- Home
- News
- Kerala News
- വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നൽകി സംസ്ഥാന ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്
വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നൽകി സംസ്ഥാന ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്
വിദ്യാഭ്യാസ മേഖലക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്. കുട്ടികളുടെ ഭാവിയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് 2026-27 ബജറ്റിൽ ഉണ്ടായിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി
- വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്: സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി.
- AI വിദ്യാഭ്യാസം: സ്കൂളുകളിലേക്ക് 20,000 അധിക റോബോട്ടിക് കിറ്റുകൾ കൂടി വിതരണം ചെയ്യും. ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കൈറ്റിന് 38.50 കോടി രൂപ അനുവദിച്ചു.
ഭക്ഷണവും വസ്ത്രവും മുതൽ സ്കൂൾ നവീകരണം വരെ
- ഭക്ഷണവും വസ്ത്രവും: ഉച്ചഭക്ഷണ പദ്ധതിക്കായി 410.66 കോടി രൂപയും സൗജന്യ കൈത്തറി യൂണിഫോമിന് 150.34 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
- സ്കൂൾ നവീകരണം: അടിസ്ഥാന സൗകര്യ വികസനത്തിന് 167 കോടി രൂപ അനുവദിച്ചു.
- പ്രത്യേക പാക്കേജ്: ഗോത്രമേഖലയിലെ സ്കൂളുകൾക്കായി 60 കോടി രൂപയുടെ 'സ്പെഷ്യൽ എൻറിച്ച്മെന്റ് പദ്ധതി' നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ
ബജറ്റിൽ കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനങ്ങളുണ്ട്. കേരളത്തിലെ ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതാണ് ഇതിൽ ശ്രദ്ധേയം. 12-ാം ക്ലാസ് വരെയാണ് ഇത് വരെ കേരളത്തിൽ സൗജന്യ വിദ്യാഭ്യാസമുണ്ടായിരുന്നത്.
ബജറ്റിലെ 5 ജനകീയ പ്രഖ്യാപനങ്ങൾ
ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ വർധിപ്പിച്ചു. അങ്കണ്‍വാടി ഹെൽപ്പൽമാർക്ക് 500 രൂപയുടെ വര്‍ധനവും ബജറ്റിലുണ്ട്. സാക്ഷരതാ പ്രേരക്‌മാർക്ക് 1000 രൂപയുടെ വര്‍ധനവും ബജറ്റ് പ്രഖ്യാപനമായുണ്ട്.
തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി
ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയിൽ കേന്ദ്ര നയം തിരിച്ചടിയായെന്ന് ബജറ്റ് അവതരണത്തിനിടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കും, സംസ്ഥാനം അധിക തുക വകയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ജീവനക്കാര്‍ക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡിസെപ്പ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കാണ് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് ലഭ്യമാകുക.
അപകട ഇൻഷുറൻസും സൗജന്യ ചികിത്സയും
റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയാണ് സംസ്ഥാന ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ ചികിൽസാ സൗകര്യം ലഭ്യമാക്കും. 15 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ
മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉള്‍പ്പെടുത്തും. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇനി മുതല്‍ മെഡിസെപ്പ് പദ്ധതിയിലുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

