സൈന്യം കാവല്‍ കിടക്കുന്ന യുഎസ് കാപിറ്റോള്‍
ലോകം മുഴുവന്‍ നേരിട്ടോ അല്ലാതെയോ തങ്ങളുടെ 'പൊലീസിങ്ങി'ന്‍റെ വരുതിയിലാക്കിയിരുന്ന യുഎസ് ഇന്ന് സ്വന്തം പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍, പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളില്‍ നിന്ന് രക്ഷിക്കാനായി സൈനീക നിയന്ത്രണത്തിലാക്കി. 2021 ജനുവരി 6 അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ അംഗീകരിക്കാതെ, ഭരണം കൈപ്പിടിയിലാക്കാനുള്ള ഡ്രംപിന്‍റെ ശ്രമം ലോകത്തിന്‍റെ മുന്നില്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലിന്നേവരെ നടന്നിട്ടില്ലാത്തതരത്തില്‍ സ്വന്തം ജനത തന്നെ പാര്‍ലമെന്‍റ് അക്രമിച്ചത് അമേരിക്കന്‍ ഭരണ കൂടത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. മറ്റന്നാള്‍ നടക്കാനിരിക്കുന്ന ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനായി കനത്ത സുരക്ഷാവലയമാണ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. കാപിറ്റോളിന്‍റെ മുക്കിലും മൂലയിലും അമേരിക്കയുടെ സായുധ വിഭാഗമായ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കാപിറ്റോള്‍ അക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ അമേരിക്കന്‍ ദേശീയ ഗാര്‍ഡ് സൈനീകരുടെ കാപിറ്റോള്‍ സംരക്ഷണ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കെട്ടിടത്തിന് അകത്തും പറത്തും നിലയുറപ്പിച്ച സൈനീകരുടെ ചിത്രങ്ങള്‍ ഒരാഴ്ച മുമ്പ് ലോകം കണ്ട കാപിറ്റോള്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
നാഷണൽ ഗാർഡിലെ 10,000 സൈനീകരെയാണ് വാഷിംഗ്ടൺ ഡിസിയിൽ വിന്യസിച്ചിരിക്കുന്നത്. ജോ ബൈഡന്‍റെ സ്ഥാനാരോഹണ സമയത്ത് ഇത് ഇരട്ടിയിലധികമാകുമെന്ന് പൊലീസ് അധികൃതർ പറയുന്നു.
കഴിഞ്ഞയാഴ്ച നടന്ന അക്രമത്തിൽ പിന്നാലെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ രണ്ടാം തവണ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭ ബുധനാഴ്ച വോട്ടെടുപ്പ് നടത്തിയത് തൊട്ട് മുമ്പാണ് കാപിറ്റോളില്‍ ഇത്രയധികം സൈനീകരെ വിന്യസിച്ചത്.
അതിനിടെ ഇന്നലെ “അമേരിക്കന്‍ ജനതയെ കലാപത്തിന് പ്രേരിപ്പിച്ചതിന്” പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പാര്‍ലമെന്‍റ് ഇംപീച്ച് ചെയ്തു.
ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്യാനായി ട്രംപിന്‍റെ സ്വന്തം പാർട്ടിയിൽ നിന്നുള്ള പത്ത് റിപ്പബ്ലിക്കൻമാർ പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ ചേർന്നു.
കഴിഞ്ഞ ആറാം തിയതി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അമേരിക്കന്‍ കോൺഗ്രസില്‍ സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് ആയിരക്കണക്കിന് തീവ്ര ട്രംപ് അനുകൂലികൾ കാപ്പിറ്റൽ സമുച്ചയത്തിലേക്ക് അതിക്രമിച്ചു കയറിയത്.
അക്രമിസംഘത്തെ കണ്ട പൊലീസ് പിന്തിരിഞ്ഞോടിയതോടെ അക്രമികള്‍ കാപിറ്റോളിനുള്ളില്‍ കടന്നു. പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിരവധി കേടുപാടുകള്‍ വരുത്തിയ സംഘം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പിന്നീട് കൂടുതല്‍ പൊലീസും സൈന്യവുമെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവത്തില്‍ ഒരു മുന്‍ വ്യോമസേനാംഗമായ സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടു.
സംഭവത്തിന് നേതൃത്വം നല്‍കിയ 30 -ഓളം പേരടക്കം നൂറ് കണക്കിനാളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരുടെ ചിത്രങ്ങള്‍ സഹിതം പൊതുനിരത്തുകളില്‍ പതിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.
കാപിറ്റോള്‍ കെട്ടിടം സുരക്ഷിതമാക്കുകയും കലാപകാരികളെ നീക്കം ചെയ്യുകയും ചെയ്ത ശേഷം, കെട്ടിടത്തിന് ചുറ്റും ഒരു വലിയ വേലി സ്ഥാപിക്കുകയും ആയിരക്കണക്കിന് ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കെട്ടിടം സംരക്ഷിക്കാനായി നിയോഗിച്ചു.
അടുത്ത ചൊവ്വാഴ്ച വരെ, മാരകമായ ആയുധങ്ങളും സംരക്ഷണ ഉപകരണങ്ങളും വഹിക്കാൻ കാപിറ്റോള്‍ സംരക്ഷിക്കുന്ന സൈനീക ഗാര്‍ഡുകള്‍ക്ക് പെന്‍റഗണ്‍ അംഗീകാരം നല്‍കി.
കഴിഞ്ഞയാഴ്ചയുണ്ടായ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾക്കിടയിലും ജനുവരി 20 ന് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് കൂടുതൽ അക്രമങ്ങൾ നടക്കുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.
20 -ാം തിയതി സ്ഥാനാരോഹണം നടക്കുമ്പോള്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും തീവ്രവലതുപക്ഷ ട്രംപനുകൂലികള്‍ സായുധ കലാപം നടത്താന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന അക്രമത്തിന് ഉത്തരവാദികളായവരെ എല്ലാം അറസ്റ്റ് ചെയ്യാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയ എഫ്ബിഐയുടെ മുന്നറിയിപ്പ് പുതിയ ആശങ്കകളാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.
ഏതായാലും ബൈഡന്‍റെ സ്ഥാനാരോഹണത്തിന് ശേഷവും അമേരിക്കന്‍ ജനാധിപത്യം പഴയത് പോലെയാന് ഏറെ പാടുപെടേണ്ടിവരുമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നിലവില്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ ഭക്ഷണവും ഉറക്കവും എല്ലാം കാപിറ്റോള്‍ മന്ദിരത്തിലാണ്. വെറും നിലത്ത് കിടന്നുറങ്ങുന്ന ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറയുന്നത്.