മലയാളികളുടെ മടക്കം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് തുടങ്ങുന്നു. അതിനിടെയാണ് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയ മലയാളികളെ ഇന്ന് തിരിച്ചെത്തിക്കുന്നത്. കേരളം തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് മലയാളികള്‍ മടങ്ങുന്നത്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ ആറ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് മലയാളികള്‍ കേരളത്തിലേക്ക് കടക്കുന്നത്. ഇങ്ങനെ മടങ്ങിയെത്തുന്നവരെ ചെക്ക് പോസ്റ്റുകളില്‍ തന്നെ നിരീക്ഷണത്തിന് വിധേയമാക്കും. ആവശ്യമുള്ളവരെ ക്വാറന്‍റീന്‍ ചെയ്യും. അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിന് വിടും.
നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്. ആറ് അതിര്‍ത്തികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കി. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കും. നാട്ടിലേക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ പ്രവാസികളുടെ നീണ്ടനിരയാണുള്ളത്. മടങ്ങിയെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ഇലക്ട്രോണിക്ക് പാസാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍, ഏത് ചെക്ക് പോസ്റ്റില്‍ എപ്പോള്‍ എത്തണമെന്ന് രേഖപ്പെടുത്തിയിരിക്കും. അതത് ജില്ലാ കലക്ടറുടെ സമ്മതിപത്രവും മടങ്ങുന്നവര്‍ കരുതണം. ഏങ്കിലും വിവിധ സംസ്ഥാനങ്ങള്‍ എടുക്കുന്ന നിയന്ത്രണങ്ങള്‍ക്കനുസരിച്ചായിരിക്കും കേരളവും കാര്യങ്ങള്‍ തീരുമാനിക്കുക. നാല് ദിവസത്തിനുള്ളില്‍ മുപ്പതിനായിരം പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോ ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച ആശയകുഴപ്പം ഒഴിവാക്കാന്‍ പോര്‍ട്ടല്‍ ഉടന്‍തന്നെ ആരംഭിക്കമെന്നും അദ്ദേഹം പറഞ്ഞു. 12500 ആളുകള്‍ ദിനം പ്രതി ആറ് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടക്കും.
കളയിക്കാവിള, തിരുവനന്തപുരം : തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളികളെ കളയിക്കാവിളയില്‍ പരിശോധിക്കും. 12 ഡോക്ടര്‍മാരെ ഇതിനായി നിയോഗിച്ചു.
വരുന്നവരെ പരിശോധിക്കാന്‍ അതിര്‍ത്തിയില്‍ തന്നെയുള്ള ഒരു ഓഡിറ്റോറിയം സജ്ജമാക്കി. എന്നാല്‍, ആളുകള്‍ രാവിലെ തന്നെ എത്തിയപ്പോള്‍ പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുണ്ടായെങ്കിലും റവന്യൂ ഓഫീസര്‍മാരാരും എത്തിയിരുന്നില്ല.
അതിനിടെ, രാവിലെ തന്നെ തമിഴ്നാട്ടിൽ നിന്ന് വന്ന അഞ്ച് തൃശൂർ സ്വദേശികൾ കളിയിക്കാവിള അതിര്‍ത്തിയില്‍ എത്തിയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇവര്‍ക്ക് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടില്ല.
ഇവര്‍ക്ക് പ്രശ്നങ്ങളില്ലെന്നും പോകാമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഇവരെ തൃശൂരിലെത്തിക്കാനുള്ള വാഹനം തയ്യാറല്ലായിരുന്നു. തൃശ്ശൂരില്‍ നിന്ന് വാഹനം എത്തിയാല്‍ മാത്രമേ ഇവര്‍ക്ക് മടങ്ങാനാകൂ.
തലപ്പാടി, കാസര്‍കോട് : കൊറോണാ വൈറസ് വ്യപനത്തിന്‍റെ തുടക്കത്തില്‍ തന്നെ പ്രശ്നമായിരുന്ന സ്ഥലമാണ് കാസര്‍കോട്. കാസര്‍കോട് നിന്നുള്ള രോഗികള്‍ പതിറ്റാണ്ടുകളായി മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കര്‍ണ്ണാടകം, കേരളാ അതിര്‍ത്തികള്‍ അടച്ചു. ചികിത്സയ്ക്ക് രോഗികളെ പോലും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് പത്തോളം രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതി വിശേഷം വരെയുണ്ടായി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ കാസര്‍കോട് സജ്ജമെന്ന് കളക്ടര്‍ സജന്‍ ബാബു പറഞ്ഞു. വണ്ടിയില്‍ വരുന്നവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ക്രമീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ടീമിനെ മുഴുവവായി ഐസൊലേറ്റ് ചെയ്യും. സ്പെഷ്യല്‍ ആംബുലന്‍സില്‍ ഇവരെ നാട്ടിലേക്ക് അയക്കുമെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് സ്വദേശികളാണെങ്കില്‍ ഇവരെ ജില്ലയില്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
നൂറ് കൗണ്ടറുകളില്‍ 60 കൗണ്ടറുകള്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യവകുപ്പ്, റന്യു വകുപ്പ്, മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ട്. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരാണ് ടോക്കണ്‍ നല്‍കുന്നത്.
