നിയമസഭയിലേക്ക് ഇനി ഇവര്‍ അഞ്ച് പേരും
ഒഴിവ് വന്ന വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഇപ്പോള്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ കേണ്‍ഗ്രസും രണ്ടെണ്ണത്തില്‍ സിപിഎമ്മും വിജയിച്ചു. വട്ടിയൂര്‍ക്കാവും കോന്നിയും കോണ്‍ഗ്രസില്‍ നിന്ന് സിപിഎം തിരിച്ച് പിടിച്ചപ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ ഏക വിജയമായിരുന്ന ആരിഫിന്‍റെ അരൂര്‍ മണ്ഡലം കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്മാന് മുന്നില്‍ സിപിഎം അടിയറവ് വച്ചു.
ബിജെപി - ആര്‍എസ്എസ് കൂട്ടുക്കെട്ടിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ ഉപതെരഞ്ഞടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചുവെന്ന് വേണം കരുതാന്‍. കുമ്മനം രാജശേഖരന്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ബിജെപിക്ക് സാന്നിധ്യം ഉറപ്പിക്കാനായില്ല. അതേ അവസ്ഥതന്നെയായിരുന്നു മഞ്ചേശ്വരത്തും. കെ സുരേന്ദ്രന്‍, പി ബി അബ്ദുള്‍ റസാഖിനോട് കഴിഞ്ഞ തവണ പരാജയപ്പെട്ടത് വെറും 89 വോട്ടിനാണ്. എന്നാല്‍ ഇത്തവണ ബിജെപിയ്ക്ക് എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി നില്‍ക്കേണ്ടി വന്നു.
മലയാളം, കന്നഡ, തുളു, ബാരി എന്നീ ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിന്‍റെ വടക്കന്‍ നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് വിജയം ആവര്‍ത്തിച്ചു. പി ബി അബ്ദുള്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ആരോപണം ഉയര്‍ത്തി കെ സുരേന്ദ്രന്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ കേസില്‍ വിധി വരുന്നതിന് മുമ്പ് പി ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. 89 വോട്ടിന്‍റെ ലീഡായിരുന്നു കഴിഞ്ഞ തവണ കെ സുരേന്ദ്രനേക്കാള്‍ പി ബി അബ്ദുള്‍ റസാഖിന് ലഭിച്ചിരുന്നത്. പാണക്കാട് ഹൈദരലി തങ്ങളാണ് എം.സി ഖമറുദ്ദീനെ ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ യൂത്ത് ലീഗ് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ തന്ത്രങ്ങള്‍ എം സി ഖമറുദ്ദീന്‍റെ വിജയം സുനിശ്ചിതമാക്കുകയായിരുന്നു. നിലവില്‍ കാസർഗോഡ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. മഞ്ചേശ്വരത്ത് ലീഗും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് വേളയില്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇത് ഏതാണ്ട് ശരിയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. 2016 ല്‍ പി ബി അബ്ദുള്‍ റസാഖ് 56870 ( മുസ്ലീം ലീഗ്. 89 വോട്ടിന്‍റെ ലീഡ്). കെ സുരേന്ദ്രന്‍ (56781 ബിജെപി). സി എച്ച് കുഞ്ഞമ്പു 42565 സിപിഎം.
നഗരസഭാ അധികാരികളില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന രണ്ടാമത്തെ ആളാണ് കൊച്ചി ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്. വിദ്യാര്‍ത്ഥിക്കാലത്ത് തുടങ്ങി കഴിഞ്ഞ 22 വര്‍ഷക്കാലമായി എറണാകുളം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള ആളാണ് ടി ജെ വിനോദ്. ഇത്തവണ പോളിങ്ങ് ദിവസം എറണാകുളം നഗരത്തില്‍ അപ്രതീക്ഷിതമായി പെയ്ത മഴ പോളിങ്ങ് ശതമാനത്തില്‍ വലിയ കുറവ് വരുത്തിയിരുന്നെങ്കിലും എറണാകുളത്തിന്‍റെ കോണ്‍ഗ്രസ് പാരമ്പര്യം നിലനിര്‍ത്താന്‍ ടി ജെ വിനോദിനായി. ഭാര്യ ഷിമിത, മക്കള്‍: വരുണ്‍, സ്നേഹ. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 57819 വോട്ട് നേടിയ ഹൈബി ഈഡന്‍ 21949 വോട്ടാണ് തന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിന്‍റെ എം അനില്‍ കുമാറിനേക്കാള്‍ നേടിയത്. 35870 വോട്ടാണ് അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ എം അനില്‍ കുമാറിന് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ മോഹന്‍ദാസിന് നേടാനായത് 14878 വോട്ട് മാത്രമാണ്.
1996 മുതല്‍ അടൂര്‍ പ്രകാശിന് കീഴില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ കോട്ടയായിരുന്നു കോന്നി. എന്നാല്‍ സിപിഎമ്മിന്‍റെ യുവ നേതാവ് അഡ്വ. കെ യു ജെനീഷ് കുമാര്‍ സിപിഎമ്മിന് വേണ്ടി കോന്നി നിയമസഭാ മണ്ഡലം തിരിച്ചു പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയ അതൃപ്തി കോന്നിയിലെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് വേണം വിലയിരുത്താന്‍. 2016 ല്‍ ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 72800 വോട്ടാണ് മൊത്തം നേടിയത്. ഇതില്‍ 20748 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍ സനല്‍ കുമാറിനെ ( 52052) പരാജയപ്പെടുത്തിയത്. കോന്നിയില്‍ ബിജെപി 2016 ല്‍ നേടിയത് (ഡി അശോക് കുമാര്‍) 16713 വോട്ടായിരുന്നു.
