മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തില്‍ ആടിയുലഞ്ഞ് ഫ്രാന്‍സ്
ഫ്രാന്‍സ്വ ഒളാന്ദ് മന്ത്രിസഭയില്‍ നിന്ന് പുറത്ത് വന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2016 ലെ ഫ്രാന്‍സ് തെരഞ്ഞെടുപ്പിനെ നേരിട്ട ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിന്റെ പ്രസിഡന്റായത് ചരിത്രം. തുടര്‍ന്ന് അദ്ദേഹം വിപ്ലവത്തെ കുറിച്ച് "റവല്യൂഷന്" എന്ന പുസ്തകം വരെ എഴുതി. വ്യവസ്ഥിതിമാറേണ്ടതിനെ കുറിച്ച് വാചാലനായ മക്രോണ്‍, പക്ഷേ അധികാരത്തിലേറിയ ശേഷം നിലവിലെ വ്യവസ്ഥിതിക്ക് ഒപ്പം നില്‍ക്കാനായിരുന്നു ആഗ്രഹിച്ചത്. സ്വാഭാവികമായും ജനങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഫ്രാന്‍സില്‍ പലപ്പോഴായി പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി. അപ്പോഴൊക്കെ പൊലീസ് അറസ്റ്റുകള്‍ തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിഷേധങ്ങളിലെ ജനപങ്കാളിത്തം കുറഞ്ഞ് വരുന്നതിനിടെയാണ് പ്രതിഷേധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ജനങ്ങളോട് വീണ്ടും തെരുവുകളിലേക്കെത്താന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. വീണ്ടും ഫ്രാന്‍സ് പുകയുകയാണ്...
2018 ലെ ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തെരുവില്‍ രൂപം കൊള്ളുന്നത്.
മാസങ്ങളോളം നിലനിന്ന പ്രതിരോധം നൂറുകണക്കിന് സാധാരണക്കാരുടെ അറസ്റ്റിലേക്കാണ് നയിച്ചത്.
കഴിഞ്ഞ നവംബറില്‍ ഒറ്റയടിക്ക് പെട്രോളിന് 14 ഉം ഡീസലിന് 23 ഉം ശതമാനത്തിന് മേലെയായിരുന്നു മക്രോണ്‍ ഇന്ധന വിലവര്‍ദ്ധിപ്പിച്ചത്.
ഇത് ജീവിത ചെലവുകള്‍ കുത്തനെ കൂട്ടി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഫ്രാന്‍സിലെ സാധാരണക്കാര്‍ പാടുപെട്ടു.
പ്രതിഷേധക്കാര്‍ പലരും മഞ്ഞക്കുപ്പായത്തിലായിരുന്നു തെരുവില്‍ ഇറങ്ങിയത്. സ്വാഭാവികമായും പ്രതിഷേധക്കാര്‍ക്ക് മഞ്ഞക്കുപ്പായക്കാരെന്ന പേര് വീണു.
ഫ്രാന്‍സിലെ നിയമമനുസരിച്ച് വാഹനങ്ങളില്‍ മഞ്ഞക്കുപ്പായം കരുതണമെന്ന് നിയമമുണ്ട്. അപകടം സംഭവിച്ചാല്‍ ഈ വസ്ത്രം ധരിച്ച് കൊണ്ടായിരിക്കണം യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്ത് നില്ക്കാന്.
മൂടല്‍ മഞ്ഞുള്ള രാത്രിയില്‍ വാഹനങ്ങളെയും മറ്റും ട്രോഫിക്ക് പൊലീസിന് പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണിത്.
ഈ വസ്ത്രമണിഞ്ഞായിരുന്നു പ്രതിഷേധക്കാര്‍ തങ്ങളുടെ പ്രസിഡന്റിനെതിരെ തെരുവുകളില്‍ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് ഹോങ്കോങ്ങിലെ കുടപ്രതിഷേധക്കാരെ പോലെ ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ തെരുവുകളിലിറങ്ങി.
ആദ്യം ഇന്ധന വിലയായിരുന്നു പ്രശ്നമെങ്കില്‍ പിന്നീട് ഉയര്‍ന്ന പെന്ഷന് വ്യവസ്തയ്ക്കെതിരെ, വേതന വര്‍ദ്ധനയ്ക്കായി, പുതുതായി കൊണ്ട് വന്ന നികുതികള്‍ റദ്ദാക്കാനായി, സ്ഥല/സ്വത്ത് നികുതി പുനസ്ഥാപിക്കാന്‍, മാന്യമായ ശമ്പളം ഉറപ്പാക്കാന്‍, പ്രസിഡന്റിനെ പുറത്താക്കാന്‍, ജനങ്ങളുടെ അസംബ്ലി പുനസ്ഥാപിക്കാന്‍.... അങ്ങനെ നിരവധി കാരണങ്ങള്‍ക്ക് ഫ്രഞ്ചുകാര്‍ക്ക് തെരുവുകളില്‍ സ്വന്തം പൊലീസിന്റെ തല്ല് വാങ്ങേണ്ടിവന്നു.
സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമെന്തായാലും പൊലീസ് അതിനെ കായികമായി മാത്രം നേരിട്ടു.
പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ ഇത്രയും കാലം തെരുവുകളില്‍ ഫ്രഞ്ച് ജനത പ്രതിഷേധമുയര്‍ത്തി.
