അഫ്ഗാന്‍; ഉടമ്പടികള്‍ സമാധാനം കൊണ്ടുവരുമോ ?
1955 മുതല്‍ 1975 വരെ 20 വര്‍ഷം നീണ്ട വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്ക പരാജയപ്പെടുന്ന മറ്റൊരു യുദ്ധമുഖമായി അഫ്ഗാന്‍ മാറുകയാണ്. 2001 ല്‍ അഫ്ഗാന്‍ യുദ്ധത്തിന് അമേരിക്ക തുടക്കമിട്ടത് മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റായ ഡോണാള്‍ഡ് ട്രംപ് 2017 ല്‍ 'ഒരിക്കലും ഒടുങ്ങാത്ത യുദ്ധം' എന്ന് അഫ്ഗാന്‍ യുദ്ധത്തെ വിശേഷിപ്പിക്കുന്നത് വരെ അഫ്ഗാനിലെ താലിബാനികള്‍ അമേരിക്കയുമായി നിരന്തരയുദ്ധത്തില്‍ തന്നെയായിരുന്നു. അവസാനത്തെ വിദേശ സൈനീകനും രാജ്യം വിടും വരെ ആയുധം താഴെ വെയ്ക്കില്ലെന്നായിരുന്നു താലിബാന്‍റെ നയം. ഒടുവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്ക മുന്‍കൈയെടുത്ത് ഖത്തറില്‍ വച്ച് നടന്ന മാരത്തോണ്‍ സമാധാന ചര്‍ച്ചകളുടെ ഫലമായി അന്തിമ വിജയം എന്നൊന്നുണ്ടായില്ലെങ്കിലും തത്വത്തില്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം വിജയമില്ലാതെ മടങ്ങുകയാണ്. കാണാം അമേരിക്ക - താലിബാന്‍ യുദ്ധ ചിത്രങ്ങള്‍.
നീണ്ട 18 വര്‍ഷത്തെ നിരര്‍ത്ഥകമായ യുദ്ധത്തിന് ശേഷം അമേരിക്കയും താലിബാനും തമ്മിൽ ഉടമ്പടിയിൽ ഒപ്പുവെച്ചു. കൃത്യമായി പറഞ്ഞാല്‍ 2001 ഓക്ടോബര്‍ 7 മുതലാണ് അമേരിക്കയും സഖ്യ കക്ഷി നാറ്റോയും ചേര്‍ന്ന് താലിബാനെതിരെ യുദ്ധം ആരംഭിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസ് പ്രത്യേക പ്രതിനിധി സല്‍മെ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഘാനി ബറാദറും ചേര്‍ന്നാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്.
ഉടമ്പടി പ്രകാരം വരുന്ന പതിനാല് മാസത്തിനുള്ളിൽ അമേരിക്കയും നാറ്റോയും അഫ്ഗാനിസ്ഥാന്‍റെ മണ്ണിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കും. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ മുഴുവനും താലിബാന്‍ പാലിക്കണം. ഇല്ലെങ്കില്‍ പിന്മാറ്റം വീണ്ടും നീളം. ഇന്ത്യയുടെ ഖത്തർ അംബാസിഡർ പി കുമാരനും സന്ധ്യക്ക് സാക്ഷ്യം വഹിച്ചു.
അമേരിക്ക ഇന്നോളം അംഗീകരിച്ചിട്ടില്ലാത്ത, താലിബാൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അഫ്ഗാനിലെ ഇസ്ലാമിക് എമിറേറ്റും, അമേരിക്കൻ സർക്കാരും തമ്മിലാണ് സന്ധി. നാല് പേജ് നീളമുള്ള ഒരു സന്ധിയാണ്.
അമേരിക്കൻ പ്രതിനിധി സൽമേ ഖാലിൽസാദും താലിബാന്‍റെ തലവനായ മുല്ലാ അബ്ദുൽ ഘാനി ബരാദാർ എന്നിവർ തമ്മിലാണ് ഈ ഉടമ്പടി ഒപ്പിട്ടത്. ഇതിനു പുറമെ മൂന്ന് പേജുള്ള ഒരു പ്രഖ്യാപനം അഫ്ഗാനിസ്ഥാൻ സർക്കാരും അമേരിക്കൻ ഗവണ്മെന്‍റും തമ്മിലും ഒപ്പിട്ടിട്ടുണ്ട്.
സന്ധിപ്രകാരം താലിബാനും അമേരിക്കയും തമ്മിലുണ്ടാക്കിയ പരസ്പര ധാരണകൾ ഇപ്രകാരം. സൈന്യത്തെ പിൻവലിക്കൽ : 135 ദിവസം കൊണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക തങ്ങളുടെ 8600 പേരടങ്ങുന്ന സൈന്യത്തെ പൂർണമായും പിൻവലിക്കും.
