ലൈഫ് മിഷന്‍, റെഡ് ക്രെസന്‍റ്, യൂണിടാക്; മുഖ്യമന്ത്രിയുടെ മാറുന്ന ഭാവവും വാലും തലയുമില്ലാത്ത മറുപടികളും
കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കുറച്ചു നാളായി പുകയുന്ന വിവാദമാണ് ലൈഫ് മിഷനെ ചുറ്റിപ്പറ്റിയുള്ളത്. സര്‍ക്കാര്‍ അഭിമാനമായി കാണുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റും റെഡ് ക്രെസന്‍റും യുണിടാക് കമ്പനിയും എന്നിങ്ങനെ കുറെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കരാര്‍ എവിടെ, കരാര്‍ എവിടെ എന്നാണ് ചോദ്യം. ഒരുപാട് ചോദ്യങ്ങള്‍ക്ക് ശേഷമാണ് എംഒയു പുറത്ത് വിട്ടത്. വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പല ദിവസങ്ങളിലും ഈ ചോദ്യം ഉയര്‍ന്നു വന്നു. അതിനുള്ള മറുപടികളില്‍ വ്യക്തത ഇതുവരെ വന്നിട്ടില്ലെന്ന് മാത്രം.
ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നു. അതിനും കൃത്യവും വ്യക്തവുമായ മറുപടി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടായില്ല.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ കരാറിന്റെ വിശദാംശങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് ആദ്യം കത്ത് നല്‍കിയത് ഓഗസ്റ്റ് 11നാണ്. സർക്കാരും റെഡ് ക്രെസന്‍റും യുണിടാക്കും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളാണ് ചോദിച്ചത്. ഇതുവരെയും മറുപടിയില്ല.
മുഖ്യമന്ത്രിയുടെ ഇന്നലത്തെ മറുപടി - അതൊക്കെ അതിന്‍റേതായ ഘട്ടത്തില്‍ വന്നുകൊള്ളും.
പ്രതിപക്ഷ നേതാവ് വീണ്ടും കത്ത് നല്‍കിയതിനെ കുറച്ച് ചോദ്യം. മറുപടി നല്‍കാന്‍ സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. മറുപടി അതൊക്കെ അവര് പരിശോധിക്കട്ടേയെന്ന് മാത്രം.
ചോദ്യം - നേരത്തെ താങ്കള്‍ പറഞ്ഞു, ഇത് പരിശോധിക്കട്ടെ ആ ഘട്ടത്തില്‍ പറയാമെന്ന്. ആരാണ് പരിശോധിക്കേണ്ടത്? ഏത് ഘട്ടമെന്നാണ് താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ മറുപടി - ഞാന്‍ കഴിഞ്ഞ ദിവസവും പറഞ്ഞു ഒരാള്‍ തന്നെ എല്ലാ ചോദ്യവും ചോദിച്ചാല്‍ മറുപടി പറയില്ലെന്ന്.
ഏകദേശം ഒന്നരമാസം മുമ്പ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകര്‍ ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
ചോദ്യം- സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്‍റെ പേരിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന കൈക്കൂലി വാങ്ങിയതായി കസ്റ്റംസിന്‍റെ കണ്ടെത്തലുണ്ട്. റെഡ് ക്രെസന്‍റ് വഴി കിട്ടിയ പണത്തില്‍ നിന്ന് സ്വപ്ന കമ്മീഷന്‍ പറ്റിയെന്നാണ് കണ്ടെത്തല്‍. സ്വപ്ന പദ്ധതിയില്‍ പോലും പ്രതികളായ ആളുകള്‍ക്ക് കൈക്കൂലി കിട്ടുന്നത് ഗൗരവമുള്ള കാര്യമല്ലേ?
മറുപടി - അത് സ്വാഭാവികമായിട്ടും പരിശോധിക്കാവുന്ന കാര്യമാണ്. എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാം. അവര്‍ തന്നെ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.
ചോദ്യം - അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കട്ടേയെന്നാണോ?
മറുപടി - സാധാരണ നിലയ്ക്ക് റെഡ് ക്രെസന്‍റ് എന്ന് പറയുന്നത് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷനാണ്. അവരാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതുമായി ബന്ധപ്പെട്ടാണ് ആക്ഷേപങ്ങള്‍ വന്നിരിക്കുന്നത്. അതിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കി എന്താണെന്ന് നോക്കാം.
പിന്നീട് മുഖ്യമന്ത്രിയുടെ മറുപടികളിലെ ഈ നയം മാറി. ഓഗസ്റ്റ് പത്തിന് സമാന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടികള്‍ ഇങ്ങനെ:
റെഡ് ക്രെസന്‍റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. ഏജന്‍സിയെ കണ്ടെത്തിയതും കരാര്‍ നല്‍കിയതും പണമിടപാട് നടത്തിയതും റെഡ് ക്രെസന്‍റ് നേരിട്ടാണ്.
ഓഗസ്റ്റ് 11ന് ഇതേ ചോദ്യം വീണ്ടും ഉയര്‍ന്നു.
ചോദ്യം- സ്വപ്ന സുരേഷ് കമ്മീഷന്‍ വാങ്ങിയെന്നുള്ള കാര്യം താങ്കള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? അതോ റെഡ് ക്രെസന്‍റിനോട് ഇതേ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ?
മറുപടി - അതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരട്ടെ. ഇപ്പോള്‍ വാര്‍ത്തയായി മാത്രമേ വന്നിട്ടുള്ളൂ. റെഡ് ക്രെസന്‍റിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കട്ടെ. കൂടുതല്‍ വിവരങ്ങള്‍ വന്നതിന് ശേഷം നടപടികള്‍ സ്വീകരിക്കാം.
