സ്ഥിതി അതീവ ഗുരുതരം, പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍; സ്കൂള്‍ തുറക്കുന്നതിലും തീരുമാനം
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലും തത്കാലം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനം. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി.
മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്കുകളിൽ ആദ്യം നടത്തുക. അതിന് ശേഷം സർക്കാർ നിരക്കിൽ ആന്റിജൻ പരിശോധന നടത്തും.
സർക്കാർ അംഗീകൃത ലാബുകൾ, ഐസിഎംആർ അംഗീകൃത സ്വകാര്യ ലാബുകൾ, ആശുപത്രി വികസന സമിതികൾ എന്നിവക്ക് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കിയോസ്കുകൾ തുടങ്ങാം.
ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ഇതിന്റെ പൂർണ ചുമതല.
അതേ സമയം കൊവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ക്ലാസുകൾ വീണ്ടും തുടങ്ങാൻ കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ സാഹചര്യം അനുകൂലമാകുമ്പോൾ ഒട്ടും വൈകാതെ അധ്യയനും തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
രാജ്യത്ത് പല ഘട്ടങ്ങളായി അൺലോക്ക് മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്നപ്പോഴും സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.
ഒടുവിൽ വന്ന അൺലോക്ക് മാർഗനിർദ്ദേശങ്ങളിൽ ഈ മാസം 15 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കമാമെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങൾക്കും ഇതിനോട് താൽപര്യമില്ല.
കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഉടൻ സ്കൂളുകൾ തുറക്കണ്ട എന്ന നിഗമനത്തിലാണ്.