100 കൗണ്ടറുകള്‍ സജ്ജമാക്കി. ഒരു കൗണ്ടറില്‍ മൂന്ന് പേര്‍ പരിശോധനയ്ക്കായി ഉണ്ടാകും. 50 ആംബുലന്‍സുകളും സജ്ജമാക്കി. ആംബുലന്‍സ് ആവശ്യമുള്ള രോഗികള്‍ അതിന്‍റെ ചിലവ് വഹിക്കേണ്ടിവരും.
മൂന്ന് ഷിഫ്റ്റുകളിലായി 900 അധ്യാപകരെയും സജ്ജരാക്കി നിര്‍ത്തി. ആന്ധ്ര, തെലുങ്കാനാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കാസര്‍കോട് തലപ്പാടി ചെക്ക് പോസ്റ്റില്‍ രാവിലെ മുതല്‍ തന്നെ എത്തിച്ചേര്‍ന്നു.
മുത്തങ്ങ, വയനാട് : രോഗവ്യാപന സമയത്ത് കര്‍ണ്ണാടകം അടച്ച മറ്റൊരു അതിര്‍ത്തിയായ മുത്തങ്ങയിലും കേരളം പരിശോധന കര്‍ശനമാക്കി.
അതിർത്തിയിലൂടെ തിരിച്ചു വരുന്നവരെ പരിശോധിക്കാൻ, മുത്തങ്ങ ചെക്ക് പോസ്റ്റിന് ഒരു കിലോമീറ്റര്‍ അകലെ ബോർഡർ സ്ക്രീനിങ് സെന്‍റര്‍ ഒരുക്കി. നാല് കൗണ്ടറുകളിലായാണ് എത്തിച്ചേരുന്നവരെ പരിശോധിക്കുക.
പത്ത് വാഹനങ്ങളെ കടത്തിവിട്ട ശേഷം അവരെ ഓരോരുത്തരെയായി കൗണ്ടറുകള്‍ വഴി കടത്തിവിടുകയാണ് ചെയ്യുക.
രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍റിലേക്ക് മാറ്റും. ആരോഗ്യവകുപ്പ് , റവന്യു, പൊലീസ് വകുപ്പുകള്‍ സന്നാഹ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികൾ ഏകോപിപ്പിക്കുക.
മൈസൂരില്‍ പഠിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളും മാതാപിതാക്കളുമാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ആദ്യമെത്തുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ പ്രവേശിക്കും.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മടങ്ങാനായി ജില്ലാ അതിര്‍ത്തി വരെ വാഹന സൗകര്യം ഒരുക്കും. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് അതിലും മടങ്ങാം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാൻ ഇടുക്കി കുമളിയിലെ ഹെൽപ് ഡസ്കും സജ്ജം. രോഗലകഷണങ്ങൾ ഉള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളും തയ്യാറായിട്ടുണ്ട്.
വാളയാര്‍, പാലക്കാട് : വാളയാറാണ് മറ്റൊരു പ്രധാന ചെക്ക് പോസ്റ്റ്. ഇവിടെ 16 കൗണ്ടറികളാണ് സജ്ജമാക്കിയത്.
ഇതില്‍ പതിനാലെണ്ണം കേരളത്തിലേക്കുള്ള മലയാളികളുടെ മടക്കം നിരീക്ഷിക്കുമ്പോള്‍ മറ്റ് രണ്ട് കൗണ്ടറുകള്‍ കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.
എത്തി ചേരുന്നവരുടെ ആവശ്യസേവനത്തിനായി പത്ത് ടാക്സികള്‍ തയ്യാറാക്കി.
ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് രോഗികളെ കൃത്യമായി നിരീക്ഷിക്കും. ആദ്യമണിക്കൂറുകളില്‍ തന്നെ 22 വാഹനങ്ങള്‍ വാളയാര്‍ അതിര്‍ത്തി കടന്നു.
കുമളി , ഇടുക്കി: കുമളിയില്‍ നിന്ന് നാളെ മുതലാണ് ആളുകളെ കടത്തിവിടുക. എന്നാല്‍, ഇന്ന് തന്നെ കുമളിയിലെ സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ആരോഗ്യവകുപ്പും പൊലീസും റവന്യൂ വകുപ്പും സംയുക്തമായാണ് ഇവിടെ പരിശോധ നടത്തുന്നത്.
പാസില്ലാതെ വന്നവരെയും താല്‍ക്കാലിക പാസ് നല്കി കടത്തിവിടുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഇങ്ങനെ എത്തുന്നവരെയും കടത്തിവിടുന്നത്.
ആയിരം പേരെയെങ്കിലും ഒരേ സമയം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവിടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.