ചരക്ക് കപ്പലിലെ തീ; പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞ് ശ്രീലങ്കന്‍ തീരം
എം വി എക്സ്-പ്രസ്സ് പേള്‍ എന്ന് ചരക്ക് കപ്പലിൽ നിന്നുള്ള ടൺ കണക്കിന് കത്തി ഉരുകിയ പ്ലാസ്റ്റിക്കുകള്‍ വെള്ളിയാഴ്ചയോടെ ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു. ഇതേതുടര്‍ന്ന് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍ക്കാര്‍ മത്സ്യബന്ധനം നിരോധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് 80 കിലോമീറ്റർ (50 മൈൽ) തീരപ്രദേശത്താണ് സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്. നിരോധനം ബാധിച്ച 5,600 ബോട്ടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും നിലവിൽ വിപണിയിലുള്ള സമുദ്രവിഭവങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും മത്സ്യത്തൊഴിലാളി മന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു. അതിനിടെ കപ്പലിനെ രക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പത്താം ദിവസത്തിലേക്ക് കടന്നു. (ചിത്രങ്ങള്‍ ഗെറ്റി)
മത്സ്യബന്ധനം നിരോധിട്ടതോടെ ബുദ്ധമുട്ടുന്ന മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും തങ്ങളുടെ ഇടവകക്കാരാണെന്ന് രാജ്യത്തെ റോമൻ കത്തോലിക്കാ സഭ അറിയിച്ചു. ഇവരുടെ ഉപജീവന മാര്‍ഗ്ഗം നിഷേധിക്കപ്പെട്ടതിന് നഷ്ടപരിഹാരം നല്‍കണമെന്നും സഭ അറിയിച്ചു.
കൊളംബോയിൽ നിന്ന് 43 കിലോമീറ്റർ തെക്ക് - കലുതാരയിലെ ഹോളിഡേ റിസോർട്ടിൽ വെള്ളിയാഴ്ച ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് തരികൾ ഒഴുകിയെത്തി.
തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ വടക്ക് മത്സ്യബന്ധന മേഖലയായ നെഗൊമ്പോയിൽ കഴിഞ്ഞ ദിവസം ഇതുപോലെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിരുന്നു.
എക്സ്-പ്രസ്സ് പേള്‍ എന്ന് ചരക്ക് കപ്പലിലെ തീ നിയന്ത്രണവിധേയമാണെന്നും കപ്പൽ തകരാനുള്ള സാധ്യത കുറഞ്ഞുവെന്നും ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ നിഷന്ത ഉലുഗെറ്റെൻ അറിയിച്ചു.
“ഇപ്പോൾ കപ്പൽ തകരാറിലാകുമെന്ന ഭീഷണിയില്ല, പക്ഷേ എത്രത്തോളം എണ്ണ അവശേഷിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല.” കൊളംബോയിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉലുഗെറ്റെൻ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ ചോർച്ചയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ശ്രീലങ്കയിലെ മറൈൻ എൻവയോൺമെന്‍റ് പ്രൊട്ടക്ഷൻ അതോറിറ്റി (MEPA) പറഞ്ഞു. എന്നാൽ കപ്പലിന്‍റെ പ്ലാസ്റ്റിക് ചരക്കുകള്‍ ഇതിനകം തന്നെ കടലില്‍ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിക്കഴിഞ്ഞു.
കടൽത്തീര വൃത്തിയാക്കൽ നടന്നുകൊണ്ടിരിക്കുമ്പോൾ കണ്ടൽക്കാടുകളിലും തടാകങ്ങളിലും ഉണ്ടായ ആഘാതം ഇപ്പോഴും കണക്കാക്കിയിട്ടില്ല. മത്സ്യങ്ങളടക്കമുള്ള കടല്‍ ജീവികൾക്കും പക്ഷികൾക്കുമുള്ള ദോഷവും കണക്കാക്കും.
ഏഷ്യയിലെ ഏറ്റവും മികച്ച ജൈവ വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക, ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മലിനീകരണം, പ്രത്യേകിച്ച് മൈക്രോപ്ലാസ്റ്റിക്സിൽ നിന്നുള്ള മാലിന്യം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മെപ ചെയർപേഴ്‌സൺ ധർഷാനി ലഹന്ദപുര പറഞ്ഞു.
അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക്കിന്‍റെ വളരെ ചെറിയ കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്സ്. അവ കടല്‍ മത്സ്യങ്ങള്‍ കഴിക്കുകയും അത് വഴി മനുഷ്യരിലേക്ക് കടക്കാനും സാധ്യത ഏറെയാണ്.
