താളം കണ്ടെത്താതെ അതിര്‍ത്തികള്‍; മടങ്ങിവരവിന് വേഗക്കുറവ്
ലോക്ഡൗണിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍പ്പെട്ടുപോയ മലയാളികളെ തിരികെ സംസ്ഥാനത്തെത്തിക്കാന്‍ വിപുലമായ സംവിധാനങ്ങളായിരുന്നു കേരളം ഒരുക്കിയത്. സംസ്ഥാന അതിര്‍ത്തികളിലെ ആറ് ചെക്ക് പോസ്റ്റുകളാണ് ഇതിനായി തയ്യാറാക്കിയത്. പൊലീസ്, റവന്യൂ, ആരോഗ്യപ്രവര്‍ത്തകര്‍, എന്നിവരുടെ വിപുലമായ സന്നാഹം തന്നെ സര്‍ക്കാര്‍ അതിര്‍ത്തികളില്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ആദ്യദിവസത്തെ ചില പ്രശ്നങ്ങള്‍ കാരണം അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്ന മലയാളികള്‍ക്ക് ആറ് മണിക്കൂറോളം ചെക്പോസ്റ്റില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഒരു ദിവസം പിന്നിടുമ്പോള്‍ കുറേകൂടി പ്രായോഗികമായി കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കണക്കുകൂട്ടിയ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കടന്നുവരുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള ചെക്ക്പോസ്റ്റായ തലപ്പാടി വഴി കേരളത്തിലേക്ക് കടക്കാനായി 5124 പേര്‍ക്കാണ് പാസ് നല്‍കിയത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും അതത് സംസ്ഥാനങ്ങള്‍ പാസ് നല്‍കാത്തത് ഇവരുടെ മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്നു.
കേരളം പാസ് നല്‍കിയാലും കര്‍ണ്ണാടകയുടെ പാസില്ലാതെ കര്‍ണ്ണാടകയില്‍ നിന്നോ ആന്ധ്ര, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കോ കേരളത്തിലേക്ക് കടക്കാന്‍ കഴിയില്ല.
ആദ്യ ദിവസം വളരെ കുറച്ച് പേരാണ് തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്നത്. എന്നാല്‍ രണ്ടാം ദിവസമാകുമ്പോഴേക്കും കൂടുതല്‍ ആളുകള്‍ ചെക്ക്പോസ്റ്റ് വഴി അതിര്‍ത്തി കടന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 100 പരിശോധനാ കൗണ്ടറുകളാണ് തലപ്പാടിയിലൊരുക്കിയത്. എന്നാല്‍, കേരള സര്‍ക്കാര്‍ പ്രതീക്ഷിച്ചത്രയും ആളുകള്‍ തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് വരുന്നില്ലെന്ന് കണ്ടെത്തിയതോടെ കൗണ്ടറുകളുടെ എണ്ണം 60 -ായി കുറച്ചു.
ഇന്നലെ മൊത്തം 875 പേര്‍ തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലേക്ക് എത്തി. ഇതില്‍ 147 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്.
കര്‍ണ്ണാടകം, ആന്ധ്ര, മഹാരാഷ്ട്രാ, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം എത്തി ചേരാവുന്നവര്‍ക്കാണ് തലപ്പാടി ചെക്ക് പോസ്റ്റ് വഴിയുള്ള പാസ് അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ കാസര്‍കോട് ജില്ലയില്‍ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ എആർ ക്യാംപിലെ പൊലീസുകാരൻ കാലിക്കടവിലെ സനൂപിനെ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് കടത്തിവിടാന്‍ കര്‍ണ്ണാടകം തയ്യാറായില്ല. തലപ്പാടിയിൽ വച്ച് കർണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
തിരുവനന്തപുരം കളയിക്കാവിള ചെക്ക് പോസ്റ്റ് വഴി 173 പേരാണ് കേരളത്തിലേക്ക് കടന്നത്. കളയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എത്തിചേരുന്നവര്‍ക്ക് കേരളത്തിലേക്ക് കടക്കുന്നതിന് ബുദ്ധിമുട്ടില്ല. എന്നാല്‍ എത്തിചേരുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പാസ് കിട്ടാന്‍ വൈകുന്നതാണ് കാരണം.
കേരളത്തിന്‍റെ മറ്റൊരു അതിര്‍ത്തി ചെക്ക് പോസ്റ്റായ വാളയാറില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. എന്നാല്‍, ഇവ കേരളത്തിലേക്ക് കടക്കാനുള്ള അനുമതികാത്തല്ല അതിര്‍ത്തികളില്‍ നില്‍ക്കുന്നത്.
അതിര്‍ത്തി കടന്ന് തമിഴ്‍നാട്ടിലേക്ക് പോകേണ്ട വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. തമിഴ്‍നാടിന്‍റെ പരിശോധന ഇഴഞ്ഞ് നീങ്ങുന്നതിനാല്‍ വണ്ടികള്‍ അതിര്‍ത്തികടക്കാന്‍ വൈകുന്നതാണ് കാരണം.
പ്രശ്നം കോയമ്പത്തൂർ കളക്ടരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പരിശോധനക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ വലിയ തടസ്സം ഇല്ലാതെ കടന്നു വരുന്നുണ്ട്.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയയ്‍ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. ഇതിനായി തമിഴ്‍നാട് സർക്കാരിന്‍റെ പാസ് നിർബന്ധമാക്കി.
വെബ്‍സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും അപേക്ഷിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നല്‍കുമെന്നും തമിഴ്‍നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങൾ യാത്രാപാസ് നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്‍പോസ്റ്റില്‍ കുടുങ്ങിയത്.
ഇതിനിടെ തമിഴ്നാട്ടിൽ നിന്നും കൂത്താട്ടുകുളത്തേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ലോറി കൂത്താട്ടുകുളം മാര്‍ക്കറ്റിലെത്തിയത്. കോട്ടയം ജില്ലയിൽ ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് ലോറി നാമക്കില്ലിലേക്ക് പോയി.
വയനാട് ജില്ലയില്‍ വീണ്ടും രോഗികള്‍ കൂടിയത് കോയമ്പേട് മാർക്കറ്റിൽ പോയി തിരിച്ചെത്തിയ ലോറി ഡ്രൈവർമാരില്‍ നിന്നാണെന്ന് തെളിഞ്ഞതോടെ കൂടുതല്‍ ഡ്രൈവര്‍മാരുടെ പരിശോധനാ ഫലത്തിനായി കാത്തിരുക്കുകയാണ്. രോഗികളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ന് ഇതുവരെ 86 പേർ മുത്തങ്ങ അതിർത്തി കടന്ന് വന്നു. ഇതോടെ ആകെ 935 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലെത്തി.