ഫിലോമിന കൊടുങ്കാറ്റ് ; അമ്പത് വര്‍ഷത്തിനിടെ ആദ്യമായി മഞ്ഞില്‍ പൊതിഞ്ഞ് സ്പെയിന്‍
കനത്ത മഞ്ഞുവീഴ്ചയുള്ള റോഡുകൾ വൃത്തിയാക്കാനും ഫിലോമിന കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളിലേക്ക് കോവിഡ് വാക്സിനുകളും ഭക്ഷണസാധനങ്ങളും എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നതായി സ്പെയിന്‍. തലസ്ഥാനമായ മാഡ്രിഡിൽ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ 50cm (20 ഇഞ്ച്) വരെ മഞ്ഞ് വീണു. കുറഞ്ഞത് നാല് പേർ മരിക്കുകയും ആയിരക്കണക്കിന് യാത്രക്കാർ റോഡുകളില്‍ കുടുങ്ങുകയും ചെയ്തു. ഒറ്റരാത്രികൊണ്ട്, സ്പെയിനിന്‍റെ ചില ഭാഗങ്ങളിൽ താപനില -8 സി (18 എഫ്) ലേക്ക് താഴ്ന്നു. ചിലയിടങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തണുപ്പ് കാരണം താപനില -10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. വടക്കൻ സ്പെയിനിലെ ലിയോണിലെ വെഗാ ഡി ലൂർദ്‌സിൽ -35.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി സ്റ്റേറ്റ് മെറ്റീരിയോളജിക്കൽ ഏജൻസി (എമെറ്റ്) അറിയിച്ചു. മഞ്ഞ് അപകടകരമായ ഹിമ വര്‍ഷത്തിലേക്ക് തിരിയുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുണ്ട്. അസാധാരണമായ തണുപ്പ് വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നാതയും ദേശീയാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിത്രങ്ങള്‍ ഗെറ്റി.
ഫിലോമിന കൊടുങ്കാറ്റിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സ്പെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞില്‍ മൂടി. കനത്ത മഞ്ഞ് വീഴ്ചയില്‍ റോഡുകളില്‍ ഒറ്റപ്പെട്ട് പോയ ആയിരക്കണക്കിന് ഡ്രൈവര്‍മാരെ രക്ഷിക്കാന്‍ ഒടുവില്‍ സൈന്യമിറങ്ങി.
കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് സ്പെയിനിലെ ഗതാഗത സംവിധാനം തകര്‍ന്നു. ഫിലോമിനാ കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്പെയിനില്‍ നാല് പേര്‍ മരിച്ചു. കനത്ത ഹിമപാതത്തെ തുടര്‍ന്ന് ആളുകളോട് വീടുകളില്‍ കഴിയാനും യാത്രകള്‍ ഒഴിവാക്കാനും മാഡ്രിഡ് സിറ്റി കൗൺസിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More - ല്‍ ക്ലിക്ക് ചെയ്യുക)
സ്പാനിഷ് തലസ്ഥാനം ഉൾപ്പെടെയുള്ള പത്ത് പ്രദേശങ്ങളില്‍ നേരത്തെ റെഡ് അലേർട്ടിൽ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
മഞ്ഞ് വീഴ്ചയ്ക്കിടെ റോഡില്‍ കുടുങ്ങിപ്പോയ ആയിരത്തോളം ഡ്രൈവര്‍മാര്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിയതായി മാഡ്രിഡ് എമർജൻസി ഡയറക്ടർ കാർലോസ് നോവില്ലോ അറിയിച്ചു.
മാഡ്രിഡിനുള്ളിലെ ബസ് സർവീസുകളും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെന്നും നഗരത്തിലെ സ്കൂളുകളും സർവകലാശാലകളും അടച്ചിടുമെന്നും അറിയിപ്പ് വന്നു.
ഇതിനിടെയിലും 3,00,000 കൊറോണ വൈറസ് വാക്സിനുകൾ രാജ്യത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിനായും പൊലീസ് സംരക്ഷണത്തോടെ ഇതിനായി നടപടികൾ സ്വീകരിച്ചതായും സ്പാനിഷ് സർക്കാർ അറിയിച്ചു.
ആരോഗ്യം, വാക്സിനുകൾ, ഭക്ഷണം എന്നിവയുടെ വിതരണം ഉറപ്പുനൽകുന്നുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സാധനങ്ങൾ എത്തിക്കുന്നതിനായി ഇടനാഴികൾ തുറന്നിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ജോസ് ലൂയിസ് അബാലോസ് ഞായറാഴ്ച പറഞ്ഞിരുന്നു.