25 ടൺ നൈട്രിക് ആസിഡ്, സോഡിയം ഹൈഡ്രോക്സൈഡ് (കാസ്റ്റിക് സോഡ), ലൂബ്രിക്കന്‍റുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്കുകളിൽ ഭൂരിഭാഗവും തീപിടുത്തത്തിൽ നശിച്ചതായി ധർഷാനി ലഹന്ദപുര പറഞ്ഞു.
കൊളംബോ തുറമുഖത്തിന് 9.5 നോട്ടില്‍മൈല്‍ ദൂരെ നങ്കൂരമിട്ടിരിക്കുന്ന എക്സ്-പ്രസ്സ് പേള്‍ എന്ന ചരക്ക് കപ്പലില്‍ നിന്ന് ഇപ്പോഴും പുകയുയരുന്നതായാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാനുള്ള അന്താരാഷ്ട്ര രക്ഷാപ്രവർത്തനവും നടക്കുന്നു.
കൊളംബോ തുറമുഖത്തേക്ക് കടക്കാനുള്ള അനുമതി തേടി എക്സ്-പ്രസ്സ് പേള്‍ എന്ന് ചരക്ക് കപ്പൽ അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കൂരമിട്ടിരുന്നപ്പോഴാണ് കപ്പലില്‍ തീ കണ്ടത്. മെയ് 11 മുതൽ കപ്പലിലെ നൈട്രിക് ആസിഡ് ചോർച്ചയെ കുറിച്ച് കപ്പലിലെ ക്രൂ അംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് അധികൃതർ കരുതുന്നു.
ഇന്ത്യക്കാരടക്കമുള്ള കപ്പലിലെ 25 അംഗ സംഘത്തെ ചൊവ്വാഴ്ച തന്നെ ഒഴിപ്പിച്ചു. രണ്ടുപേർക്ക് നിസാര പരിക്കേറ്റതായി കപ്പലിന്‍റെ ഉടമകൾ അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ നാല് കപ്പലുകൾ ശ്രീലങ്കയുടെ നാവികസേനയോടൊപ്പം ചേര്‍ന്നാണ് തീയണയ്ക്കല്‍ ശ്രമങ്ങള്‍ തുടരുന്നത്.
ഓയിൽ കടലിലേക്ക് ഒഴുകുന്നത് കൈകാര്യം ചെയ്യാൻ രണ്ട് കപ്പലുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ തീരസംരക്ഷണ വിമാനങ്ങളും പ്രദേശത്ത് സജീവമായി പങ്കെടുക്കുന്നു. ഇതുവരെയായി കടലില്‍ എണ്ണ ഒഴുകിപ്പോയതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകള്‍.
ശ്രീലങ്കയിലെ വ്യോമസേന വെള്ളിയാഴ്ച പുറത്തുവിട്ട ഡ്രോൺ ഫൂട്ടേജിൽ കപ്പലിന്‍റെ പിൻഭാഗത്താണ് ഇപ്പോള്‍ തീ കാണിക്കുന്നത്. ചൈനയിൽ നിർമ്മിച്ച മൂന്ന് മാസം പഴക്കമുള്ള കപ്പലിൽ, ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള ഹസീന തുറമുഖത്ത് നിന്നാണ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്.
ഡച്ച് കമ്പനിയായ എസ്എംഐടിയാണ് ചരക്ക് കപ്പലിന്‍റെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ സപ്തംബറിൽ ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് തീപിടിത്തമുണ്ടായ ഓയിൽ ടാങ്കറിൽ തീ പടരുന്നതിൽ പ്രശസ്ത സാൽവേജ് ട്രബിൾഷൂട്ടർമാരായ എസ്എംടി പങ്കാളിയായിരുന്നു.
ന്യൂ ഡയമണ്ട് ടാങ്കറിലെ തീ അണയ്ക്കാൻ ഒരാഴ്ചയിലധികം സമയമെടുത്തു. അന്ന് 40 കിലോമീറ്റർ (25 മൈൽ) ചുറ്റളവിലാണ് എണ്ണ ചോർച്ചയുണ്ടായത്. 17 മില്യൺ ഡോളർ ശുചീകരണത്തിന് നല്‍കണമെന്ന് ശ്രീലങ്ക കപ്പലുടമകളോട് ആവശ്യപ്പെട്ടിരുന്നു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.