മറുകണ്ടം ചാടാന്‍ തയാറുള്ളവരെ ആകര്‍ഷിക്കാന്‍ 'അബ്‍ദുള്ളക്കുട്ടി ജി'; ദേശീയ നേതൃത്വത്തിന് ലക്ഷ്യങ്ങളേറെ
സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് അവിടെ നിന്ന് ബിജെപിയിലേക്കും എത്തിയ എ പി അബ്‍ദുള്ളക്കുട്ടിയെ അപ്രതീക്ഷിതമായാണ് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവി തേടി വന്നിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിലെ കരുത്തരെ എല്ലാം വെട്ടി ദേശീയ ഉപാധ്യക്ഷ പദവി അബ്‍ദുള്ളക്കുട്ടിക്ക് നല്‍കുമ്പോള്‍ വലിയ ലക്ഷ്യങ്ങളാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിനുള്ളത്. അബ്‍ദുള്ളക്കുട്ടി എന്ന പാലത്തിലൂടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ഒഴുകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു
സിപിഎമ്മും കോൺഗ്രസും ചാടിക്കടന്നെത്തിയ അബ്‍ദുള്ളക്കുട്ടിക്ക് ബിജെപി ആദ്യം നൽകിയത് സംസ്ഥാന ഉപാധ്യക്ഷ കസേരയാണ്.
വർഷമൊന്നായില്ല, സിപിഎമ്മിന്റെ പഴയ അത്ഭുതക്കുട്ടി ബിജെപിക്ക് ഇനി അബ്‍ദുള്ളക്കുട്ടി ജി ആണ്.
അബ്‍ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതോടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പാർട്ടി മാറിയെത്താൻ താൽപര്യമുള്ളവരെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിൽ മുറുമുറുപ്പുണ്ടെങ്കിലും പരസ്യമാക്കാൻ ആർക്കും ധൈര്യമില്ല.
ഇവിടെയുള്ള ഗ്രൂപ്പുകളുമായൊക്കെ തുല്യ അകലം പാലിക്കുന്ന അബ്‍ദുള്ളക്കുട്ടിയാകട്ടെ നേട്ടം കേരളത്തിന്റെ അക്കൗണ്ടിലാക്കി മുറിവുണക്കാനും നോക്കുന്നു.
കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും കേരളത്തിൽ ക്ലച്ച് പിടിക്കാത്തതിന് സംസ്ഥാന നേതൃത്വത്തെയാണ് ദേശീയ നേതാക്കൾ നിരന്തരം പഴിപറയുന്നത്. ഈഴവ സമുദായത്തെ ലക്ഷ്യം വച്ചുള്ള ബിഡിജെഎസ് പരീക്ഷണവും പാളി.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മറുകണ്ടം ചാടാൻ തയ്യാറുള്ളവരെ ആകർഷിക്കാൻ അബ്‍ദുള്ളക്കുട്ടി അനുഭവം എടുത്തുകാട്ടാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.
ഒപ്പം മുസ്ലിം ന്യൂനപക്ഷത്തിനെതിരാണ് പാർട്ടിയെന്ന വിമർശത്തിന് ദേശീയ തലത്തിലും പ്രതിരോധം തീർക്കാം.
എന്നാൽ, ദില്ലിയിലേക്ക് വണ്ടികയറുന്ന അബ്‍ദുള്ളക്കുട്ടിയുടെ ഖൽബിലുള്ള പൂതിയെന്തെന്നുള്ളതാണ് മില്യൻ ഡോളർ ചോദ്യം.
ന്യൂനപക്ഷങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ ദേശീയ ഉപാധ്യക്ഷ പദവിയെന്നാണ് എ പി അബ്‍ദുള്ളക്കുട്ടി പ്രതികരിച്ചത്. ദേശീയ മുസ്ലിമാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.
രാജ്യത്തെ എല്ലാവരെയും ഒന്നിപ്പിക്കാൻ സ്ഥാനം ഉപകരിക്കുമെന്നും അബ്‍ദുള്ളക്കുട്ടി പറഞ്ഞു.