M40, M506 എന്നീ മോട്ടോർവേകളിൽ കുടുങ്ങിയ കാറുകളിൽ നിന്നുള്ളവരെ രക്ഷപ്പെടുത്താന്‍ സൈന്യത്തിന് ഏറെ പാടുപെടേണ്ടിവന്നു.
'ഞങ്ങൾ എല്ലാവരുടെ അടുത്തേക്കും എത്താന്‍ ശ്രമിക്കുകയാണ്. അവരെ സുരക്ഷിതരായിരിക്കാൻ സഹായിക്കും.' ട്രാൻസ്പോർട്ട് മന്ത്രി ജോസ് ലൂയിസ് അബാലോസ് പറഞ്ഞു. ' ഞങ്ങൾ ഒരു ചരിത്ര കൊടുങ്കാറ്റിന്‍റെ പിടിയിലാണ്, ഇത് ഗതാഗത സംവിധാനത്തെ തകര്‍ത്തു. മാഡ്രിഡിലെ എ 4, റെഡ് ക്രോസ് മഞ്ഞ് കാരണം വാഹനങ്ങളിൽ കുടുങ്ങിയ ലോറി ഡ്രൈവർമാർക്ക് ആദ്യം ഭക്ഷണം എത്തിക്കുകയും പിന്നീട് അവരെ രക്ഷിക്കുകയും ചെയ്തു' അദ്ദേഹം പറഞ്ഞു.
സ്പാനിഷ് തലസ്ഥാനത്തിന്‍റെ വടക്ക്-പടിഞ്ഞാറ് സർസാലെജോയിൽ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂടിപ്പോയ ഒരു കാറിനുള്ളില്‍ നിന്ന് ഒരു 54 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മിജാസിൽ ദമ്പതികൾ മുങ്ങിമരിച്ചു. ഒരു ഭവനരഹിതനെ മഞ്ഞില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഞ്ഞുവീഴ്ച 20 സെന്‍റീമീറ്ററോളം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു. ഈ ആഴ്ച്ചയും സ്പാനിഷ് തലസ്ഥാനം സാധാരണ നിലയിലാകില്ലെന്ന് മാഡ്രിഡ് മേയർ ജോസ് ലൂയിസ് മാർട്ടിനെസ്-അൽമീഡിയ അറിയിച്ചു.
1971 ന് ശേഷമുള്ള ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് മാഡ്രിഡിലുള്ളതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 'കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് മഞ്ഞുവീഴ്ചയില്‍ നിന്ന് സുരക്ഷയ്‌ക്കായി മാഡ്രിഡ് ബരാജാസ് വിമാനത്താവളം ശനിയാഴ്ച മുഴുവൻ അടയ്ക്കുമെന്ന് സ്പെയിനിലെ എല്ലാ വിമാനത്താവളങ്ങളും നിയന്ത്രിക്കുന്ന ഏന ട്വീറ്റ് ചെയ്തു.
വിമാനത്താവളം അടച്ചുപൂട്ടിയതിന്‍റെ ഫലമായി മാഡ്രിഡ്, മലഗ, ടെനറൈഫ്, ക്യൂറ്റ എന്നിവിടങ്ങളിലേക്കുള്ള കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കി.
മാഡ്രിഡിന്‍റെ വിമാനത്താവളം അടച്ചതിന് പുറമേ, തലസ്ഥാനത്തിനും തെക്കുകിഴക്കൻ നഗരങ്ങളായ അലികാന്‍റെയും വലൻസിയയ്ക്കും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് മാഡ്രിഡ് സിറ്റി കൗൺസിൽ അറിയിച്ചു.
700 പ്രധാന റോഡുകളിൽ ചിലത് വൃത്തിയാക്കാൻ സൈനികരെ വിന്യസിച്ചു. ഇതിനായി 3,500 ടൺ ഉപ്പ് ലോറികളിൽ തലസ്ഥാനത്തേക്ക് കൊണ്ടുവന്നതായി സ്പെയിനിലെ എൽ മുണ്ടോ വെബ്‌സൈറ്റ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
യുവാക്കളും കുട്ടികളും മഞ്ഞ് ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്. സ്നോബോള്‍ പോരാട്ടവും സ്നോ സ്കൈറ്റിങ്ങും പരിശീലിക്കുകയാണ് കുട്ടികളും യുവാക്കളും.