കേരളത്തില്‍ രണ്ട് ദിവസം കൂടി കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്നലെ ഒഡീഷാ തീരമായ ധാമ്രയ്ക്ക് സമീപത്ത് വച്ച് ഇന്നലെ കരയില്‍ പ്രവേശിച്ച യാസ് ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇന്ന് രാത്രി 11:30 വരെ, 3.8 മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, വയനാട്, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. (തിരുവനന്തപുരം വെള്ളായനി കയലിന് സമീപത്ത് വെള്ളം കയറിയപ്പോള്‍. ചിത്രങ്ങള്‍ : അരുണ്‍ കടയ്ക്കല്‍.)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ( തിരുവന്തപുരം വെള്ളായനിയില്‍ അടുക്കളയില്‍ വെള്ളം കയറിയപ്പോള്‍, വെള്ളത്തില്‍ നിന്ന് ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീട്ടമ്മ.)
കേരളത്തിലെ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവന്തപുരത്ത് വെള്ളായനികായല്‍ കരകവിഞ്ഞ് പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി.
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ - നാരായണന്‍മൂഴി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ് വേ മലവെളളം ഒലിച്ച് വന്നതിനെ തുടര്‍ന്ന് തകര്‍ന്നു. ഇതോടെ നാരായണമൂഴി പഞ്ചായത്തിലെ 200 വീടുകളിലായി 600 പേര്‍ ഒറ്റപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനയിലെ പത്തൊമ്പത് അംഗങ്ങള്‍ സ്ഥലത്തെത്തി.
മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവിലാര്‍ നദികളില്‍ ജലനിരപ്പുയര്‍ന്നു. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്ന് രാവിലെ വരെ ശക്തമായ മഴയായിരുന്നു. പത്തനംതിട്ടയിലെ കിഴക്കന്‍ മേഖലകളില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പത്തനംതിട്ടയിലെ നാല് താലൂക്കുകളിലായി കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ 176 പേരാണുള്ളത്. കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് പത്ത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
മലയോര ഹൈവേയായ പുനലൂര്‍ - അഞ്ചല്‍ പാതയ്ക്ക് സമൂപത്തുണ്ടായ ശ്കതമായി മലവെള്ളപ്പാച്ചലില്‍ റോഡ് 40 മീറ്ററോളം ദൂരത്തില്‍ തകര്‍ന്നു. കരവാളൂര്‍ പിറയ്ക്കല്‍ പാലത്തിന് സമീപം തകര്‍ന്ന് റോഡ് 30 അടിയോളം താഴ്ചയിലേക്ക് താഴ്ന്നു.
നാളെ രാത്രി 11:30 വരെ 3.5 മുതൽ നാല് മീറ്റർ ഉയരത്തിൽ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞത്ത് ബോട്ടപടകത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ മരണം മൂന്നായി.
വിഴിഞ്ഞം തുറമുറത്തിന്‍റെ അശ്രസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. വിഴിഞ്ഞത്തിന് നിന്നും കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്.
പൂന്തുറ സ്വദേശി ജോസഫ്, ഡേവിഡ്സണ്‍, വിഴിഞ്ഞം സ്വദേശി ശബരിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും മണ്ണ് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
മണ്ണ് മാറ്റുന്നത് ആരെന്ന തർക്കമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
യാസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ജാര്‍ഖണ്ഡിലൂടെ നീങ്ങുകയാണ്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗാളിലും ഒഡിഷയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇരുസംസ്ഥാനങ്ങളിലുമായി 12 ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിക്കുന്നത്. ചുഴലിക്കാറ്റ് മൂലം അടച്ചിട്ടിരുന്ന കൊല്‍ക്കത്ത വിമാനത്താവളം തുറന്നു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.