രാഹുൽ മാങ്കൂട്ടത്തിൽ ഒരു അടഞ്ഞ അധ്യായമാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ വ്യക്തമാക്കി. രാഹുലിന്‍റെ വരവ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചില്ലെന്നും കൂടെ പോകുന്ന ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഒരു രാഹുൽ അടഞ്ഞ അധ്യായമാണെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ. രാഹുൽ വന്നതും പോയതും പാലക്കാട് പാർട്ടിക്ക് ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. സ്ഥാനാർത്ഥി രാഹുലിനൊപ്പം പോയത് ഒരു വോട്ട് പാഴേക്കെണ്ടന്ന് കരുതിയാവാം. രാഹുലിന്‍റെ കൂടെ ഭാരവാഹിത്തമുള്ളവർ പോയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. ഒരു പൗരനെ പോലെ വോട്ട് ചെയ്യാൻ വന്നു, പോയി എന്നല്ലാതെ ഇതിൽ ഒന്നുമില്ല. എംഎൽഎ എന്ന നിലയിലാണ് ആളുകൾ കൂടിയത്.
അദ്ദേഹത്തിന്‍റെ വരവിലോ പോക്കിലോ പാര്‍ട്ടിക്കോ പാര്‍ക്കാര്‍ക്കോ ഒരു ബന്ധവുമില്ല. രാഹുൽ വന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. രാഹുലുമായി ഏറ്റവും അടുപ്പം ഉണ്ടായിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അടക്കം അറിയുന്നത് ഇങ്ങനെ തന്നെയാണ്. ഒരു കെഎസ്‍യു നേതാവ് രാഹുലിന് ഒപ്പം ഉണ്ടായിരുന്നില്ലേ എന്ന് ചോദ്യത്തിന് അങ്ങനെ ഒരാളെ അറിയില്ലെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ മറുപടി. അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു കെഎസ്‍യു ഭാരവാഹി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
രാഹുലിനെ കോണ്‍ഗ്രസ് നേതാവ് അഭിവാദ്യം ചെയ്തത് യാഥൃശ്ച്യകമായി സംഭവിച്ച കാര്യമാണ്. പെട്ടെന്ന് വീട്ടിൽ വന്നാൽ എന്താണ് ചെയ്യാൻ സാധിക്കുക. കടക്ക് പുറത്ത് എന്ന് പറയാൻ കഴിയില്ലല്ലോ. ഇതൊന്നും പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി പറയല്ലേ പറഞ്ഞ് എ തങ്കപ്പൻ ഉരുണ്ടുകളിച്ചു. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസിന്‍റെ എംഎൽഎ അല്ലെന്നും എ തങ്കപ്പൻ പറഞ്ഞു.
പാലക്കാട് തുടർന്ന് രാഹുൽ
15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തുടരുകയാണ്. രണ്ടാം കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമാകും തുടർ നീക്കം. രാഹുലിന്‍റെ വരവിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമാണ്. പാലക്കാട് വോട്ട് ചെയ്യാനെത്തിയത് ഒരു വിഭാഗം നേതാക്കളുടെ അറിവോടെയെന്നാണ് സൂചനകൾ. ഇന്ന് അടൂരിലെ വീട്ടിലേക്ക് പോകാനും സാധ്യതയുണ്ട്.


