കൊച്ചിയിലെ യു എസ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചുവെന്നും വിഷയത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി

കൊച്ചി: കൊച്ചിയിലെ യു എസ് കമ്പനി കോറോ ഹെൽത്ത് കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തൽക്കാലം മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ കമ്പനിയുടെ അനുകൂലമായ തീരുമാനം സർക്കാർ പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജൂലായ് 10 കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ നേരിട്ടെത്തി ചർച്ച നടത്താൻ സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി. നാളെ ലേബർ കമ്മീഷണർ കമ്പനിയിൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും തുടർന്ന് ജൂലൈ 10 ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുമെന്നും ബിന്ദു കൃഷ്ണ വിവരിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരെ പിരിച്ചുവിട്ട നടപടി തത്കാലം മരവിപ്പിച്ചെന്നാണ് കമ്പനി ആദ്യം അറിയിച്ചത്. എന്നാൽ നൽകിയ ഉറപ്പുകൾക്ക് വിപരീതമായ കാര്യങ്ങളാണ് തൊട്ടടുത്ത ദിവസം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പക്ഷേ തൊഴിൽ വകുപ്പ് തുടർ ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല. ഇതിന്റെ ഭാഗമായാണ് പത്താം തിയതി ചർച്ചക്ക് എത്താമെന്ന് കോറോ ഹെൽത്ത് അധികൃതർ അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ഇക്കാര്യത്തിൽ വേണ്ടിവന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജീവനക്കാർ ആശങ്കയിൽ

ആദ്യധാരണ പ്രകാരം നാളെ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ ചർച്ചയ്ക്ക് എത്താൻ ആകില്ലെന്ന് പിന്നീട് കമ്പനി നിലപാടെടുക്കുകയായിരുന്നു. മന്ത്രി തല ചർച്ചയ്ക്ക് മാത്രമേ താത്പര്യമുള്ളൂ എന്നാണ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വരുന്ന പത്താം തീയതി എറണാകുളത്ത് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചർച്ച നടത്താൻ ധാരണയായത്. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ലഭ്യമായിരുന്നില്ല. നാളെ ചർച്ച നടത്താൻ ആവശ്യപ്പെട്ട ഇ മെയിൽ സന്ദേശം അയക്കുകയും ഒടുവിൽ കമ്പനിയുടെ കൊച്ചി ഓഫീസ് മുന്നിൽ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ചർച്ച നടക്കുന്നത് വരെ പിരിച്ചുവിടൽ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞദിവസം ഫൈനൽ സെറ്റിൽമെൻറ് അക്കൗണ്ടിൽ വന്ന സ്ഥിതിക്ക് ചർച്ച നീണ്ട പോകുന്നതിൽ ജീവനക്കാർ ആശങ്കയിലാണ്.