മരട്: 'ഹോളി ഫെയ്‍ത്ത് എച്ച്ടുഒ' യ്ക്ക് മുന്നില്‍ സാവകാശം തേടി, ഉടമകളുടെ നിരാഹാരം
മരടിലെ കുടിയൊഴിപ്പിക്കൽ ഭൂസമരങ്ങളുടെ ചരിത്രത്തിൽ തീർച്ചയായും കേരളം വേറെ എഴുതിച്ചേർക്കണ്ട ഏടാണ്. പ്രത്യേകിച്ച് ചെങ്ങറ, മൂലമ്പിള്ളി, അരിപ്പ ഭൂസമരങ്ങൾ കൂടി ഒരു വശത്തുള്ളപ്പോൾ. ഒഴിഞ്ഞുപോകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് കുടിയൊഴിപ്പിക്കൽ ദിവസം നിരാഹാര സമരത്തിലാണ് മരടിലെ ഫ്ലാറ്റുടമകൾ. ചിത്രങ്ങൾ പകർത്തിയത് ഞങ്ങളുടെ പ്രതിനിധികൾ: എൻ കെ ഷിജു, സുബിൻ മാത്യു.
മരട് ഫ്ലാറ്റ് പൊളിയ്ക്കൽ 90 ദിവസത്തിനകം നടപ്പാക്കുമെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലം. 138 ദിവസത്തിനകം സ്ഥലത്ത് നിന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളടക്കം എടുത്ത് മാറ്റണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
ഇതനുസരിച്ച് കാര്യങ്ങൾ പെട്ടെന്ന് തന്നെ നടപ്പാക്കാൻ ത്വരിതഗതിയിലുള്ള കർമപദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടം പൊളിച്ചുനീക്കുന്നതിന്‍റെ മാത്രം ചുമതല നൽകി സർക്കാർ സ്നേഹിൽ കുമാർ സിംഗ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സെക്രട്ടറിയായി പ്രത്യേകം സർക്കാർ നിയോഗിച്ചിട്ടുമുണ്ട്.
എന്നാൽ അഞ്ച് ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയാനാകില്ലെന്നും, കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകൾ സമരത്തിലിരിക്കുന്നത്.
വൈദ്യുതിയും വെള്ളവും തിരികെ നൽകണം. അനുയോജ്യമായ വാസസ്ഥലം ഒരുക്കി സമാധാനപരമായി പോകാനുള്ള അവസരം ഒരുക്കിത്തരണം. പ്രാഥമിക നഷ്ടപരിഹാരം ഉടൻ നൽകണം. എന്നിവയാണ് പ്രധാനമായും ഇവരുന്നയിക്കുന്ന ആവശ്യങ്ങൾ.
ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലാണ് ഫ്ലാറ്റുടമസ്ഥരില്‍ ഒരാളായ ജയകുമാർ വെള്ളിക്കാവ് നിരാഹാരസമരം തുടങ്ങിയിരിക്കുന്നത്. അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും കൂടുതൽ താമസക്കാരുള്ളത് 'ഹോളി ഫെയ്‍ത്ത് എച്ച്ടുഒ' എന്ന ഈ ഫ്ലാറ്റിലാണ്.
ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുടമകൾക്ക് ജില്ലയുടെ പരിധിയിൽത്തന്നെ മറ്റ് ഫ്ലാറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, അതിനുള്ള വാടക പക്ഷേ, ഫ്ലാറ്റുടമകൾ നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇതിനെതിരെയാണ് ഫ്ലാറ്റുടമകളുടെ നിലപാട്.
''സർക്കാരിനെ ഞങ്ങളൊരു ബ്രോക്കറായിട്ടല്ല കാണുന്നത്. വേറെ ഫ്ലാറ്റുകൾ ഞങ്ങൾക്കിഷ്ടമുള്ളവ നോക്കി വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ ഞങ്ങൾക്ക് സ്വന്തം കഴിയുമല്ലോ. അത് പറ്റില്ല. സർക്കാർ തന്നെ ഈ ഫ്ലാറ്റുകളുടെ വാടക നൽകണം. അതല്ലെങ്കിൽ എന്ത് പുനരധിവാസം?'', എന്നാണ് നിരാഹാരസമരം നടത്തുന്ന ഫ്ലാറ്റുടമ ജയകുമാർ വെള്ളിക്കാവ് പറയുന്നത്.
ഇന്ന് മുതൽ കുടിയൊഴിപ്പിക്കുന്ന ദിവസം വരെ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ച് നൽകാമെന്ന് നഗരസഭ ഉറപ്പ് നൽകിയിരുന്നു. ഇത് നടപ്പാക്കിയിട്ടില്ലെന്നും ഉടൻ നൽകണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
ഇടതുപക്ഷ സര്‍ക്കാരിന് ഇത് ചരിത്രത്തിലെ മറ്റൊരൊഴിപ്പിക്കല്‍. ഇതിന് മുമ്പ് ഇടതുപക്ഷത്തെ നയിച്ച വി എസ് അച്ചുതാനന്ദന്‍റെ കാലത്ത് (2008 ഫെബ്രുവരി 6 ന് ) എറണാകുളം ജില്ലയിലെ മൂലമ്പള്ളിയില്‍ മറ്റൊരു കുടിയൊഴിപ്പിക്കല്‍ നടന്നിരുന്നു.
അന്ന് നാടിന്‍റെ സ്വപ്നപദ്ധതിയെന്ന് വാഴ്ത്തപ്പെട്ട വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍ പദ്ധതിക്കായിട്ടായിരുന്നു മൂലമ്പള്ളിയില്‍ നിന്ന് 316 കുടുംബങ്ങളെ കുടിയിറക്കിയത്. അന്തസായി കുടിയൊഴിപ്പിക്കുമെന്ന് പറഞ്ഞിട്ട് വാക്കു പാലിക്കാന്‍ പറ്റാതിരുന്നതിന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ പിന്നീട് മാപ്പ് പറയേണ്ട അവസ്ഥയുണ്ടായെങ്കിലും മൂലപ്പള്ളിക്കാര്‍ക്ക് പുനരധിവാസം ഇന്നും ഒരു സ്വപ്നം.