പ്രക്ഷോപങ്ങളിലെ ജനപങ്കാളിത്തം അധികാരത്തിലക്കുള്ള എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞ പ്രമുഖ പാര്‍ട്ടികള്‍ പലതും പിന്തുണയുമായി രംഗത്തെത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഒരു പാര്‍ട്ടിയുടെയും സഹായം സ്വീകരിക്കാന്‍ തയ്യാറായില്ല.
എന്നാല്‍, മഞ്ഞക്കുപ്പായക്കാരെ തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും സഹായിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതിഷേധമുയര്‍ന്ന ആദ്യകാലം മുതല്‍ തന്നെ ആരോപിച്ചിരുന്നു.
2017 ല്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ജനപ്രിയതയ്ക്കും കടുത്ത ദേശീയ വാദത്തിനും എതിരായ പുരോഗമനവാദിയായ നേതാവാണ് തന്നെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളെ മനസിലാക്കുന്നതിനോ അത് പരിഹരിക്കുന്നതിനോ മക്രോണിന് കഴിവില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ആദ്യം രംഗത്തെത്തിയ അപൂര്‍വ്വം രാഷ്ട്രത്തലവന്മാരില് ഒരാളായിരുന്നു മക്രോണ്‍.
എന്നാല്‍, കലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി രാജിവച്ചത് മക്രോണിനേറ്റ വലിയ തിരിച്ചടിയായി.
സമ്പന്നരെ നേരിട്ട് ബാധിക്കുന്ന സ്വത്ത് നികുതി ഒഴിവാക്കിയതും കോര്‍പ്പറേറ്റ് നികുതി ഒഴിവാക്കിയതും മക്രോണ്‍ സമ്പന്നരുടെ പ്രസിഡന്റാണെന്ന ആരോപണം ഉയരാന്‍ കാരണമായി.
മക്രോണ്‍ അധികാരത്തില്‍ വന്ന ശേഷം 5500 കോടി യൂറോയുടെ ഇറവുകളാണ് സമ്പന്നര്‍ക്ക് നല്കി.
തൊഴില്‍ കോഡില്‍ ഇളവുകള്‍ വരുത്തി തൊഴില്‍ ദാതാവിന് അനുകൂലമാക്കിയത് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമാക്കി. ഇതെല്ലാം സാധാരണക്കാരെ പ്രസിഡന്റിനെതിരെ തിരിച്ചു.
പെന്ഷന് ഫണ്ടിലേക്ക് ജീവനക്കാരുടെ പങ്കാളിത്തം കൂട്ടി. കരാര്‍ തൊഴിലാളിക്ക് സര്‍ക്കാര്‍ ആനുകൂല്യം റദ്ദാക്കി. ഇങ്ങനെ മക്രോണ്‍ മുന്നോട്ട് വച്ച് എല്ലാ പരിഷ്കാര നടപടികളും സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചു.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ മക്രോണ്‍, എല്ലാ ഭരണാധികാരികളെയും പോലെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രയോഗിക്കുമെന്ന ഭീഷണിയുയര്‍ത്തി.
എന്നാല്‍ മഞ്ഞക്കുപ്പായക്കാര്‍ തെരുവുകളില്‍ നിന്ന് ഒഴിഞ്ഞ് പോയില്ല. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയോട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ മക്രോണ്‍ ഉത്തരവിട്ടു.
തുടര്‍ന്ന് ഇന്ധ നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ആറ് മാസത്തേക്ക് റദ്ദാക്കിയതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാഡ് ഫിലിപ്പ് പ്രഖ്യാപിച്ചു.
ഇന്ധന നികുതി വര്‍ദ്ധനവ് റദ്ദാക്കിയതോടൊപ്പം വൈദ്യുതി, ഗ്യാസ് നിരക്ക് വര്‍ദ്ധനയും വാഹന പുക നിയന്ത്രണങ്ങളും റദ്ദാക്കുമെന്നും എഡ്വാഡ് ഫിലിപ്പ് പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് "മഞ്ഞ വസ്ത്രം" സർക്കാർ വിരുദ്ധ പ്രക്ഷോഭകർ പാരീസിലെ തെരുവുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തി. പ്രക്ഷോപത്തെ തുടര്‍ന്ന് 32 പേരെങ്കിലും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
ഫ്രാൻസിലെ നിരവധി ആളുകൾ ദുരിതമനുഭവിക്കുന്നു. ഞങ്ങളെ മുട്ടുകുത്തിക്കാൻ ആഗ്രഹിക്കുന്ന ഈ സർക്കാര്‍ കാരണം ഞങ്ങൾ ശ്വാസം മുട്ടിക്കുകയാണ്, ” പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 58 കാരിയായ ആനി മകം പറഞ്ഞു.
2018 നവംബർ 29 ന് 42 ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് പരസ്യമാക്കുകയും സമൂഹമാധ്യമങ്ങള്‍ വഴിയത് വൈറലാകുകയും ചെയ്തു. ഇവിടെ നിന്നാണ് ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധങ്ങള്‍ രൂപം കൊള്ളുന്നത്.
ഇത് യഥാർത്ഥത്തിൽ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടനയായി തീര്‍ന്നു. ജനാധിപത്യം, സാമൂഹിക, ധനനീതി എന്നിവയുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങൾ പ്രസ്ഥാനം ഉൾക്കൊള്ളുന്നു.