'ഇഡിയുടേത് അസാധാരണ നടപടി'; പരസ്യ വിമര്‍ശനവുമായി സിപിഎം, 7 കാര്യങ്ങള്‍ ചൂണ്ടികാട്ടി യെച്ചൂരി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പ്രതിഷേധം കത്തുമ്പോഴും മന്ത്രി കെ ടി ജലീലിനെ പൂർണ്ണമായി പിന്തുണക്കുകയാണ് സിപിഎം. എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയത് അസാധാരണമാണെന്നും ബാഗേജ് അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സിപിഎം കുറ്റപ്പെടുത്തി. അതേസമയം ചോദ്യം ചെയ്യൽ നിയമപരമായ സാധാരണ നടപടി മാത്രമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ സിപിഎം ജനറല്‍ സീതാറാം യെച്ചൂരിയും മന്ത്രിക്ക് പാർട്ടി പരിരക്ഷ ഉറപ്പ് നൽകി. പ്രധാനമായും അഞ്ച് വിമര്‍ശനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്നോട്ട് വയ്ക്കുന്നത്. ജനറല്‍ സെക്രട്ടറിയാകട്ടെ ഏഴ് കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് രംഗത്തെത്തിയത്.
സിപിഎം വിമര്‍ശനവും യെച്ചൂരി ചൂണ്ടികാട്ടിയ കാര്യങ്ങളും ചുവടെ
1 വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് അഭിപ്രായപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെയും പരസ്യമായ വിമർശനം ഉന്നയിച്ചു
2 മന്ത്രിയെ ചോദ്യം ചെയ്ത കാര്യം ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയത് അസാധാരണ നടപടിയാണ്
3 ബാഗേജ് അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സിപിഎം കുറ്റപ്പെടുത്തി
4 ബിജെപി അനുകൂല ചാനലിന്‍റെ കോർഡിനേറ്റിംഗ് എഡിറ്ററെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയം ജനിപ്പിക്കുന്നതാണ്
5 രാജ്യവ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്
1 ചോദ്യം ചെയ്യൽ നിയമപരമായ സാധാരണ നടപടി മാത്രമെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി തന്നെ മന്ത്രിക്ക് പാർട്ടി പരിരക്ഷ ഉറപ്പ് നൽകി
2 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രചരണങ്ങളാണ് കേരളത്തിൽ പ്രതിപക്ഷം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു
3 ബിജെപിയുടെ ബി ടീമായിട്ടാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പ്രവര്‍ത്തിക്കുന്നത് എന്നും യെച്ചൂരി പറഞ്ഞുവച്ചു
4 നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു
5 ജലീലിനെ ചോദ്യം ചെയ്തത് നിയമപരമായ നടപടി മാത്രമാണെന്നും യെച്ചൂരി പറഞ്ഞു
6 കമറുദീന് എതിരായ ആക്ഷേപങ്ങളിൽ നിന്നും ജലീൽ വിഷയം ഉന്നയിച്ച് ശ്രദ്ധ മാറ്റാനാണ് യുഡിഎഫ് ശ്രമമെന്ന് യെച്ചൂരി ആരോപിച്ചു
7 കേരളത്തിൽ സർക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്‍റെയും ശ്രമങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു
ചോദ്യം ചെയ്തു എന്നതിന്‍റെ പേരിൽ മാത്രം രാജി ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നായിരുന്നു മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍റെയും എംഎം മണിയുടേയും പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിലെ രണ്ട് വരിയിൽ പ്രതികരണമൊതുക്കിയ ജലീൽ കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല