുന്ന കെവിൻ പറഞ്ഞു.
ഇന്ന് ഏറ്റവുമധികം വൈറസ് ബാധിത രാജ്യങ്ങളിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് കീഴിലാണ്. അപ്പോഴും തെരുവിന്‍റെ മദ്ധ്യത്തില്‍ ഒറ്റ ബ്ലാങ്കറ്റ് പുതച്ചുറങ്ങുന്ന ആഫ്രിക്കയില്‍ നിന്നും കുടിയേറിയ അഭയാര്‍ത്ഥി.
ദേശീയ അടച്ചൂപൂട്ടലിന് ശേഷം സ്റ്റോറുകൾ തുറന്നിട്ടില്ല. ഓഫീസ് കെട്ടിടങ്ങൾ ശൂന്യമായി. നഗരങ്ങൾ രാവും പകലും ഒരുപോലെ വിജനമായി കിടക്കുന്നു.
“ഒരു ആണവ സ്ഫോടനം ഉണ്ടായത് പോലെയാണ് ഇവിടം. എല്ലാവരും സ്വന്തം ബങ്കറിൽ അഭയം തേടി. ഭവനരഹിതരായ ഞങ്ങൾ മാത്രമാണ് ഇന്ന് ഈ നഗരത്തില്‍ അവശേഷിക്കുന്നത്. ” 8 വർഷത്തിലേറെയായി തെരുവിൽ താമസിക്കുന്ന 36 കാരിയായ ഗാന ഗുട്ടറസിന്‍റെ വാക്കുകള്‍.
പാക്കിസ്ഥാനിൽ നിന്നും സ്പെയിനിലേക്ക് കുടിയേറിയതാണ് 37 കാരനായ നസീർ. ബാഴ്‌സലോണയിലെ ഒഴിഞ്ഞ തെരുവിലാണ് ഇയാള്‍ ഉറങ്ങുന്നത്. നസീറിനെ പോലെ ആയിരങ്ങളുണ്ട് ബാഴ്സലോണയിലെ തെരുവുകളില്‍. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഇസ്റ്റില്‍ നിന്നും നല്ലൊരു ജീവികം കൊതിച്ച് കുടിയേറിയവര്‍.
“12 വർഷമായി ഈ തെരുവിലാണ് ഞാന്‍ ഉണരുന്നതും ഉറങ്ങുന്നുതും. ഒരിക്കലും ഈ തെരുവ് നിശബ്ദമാകില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇല്ല. ദിവസം മുഴുവനുമുള്ള ഈ നിശബ്ദത എന്നെ ഭയപ്പെടുത്തുന്നു ... വൈറസിനേക്കാൾ കൂടുതൽ, ”32 കാരനായ റിക്കാർഡോ പറയുന്നു.
സ്പാനിഷ് സൈന്യത്തിന്, നഗരത്തിലെ എല്ലാ ഭിക്ഷക്കാരെയും കൂടാരങ്ങളിൽ പാർപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ എവിടെ എങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക് മാത്രം അവരുടെ കൈയില്‍ കൃത്യമായ ഉത്തരമില്ല.
“എനിക്ക് ഭയമില്ല ! എന്നെ ഒരിക്കലും വൈറസ് ബാധിക്കാൻ പോകുന്നില്ല, ആർക്കേഡിൽ ഞാൻ സുരക്ഷിതനാണ്. ” 5 വർഷമായി ബാഴ്സലോണയിലെ തെരുവിൽ ഉറങ്ങുന്ന 27 കാരനായ ജോസ് പറയുന്നു.
മിക്ക ആളുകളും കടലാസ് വിരിച്ചാണ് കിടക്കുന്നത്. മറ്റുള്ളവർക്ക് മെത്തയോ കൂടാരങ്ങളോ ഉണ്ട്. ഇടുങ്ങിയ തെരുവുകളും ഇപ്പോൾ അടച്ചിട്ടിരിക്കുന്ന സ്റ്റോറുകളുടെ വാതിലുകള്‍ അഭയസ്ഥാനമാക്കിയവരും കുറവല്ല.
കാളപ്പോരിന്‍റെയും ഫുട്ബോളിന്‍റെയും മായികലോകത്ത് നിന്ന് മാറിയാല്‍ സ്പെയിനിലെ ഭവനരഹിതർ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്.
ഏകദേശം 40,000 ആളുകളെ ഇത് നേരിട്ട് ബാധിക്കുന്നു അതായത് ജനസംഖ്യയുടെ 0.09% ശതമാനത്തോളം പേര്‍. ഭവനരഹിതരായവരുടെ ജനസംഖ്യയില്‍ കുടിയേറ്റക്കാരുടെ കണക്ക് ലഭ്യമല്ല.
ഭവനരഹിതരിൽ യുവാക്കളുടെ എണ്ണവും ഏറെ ഉയര്‍ന്നതാണ്. ചില പഠനങ്ങൾ പറയുന്നത്. സ്പെയിനിലെ ഭവനരഹിതരിൽ 30% മാനവും 18-29 വയസ്സിനിടയില്‍ പ്രായമുള്ളവരാണെന്നാണ്.
മാഡ്രിഡിലെ വിശാലമായ ഐഫെമ എക്സിബിഷൻ സെന്‍റര്‍ 150 കിടക്കകളുള്ള ഒരു താൽക്കാലിക ഷെൽട്ടറാക്കി മാറ്റി.
ബാഴ്സലോണയിലെ ഒരു പഴയ വിദ്യാലയം 56 പേർക്കുള്ള ഒരു താൽക്കാലിക അഭയകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. പക്ഷേ... എണ്ണത്തില്‍ കൂടുതലും ഇപ്പോഴും തെരുവില്‍തന്നെയാണ് കിടന്നുറങ്ങുന്നത്. കൂടുതൽ കിടക്കകൾ ഉടൻ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ ഇപ്പോഴും പറയുന്നു.
ബാഴ്സലോണയിലെ തെരുവുകളില്‍ ഉറങ്ങുന്നവർ ഒരു കാര്യം അംഗീകരിക്കുന്നു: പണത്തിനോ ഭക്ഷണത്തിനോ വേണ്ടി ഭിക്ഷയാചിക്കുന്നത് ഇപ്പോൾ അർത്ഥശൂന്യമാണ്. കാരണം, അവർക്ക് ഒന്നും നൽകാൻ ചുറ്റും ആരുമില്ല.
സ്പെയിനിൽ എത്ര ഭവനരഹിതരായ ആളുകളുണ്ടെന്നതിനി കൃത്യമായ കണക്കില്ലെങ്കിലും ജനസംഖ്യ രജിസ്റ്ററിൽ നിന്നും വിവിധ സഹായ സംഘടനകളിൽ നിന്നുമുള്ള സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കി 50,000 മേല്‍ ആളുകൾ തെരുവുകളില്‍ അന്തിയുറങ്ങുന്നതായി ദേശീയ എന്‍ജിയോകള്‍ ആരോപിക്കുന്നു.
ഓരോ വർഷവും വീടില്ലാത്തവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇവര്‍ സ്പെയിനിൽ തെരുവുകള്‍, ഷെൽട്ടറുകള്‍, ഉപേക്ഷിക്കപ്പെട്ട പാർപ്പിടങ്ങള്‍, വാസയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളെ അന്തിയിറങ്ങാനായി ഉപയോഗിക്കുന്നു.
മഹാമാരിയുടെ കാലത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ മരുന്നോ ഭക്ഷണമോ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്.
സ്പെയിനിലെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനും മരണസംഖ്യകൂടാനും ഭവനരഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.