അക്കൂട്ടത്തിൽ തന്നെ നാറ്റോയും മറ്റു സഖ്യസേനകളും പിന്മടങ്ങും. പതിനാല് മാസം കഴിഞ്ഞാൽ അഫ്ഗാനിസ്ഥാന്‍റെ മണ്ണിൽ ഒരു വിദേശ സൈനികൻ പോലും കാണില്ല. അതുകഴിഞ്ഞാൽ അവിടെ സിഐഎ ചാരന്മാർ പോലും കാണില്ല എന്നാണ് ധാരണ.
താലിബാൻ തീവ്രവാദം നിർത്തും : അഫ്ഗാനിസ്ഥാന്‍റെ മണ്ണിൽ നിന്ന് ഇനി അമേരിക്കയ്‌ക്കെതിരെ ഒരു തീവ്രവാദപ്രവർത്തനവും അൽക്വയിദ അടക്കമുള്ള താലിബാനി സംഘടനകൾ നടത്തില്ല.
ഇവിടെ ഒരു ചെറിയ കെണി ഇന്ത്യയെ കാത്തിരിക്കുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ എ ത്വയ്യിബ, തുടങ്ങിയ ഇന്ത്യാ വിരുദ്ധ അഫ്ഗാനി തീവ്രവാദ സംഘടനകളെപ്പറ്റി ഒരു പരാമർശം പോലും ഈ സന്ധിയിൽ ഇല്ലെന്നതാണ് ആ കെണി. അവ ഇനിയും നിർബാധം പ്രവർത്തനം തുടരും എന്നർത്ഥം.
ഉപരോധം പിൻവലിക്കും : മൂന്ന് മാസത്തിനുള്ളിൽ താലിബാനി നേതാക്കൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധങ്ങളും നിരോധനങ്ങളും നീങ്ങും. ഓഗസ്റ്റ് 27 -നുള്ളിൽ അമേരിക്കൻ ഉപരോധങ്ങളും.
തടവുകാരെ വിട്ടയക്കും : ഇവിടെയാണ് സന്ധി പാളാനുള്ള ഒരു ചെറിയ സാധ്യത. കാരണം, അമേരിക്ക താലിബാനുമായി ഉണ്ടാക്കിയ സന്ധിയും, അഫ്ഗാനിസ്ഥാൻ സർക്കാരുമായി ഉണ്ടാക്കിയ ധാരണയും തത്വത്തിൽ ഒന്നല്ല. താലിബാനെ അമേരിക്ക ഇങ്ങനെ സുഖിപ്പിക്കുന്നതിൽ അഫ്ഗാനിസ്ഥാൻ സർക്കാരിന് വലിയ താത്പര്യമുണ്ടാകാൻ വഴിയില്ല.
ഈ തടവുകാർ എത്രയാണ്, എന്നേക്ക് അവരെ വിട്ടയക്കും എന്നത് കൃത്യമായി സന്ധിയിൽ പറഞ്ഞിട്ടില്ല. ഏതാണ്ട് 5000 -ലധികം താലിബാനികൾ തടവിലുണ്ട്. അതുപോലെ മറുപക്ഷത്തുള്ള 1000 -ലധികം പേർ താലിബാന്‍റെ തടവിലും. ഇവരെ മാർച്ച് പത്തോടെ വിട്ടയക്കും എന്നാണ് ധാരണ.
വെടി നിർത്തും : ഇതാണ് അടുത്ത പ്രശ്നം. പത്താം തീയതി നോർവേയിൽ ഓസ്ലോയിൽ വെച്ച് ഒരു അഫ്ഗാനികൾ തമ്മിലുള്ള ആഭ്യന്തര ചർച്ച തുടങ്ങും. അവിടെ ഒരു ധാരണ ഉണ്ടായാലേ ഇത് പൂർണമായും നടപ്പിലാകൂ.
ഇവിടെ നേട്ടം താലിബാനാണ്. വിദേശ സൈന്യം പിന്‍വാങ്ങുക, ഉപരോധങ്ങൾ നീങ്ങുക, തടവുകാരെ വിട്ടയക്കുക എന്നിങ്ങനെ അവർക്ക് വേണ്ടതൊക്കെ ഈ ഉടമ്പടിയിലുണ്ട്. താലിബാനെ അത് ശക്തിപ്പെടുത്തും.
മാത്രമല്ല അഫ്ഗാനിസ്ഥാൻ സർക്കാരിന്‍റെ സ്വാധീനം അയയുന്നത് താലിബാനെക്കൊണ്ട് ഗുണമുള്ള പാകിസ്ഥാനും ഗുണം ചെയ്യും. ഐഎസ്‌ഐക്ക് അഫ്ഗാനിസ്ഥാന്‍റെ മണ്ണിലുള്ള സ്വാധീനം ഇനിയും ഏറിവരും.
