രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ഇന്നും പൊലീസ് റിപോർട്ട് ഹാജരാക്കിയില്ല. പരാതിക്കാരിയക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്‍റെ രേഖകൾ നേരത്തെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ബലാല്‍സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക് ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് ഹരജിയിലെ വാദം. രാഹുലിനെതിരെ രണ്ടാമത് രജിസറ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.