റെഡ്സോണില്‍ വീണ് കോട്ടയം; കര്‍ശന നിരീക്ഷണം
കൊവിഡ് റെഡ്സോണായ കോട്ടയത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി ജില്ലാ ഭരണകൂടം. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്ക് ശേഷം ഇന്നലെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് കോട്ടയത്തിന്‍റെ ഏക ആശ്വാസം. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ക്യാമറാമാന്‍ വിജേഷ് വി കെ.
കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് കോട്ടയത്തെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത്. ഇതോടെ കോട്ടയം ഗ്രീന്‍ സോണില്‍ നിന്ന് ഒറ്റയടിക്ക് റെഡ് സോണിലേക്ക് കടന്നു. ഇന്ന് ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളാണ്. കൊവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീൻസോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്.
ഇതോടെ കോട്ടയം ജില്ല റെഡ് സോൺ ആയി മാറി. ഇതോടെ ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമാണ് ജില്ലയിൽ പ്രവർത്തനാനുമതി. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. അഞ്ച് പേരിൽ കൂടുതൽപേർ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. പകർച്ചവ്യാധി നിരോധന നിയമപ്രകാരം ജില്ലാ കളക്ടറുടെതാണ് നടപടി.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കർശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി. രോഗികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന കണ്ടെയ്ൻമെന്‍റ് മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തി.
ജില്ലയിൽ വാഹന ഗതാഗതത്തിനും വിലക്കുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും. കോട്ടയത്ത് 1,040 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രത്യേക കൊവിഡ് കെയർ സെന്‍ററുകളിൽ 18 പേരും നിരീക്ഷണത്തിലാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിൽ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്.
സാമൂഹ്യ വ്യാപന സാധ്യയുണ്ടോയെന്നറിയാൻ ജില്ലയിൽ റാപ്പിഡ് ടെസ്റ്റുകൾ പുരോഗമിക്കുകയാണ്. ഇന്നത്തെ 395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളിലാണ് ഇനി കോട്ടയത്തിന്‍റെ പ്രതീക്ഷ.
അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, പനച്ചിക്കാട്, വിജയപുരം, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 7 വാർഡുകളും തീവ്രബാധിത മേഖലയായി.
ഇതിനു പുറമെ തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാർഡുകൾ കൂടി തീവ്ര ബാധിത മേഖലയിൽ ഉൾപ്പെടുത്തി.
ചങ്ങനാശേരി നഗരസഭയുടെ മുപ്പത്തിമൂന്നാം വാർഡും തീവ്രബാധിത മേഖലയിലാണ്. സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നായി ദിവസവും ഇരുനൂറിലധികം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും.
19 ദിവസത്തിന് ശേഷം കഴിഞ്ഞ 22 നാണ് കോട്ടയത്ത് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ അടുത്ത അഞ്ച് ദിവസം കൊണ്ട് രോഗികളുടെ എണ്ണം 17 ആയി. ഇതിൽ തന്നെ നിരീക്ഷണത്തിൽ അല്ലാതിരുന്നവർക്കും രോഗം പിടിപെട്ടത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോട്ടയം മാർക്കറ്റിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് ഉൾപ്പെടെ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെയാണ് കോട്ടയത്തിനായി കൊവിഡ് പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ ടീം വേണമെന്ന ആവശ്യം ഉയരുന്നത്.