2016 ല്‍ സിപിഎമ്മിന്‍റെ എ എം ആരിഫ് സിപിഎം 38519 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച അരൂര്‍ മണ്ഡലം ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസിനായി തിരിച്ചു പിടിച്ചിരിക്കുന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി ജി സുധാകരന്‍ അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാനി മോള്‍ ഉസ്മാനെ 'പൂതന' യെന്ന് വിശേഷിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഷാനിയെ അങ്ങനെ വിളിച്ചിട്ടില്ലെന്നും ഷാനി പെങ്ങളെ പോലെയാണെന്നുമായിരുന്നു ജി സുധാകരന്‍ പിന്നീട് പറഞ്ഞത്. സുധാകരന്‍റെ അഭിപ്രായം എന്ത് തന്നെയായാലും ഷാനി മോള്‍ ഉസ്മാന്‍ ആദ്യമായി നിയമസഭാ തെരഞ്ഞടുപ്പില്‍ അരൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അരൂര്‍ തെരഞ്ഞെടുപ്പില്‍ നടന്ന രസകരമായൊരു കാര്യം, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്കിടയില്‍ ഷാനി മോള്‍ ഉസ്മാന്‍ കഴിഞ്ഞ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരത്തിനായി പതിച്ച പോസ്റ്ററുകളും ഉണ്ടായിരുന്നു. നിരവധി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായി കേരളത്തിലുടനീളം മത്സരരംഗത്തുണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാന് പക്ഷേ ഇതുവരെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഈ അപവാദത്തിന് തടയിടാന്‍ ഷാനി മോള്‍ ഉസ്മാനായി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരിഫിനോട് തോറ്റെങ്കിലും അരൂരില്‍ ലീഡുയര്‍ത്താന്‍ ഷാനിമോള്‍ ഉസ്മാനായിരുന്നു. അന്ന് ഉയര്‍ത്തിയ ലീഡ് ഇന്നും നിലനില്‍ത്താന്‍ ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞു. 2016 ല്‍ എ എം ആരിഫ് (സിപിഎം) 84720 വോട്ടും സി ആര്‍ ജയപ്രകാശ് (കോണ്‍ഗ്രസ്) 46201, ടി അനിയപ്പന്‍ (ബിജെഡിഎസ്) 27753 എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില.
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ സിപിഎം ഇറക്കിയത് വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാനായിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തെ ശരിവച്ച് തിരുവനന്തപുരം നഗരത്തിന്‍റെ സ്വന്തം 'മേയര്‍ ബ്രോ' വിജയിച്ച് കയറി. സിപിഎം സംസ്ഥാന നേതൃത്വമാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിത്വം മുന്നോട്ട് വച്ചത്. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയും പ്രളയകാലത്തെ സഹായപ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിന് മുതല്‍ക്കൂട്ടായി. പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വി കെ പ്രശാന്ത് കടക്കുന്നത്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന്‍റെ പേരിലാണ്. 2015 ലാണ് വി കെ പ്രശാന്ത് തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. അന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് 3272 വോട്ട് നേടി വൻ ഭൂരിപക്ഷത്തോടെയാണ് പ്രശാന്ത് വിജയിച്ചത്. നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഈ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതബാധിത പ്രദേശങ്ങളിൽ സാഹയമെത്തിക്കുന്നതിനുള്ള പരിശ്രമങ്ങളും വി കെ പ്രശാന്തിനെ തെരഞ്ഞെടുപ്പില്‍ ഏറെ സഹായിച്ചെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് എന്‍എസ്എസ് അധ്യക്ഷന്‍ എം സുകുമാരന്‍ നായര്‍ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനെന്നെ ശരിദൂര സിദ്ധാന്തം ഉയര്‍ത്തിയത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇത്തരം ആശങ്കകളെ അസ്ഥാനത്താക്കിയായിരുന്നു വി കെ പ്രശാന്തിന്‍റെ വിജയം. 2016 ല്‍ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനായിരുന്നു വിജയിച്ചത്. (51322) എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരനേക്കാള്‍ 7622 വോട്ടിന്‍റെ വിജയമാണ് മുരളീധരന്‍ നേടിയത്. മുരളീധരന്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉടലെടുത്ത ഒഴിവിലേക്കാണ് ഇത്തവണ മേയര്‍ ബ്രോ ജയിച്ചുകയറിയത്. ബിജെപി സ്ഥാനാര്‍ത്ഥി കമ്മനം രാജശേഖരന്‍ 43700 വോട്ടാണ് കഴിഞ്ഞ തവണ വട്ടിയൂര്‍കാവ് ബിജെപി നേടിയിരുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി ടി എന്‍ സീമ 40441 വോട്ടാണ് നേടിയിരുന്നത്.