ഓഗസ്റ്റ് 20നും ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു. മറുപടി - ഒന്നേ വ്യക്തമാക്കാനുള്ളൂ, ഒരു വിവാദവും പാവങ്ങള്‍ക്ക് വീട് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളെ ബാധിക്കില്ല. അത് സര്‍ക്കാര്‍ പ്രതിബദ്ധതയോടെ നടപ്പാക്കും. ഏത് ശക്തി വിചാരിച്ചാലും അതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാവില്ല.
മുഖ്യമന്ത്രിയുടെ ക്ഷോഭത്തിന് ഒരു കാരണമുണ്ട്. സര്‍ക്കാരിന് പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. അതിനിടെയാണ് എംഒയു പുറത്ത് വന്നത്. ഇതോടെ സര്‍ക്കാരിന് ബന്ധമുണ്ടെന്നുള്ളത് തെളിഞ്ഞു.
വീണ്ടും സെപ്റ്റംബര്‍ ഒമ്പതിന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ - സാധാരണനിലയ്ക്ക് ലൈഫ് മിഷന്‍ ഉദ്ദേശിക്കുന്ന ഒരു പ്ലാനുണ്ട്. അതിന്‍റെ ഭാഗമാകണമെന്ന് മാത്രമാണ് ലൈഫ് മിഷന്‍ നോക്കുന്നത്. മറ്റെല്ലാം നിര്‍മ്മിക്കുന്നവര്‍ തന്നെ ശ്രദ്ധിച്ച് ചെയ്യുകയാണ്. അവര്‍ ആര്‍ക്ക് കരാര്‍ കൊടുക്കുന്നു, അവരുമായുള്ള ഇടപാട് എന്താണ്, അതിലേക്കൊന്നും സര്‍ക്കാര്‍ പോകുന്നില്ല. അവര് വീട് നിര്‍മ്മിച്ചു നല്‍കുന്നു. അത് നമ്മള്‍ സ്വീകരിക്കുന്നു.
സെപ്റ്റംബര്‍ 14ന് വീണ്ടും ചോദിച്ചു... മുഖ്യമന്ത്രി കരാര്‍ എവിടെ?
മറുപടി - തലക്കെട്ട് കണ്ടാല്‍ തോന്നും ലൈഫ് മിഷന്‍ എന്നത് എന്തോ കമ്മീഷന്‍റെയും കൈക്കൂലിയുടെയും രംഗമാണെന്ന്. 2,26,000ത്തില്‍ പരം വീടുകള്‍ പൂര്‍ത്തിയാക്കി. ആ വീടുകളില്‍ ഒരു വീട് ഈ ജീവിതകാലത്ത് ലഭിക്കുമെന്ന് കരുതാത്തവര്‍ താമസിക്കുകയാണ്. അത് അഴിമതിയുടെ ഭാഗമാണോ? വീട് പൂര്‍ത്തിയാക്കിയത് സ്വഭാവികമായും നാടിന്‍റെ നേട്ടമായി വരുന്നു. ആ നേട്ടത്തില്‍ കരിവാരി തേയ്ക്കാന്‍ നെറികേടിന്‍റെ മാര്‍ഗം സ്വീകരിക്കുകയാണ്.
ഏതെങ്കിലും കരാറുമായി ബന്ധപ്പെട്ട് എന്തെലും വൃത്തികേടുകള്‍ നടന്നെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണ്. തലക്കെട്ട് കഴിഞ്ഞ് അവസാന ഭാഗത്ത് എത്തുമ്പോള്‍ ലൈഫ് മിഷന് ഒരു ബന്ധവുമില്ലെന്ന് പറയുന്നു. ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത ഒരു പ്രശ്നത്തേക്കുറിച്ച് പറഞ്ഞ് ആ പദ്ധതിയെ ആകെ കരിവാരി തേയ്ക്കുന്നത് ശരിയാണോ?
തൊട്ടടുത്ത് ദിവസം വീണ്ടും സ്വരം മാറി - റെഡ് ക്രെസന്‍റുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞത് ശരിയാണ്. അവിടെ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവിന് കരാര്‍ വിശദാംശങ്ങള്‍ എന്തുകൊണ്ട് നല്‍കുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം പറയാനാകില്ലെന്നും മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ വിവരാവകാശപ്രകാരം ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ല.
പദ്ധതിയുമായി ബന്ധപ്പെടുത്തി നാലര കോടി കമ്മീഷൻ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വരെ വെളുപ്പെടുത്തിയ പദ്ധതിയുടെ വിശദാശങ്ങളാണ് സർക്കാർ മൂടി വയ്ക്കുന്നത്. എന്ത് കൊണ്ട് കരാറിന്റെ വിശദാംശങ്ങൾ നൽകുന്നുന്നില്ലെന്നത് ദുരൂഹമാണ്.
റെഡ് ക്രസന്റ് ഇടപാടില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം പറഞ്ഞു സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന്, പിന്നീടത് മാറ്റി പറഞ്ഞു. മുഖ്യമന്ത്രിക്ക് അഴിമതി പുറത്തുവരുമെന്ന് ഭയമാണെന്നും ഒമ്പത് കോടി രൂപയാണ് കമ്മീഷന്‍ തട്ടിയതെന്നും ചെന്നിത്തല ആരോപിച്ചു. രേഖ നല്‍കിയില്ലെങ്കില്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്ന് രാജിവയ്ക്കുമെന്നും ചെന്നിത്തല