അഫ്ഗാനിസ്ഥാനിലെ സർക്കാർ ഈ ഉടമ്പടിയോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല. അവിടത്തെ പൊതുജനങ്ങളുടെ ഭാവിയെക്കുറിച്ചും അനിശ്ചിതത്വമുണ്ട്. 1996-2001 കാലത്ത് താലിബാൻ ഭരിച്ചപ്പോൾ പുലർത്തിയ ആ പഴയ കിരാത ഭരണരീതികളിലേക്ക് അവർ മടങ്ങിപ്പോകുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്. ഇപ്പോള്‍ തന്നെ 5000 താലിബാന്‍ തടവുകാരെ വിട്ടയക്കുന്നതില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്തായാലും, ഇതൊരു തുടക്കം മാത്രം എന്നാണ് അമേരിക്ക പറയുന്നത്. പക്ഷെ, ഈ സംഭവ വികാസത്തോട് ഇന്ത്യൻ സർക്കാർ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. കാരണം, 99 ലെ വിമാനം ഹൈജാക്ക് ചെയ്ത സംഭവവും, മസൂദ് അസറിന്‍റെ ജെയ്‌ഷെ മുഹമ്മദ് വഴിയുള്ള ഇന്ത്യൻ മണ്ണിലെ തീവ്രവാദപ്രവർത്തനങ്ങളും ഒക്കെ പ്രശ്നമാണ്.
2001 -ൽ പാർലമെന്‍റിലും 2016 -ൽ പത്താൻകോട്ടും 2019 -ൽ പുൽവാമയിലും ജെയ്ഷ് നടത്തിയ ആക്രമണങ്ങൾ ഇന്ത്യക്ക് അത്രയെളുപ്പത്തിൽ പൊറുക്കാനാവില്ല. അതിന് പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കുന്നിടത്തോളം കാലം താലിബാനുമായി സഹകരിക്കാനും.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ചകാലത്ത് ഇന്ത്യ നയതന്ത്രതലത്തിൽ അവരെ അംഗീകരിച്ചിട്ടില്ല. അതേസമയം ഘാനി സർക്കാരുമായി ഇന്ത്യ നല്ല ബന്ധത്തിലുമാണ്. അതുകൊണ്ട് താലിബാന് ഈ സന്ധിക്കുശേഷം അഫ്ഗാനിസ്ഥാന്‍റെ അധികാര കേന്ദ്രങ്ങളിലുണ്ടായേക്കാവുന്ന സ്വാധീനശക്തി ഇന്ത്യക്ക് ആശങ്കയുളവാക്കാൻ പോന്നതു തന്നെയാണ്.
അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട യുഎസ് സൈനീകര്‍ 2420, യുഎസ് സഖ്യരാജ്യങ്ങളിലെ സൈനീകര്‍ 1142, അഫ്ഗാന്‍ സൈനീകര്‍ 65,000, കൊല്ലപ്പെട്ട താലിബാന്‍ സൈനീകര്‍ 70,000, കൊല്ലപ്പെട്ട സാധാരണക്കാര്‍ 32,000. മൊത്തം 1,70,562 പേര്‍. ഇത് ഔദ്ധ്യോഗീക കണക്ക്. ഇതിനും അപ്പുറത്താണ് മരണസഖ്യയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിയോകള്‍ പറയുന്നു.
സമാധാന ഉടമ്പടിയിലേക്ക് അമേരിക്കയെ നയിച്ചത്. : വിവിധ രാജ്യങ്ങളില്‍ സൈനീക ജോലി ചെയ്യുന്ന സൈനീകരെ തിരിച്ച് അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പാലിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയം ഒരു വശത്ത്. മറുവശത്ത് യുഎസും നാറ്റോയുമാടങ്ങിയ സൈനീക ശക്തിയോട് ഇനിയും യുദ്ധം ചെയ്ത് പിടിച്ച് നില്‍ക്കാനാകില്ലെന്ന താലിബാനികളുടെ തിരിച്ചറിവ്.
യുദ്ധം : 2001 സെപ്തംബര്‍ 11 ലെ (9/11) വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് അമേരിക്കയെ അഫ്ഗാന്‍ ഭരണത്തില്‍ 1996 മുതലുള്ള താലിബാനെതിരെ ആക്രമണത്തിന് പെട്ടെന്ന് പ്രയരിപ്പിച്ച ഘടകം. 2001 ഓക് ടോബര്‍ 7 ന് തുടങ്ങിയ യുദ്ധത്തില്‍ വെറും മൂന്ന് മാസത്തിനുള്ളില്‍ താലിബാന് ഭരണകൂടം താഴെവീണു. പക്ഷേ അമേരിക്കയെ വെള്ളം കുടിപ്പിച്ച ഒളിയുദ്ധം ആരംഭിക്കുന്നേയുണ്ടായിരുന്നൊള്ളൂ.
2006 മുതല്‍ ശക്തമായ ഒളിയാക്രമണങ്ങളുമായി താലിബാന് വീണ്ടും യുദ്ധമുഖം തുറന്നു. 2009 ല്‍ ബറാക് ഒബാമ അധികാരമേറ്റതിന് പിന്നാലെ അഫ്ഗാനിലെ സൈനീക ശേഷി പല തവണയായി കൂട്ടി. ഒടുവില്‍ ഒരു ലക്ഷത്തോളം യുഎസ് സൈനീകര്‍ അഫ്ഗാന്‍ മണ്ണില്‍ യുദ്ധമുഖത്തെത്തി.
എന്നാല്‍ അമേരിക്കയില്‍ യുദ്ധത്തിനെതിരെയുള്ള വികാരം ശക്തമായതോടെ അമേരിക്കന്‍ സൈനീകരെ ലോകത്തിലെ വിവിധ യുദ്ധമുഖങ്ങളില്‍ നിന്ന് പിന്‍വലിക്കാനുള്ള പദ്ധതി ഒബാമ തന്നെ കൊണ്ടുവന്നു.
എന്നാല്‍ ഒരിക്കലും ഒടുങ്ങാത്ത യുദ്ധമെന്ന് അഫ്ഗാന്‍ യുദ്ധത്തെ വിശേഷിപ്പിച്ച ട്രംപ്, ഒടുവില്‍ താലിബാനുമായി ഗത്യന്തരമില്ലാതെ സന്ധിയില്‍ ഒപ്പിടാന്‍ തയ്യാറാകുകയായിരുന്നു.
എന്നാല്‍ യുദ്ധകുറ്റവാളികളായി പിടിച്ച തങ്ങളുടെ 5000 സൈനീകരെ വിട്ടയക്കണമെന്ന താലിബാന്‍റെ ആവശ്യത്തോട് അഫ്ഗാന്‍ സര്‍ക്കാര്‍ ആശാവഹമായ തീരുമാനം കൈക്കൊള്ളുമോയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അതിന് തയ്യാറെല്ലെന്നാണ് അഫ്ഗാന്‍ സര്‍ക്കാറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് സമാധാന ശ്രമങ്ങളെ എത്രത്തോളം പുറകേട്ടടിക്കുമെന്നത് കാത്തിരുന്ന് കാണണം.
2017 ല്‍ വിജയം വരെ യുദ്ധമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ട് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ട്രംപിന് തന്റെ വാക്ക് പാലിക്കാനായില്ല. അതിനിടെ ഇറാന്റെ വിപ്ലവ കമാന്റര്‍ കാസിം സൊലൈമാനിയെ ഇറാഖില്‍ വച്ച് വധിച്ചതും ഇതേ തുടര്‍ന്ന് ഇറാനുമായി യുദ്ധസാധ്യതയുണ്ടായതും അമേരിക്കന്‍ ജനതയെ യുദ്ധത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രയരിപ്പിച്ചു. ഇതും ട്രംപിന്റെ അഫ്ഗാന്‍ പിന്മാറ്റത്തിന് കാരണമായതായി കരുതുന്നു.
ഇതുവരെയായി ലക്ഷം കോടി ഡോളര്‍ അമേരിക്ക അഫ്ഗാന്‍ യുദ്ധത്തിന് ചെലവാക്കി. താലിബാനെതിരെയുള്ള പോരട്ടത്തില്‍ പാകിസ്ഥാനെ ഒപ്പം കൂട്ടിയ അമേരിക്ക, പാകിസ്ഥാനും കോടിക്കണക്കിന് ഡോളര്‍ സഹായം നല്കി.
എന്നാല്‍ രഹസ്യമായി പാകിസ്ഥാന് സൈന്യം താലിബാന്‍റെ ഹഖാനി നെറ്റ്വര്‍ക്കുമായി സഹകരിച്ചത് അമേരിക്കയ്ക്ക് എന്നും തലവേദന സൃഷ്ടിച്ചു.
ഒടുവില്‍ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം നല്കുന്നതില് നിന്ന് അമേരിക്ക പിന്‍വാങ്ങുകയും രൂക്ഷമായ ഭാഷയില്‍ പാകിസ്ഥാനെ വിമര്‍ശിക്കുക വരെയുണ്ടായി.
യുദ്ധമുഖത്ത് നിന്ന് അമേരിക്ക പിന്‍വാങ്ങുന്നത് താലിബാനും താലിബാനെ എന്നും രഹസ്യമായി സഹായിച്ചുവന്ന് പാക് സൈന്യത്തിനും പുതിയ ഉണര്‍വ് നല്‍കും. എന്നാല്‍ ഇത് ഇന്ത്യയേ സംബന്ധിച്ച് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.