തദ്ദേശഭരണ തെരഞ്ഞെടുപ്പ്; മാസ്കിട്ട്, സാനിറ്റൈസര്‍ തേച്ച്, അകലം പാലിക്കാതെ കൊറോണക്കാലത്തൊരു തെരഞ്ഞെടുപ്പ്
അങ്ങനയൊരു കൊറോണക്കാലത്ത് കേരളത്തില്‍ ആദ്യഘട്ട തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടന്നു. മൂന്ന് ഘട്ടങ്ങളായി തിരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7 മുതല്‍ 6 ആറ് വരെയായിരുന്നു സമ്മതിദാനം ഉപയോഗിക്കാന്‍ അവസരമുണ്ടായത്. എന്നാല്‍ അവസാന മണിക്കൂറുകള്‍ അതത് വാര്‍ഡുകളില്‍ ഇന്നലെ കൊവിഡ് രോഗാണു സ്ഥിരീകരിച്ചവര്‍ക്ക് മാത്രമായി മാറ്റിവച്ചിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും കൊറോണ സാന്നിധ്യം അറിയിച്ചു. രോഗാണു സ്ഥിരീകരിച്ചിട്ടും തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ തന്‍റെ സമ്മതിദാനം ഉപയോഗിക്കാന്‍ എത്തിചേര്‍ന്നവരുടെ ചിത്രങ്ങള്‍ എടുത്തത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍.
ഈക്കൊറോണക്കാലത്തും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
വോട്ടർമാർ നല്ല രീതിയിൽ വോട്ട് രേഖപ്പെടുത്തി. പോളിംഗ് 75 ശതമാനത്തിന് മുകളിലാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് ആദ്യമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ 41,000 ലധികം തപാൽ വോട്ടുകള്‍ വിതരണം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
അപേക്ഷ നൽകിയിട്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വോട്ട് ഉൾപ്പെടുത്താത്തതാണെങ്കിൽ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ വോട്ട് ചേർക്കാൻ അവസരം നൽകിയിരുന്നുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 72.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ പോളിംഗ് കുറഞ്ഞു നിന്നപ്പോൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.
കേരളത്തിലാദ്യമായി കൊവിഡ് രോഗാണു വ്യാപനം ഉണ്ടായ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ രോഗാണു ആദ്യമായി സ്ഥിരീകരിച്ചവരിലെ ഏറ്റവും പ്രായം ചെന്നവരായിരുന്ന എബ്രഹാം തോമസും (89) ഭാര്യ മറിയാമ്മാ തോമസും (85) കൊവിഡ് രോഗാണു വിമുക്തമായ ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. തന്‍റെ പതിനാറാം വയസിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയതെന്നും ഇന്നും താന്‍ വോട്ടു ചെയ്യുന്നുണ്ടെന്നും ഏബ്രഹാം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗ് ദിനത്തിൽ തന്നെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറന്നു. രാവിലെത്തന്നെ ബൂത്തുകളിലേക്ക് ഒഴുകിയ വോട്ടർമാർ സാമൂഹിക അകലമടക്കം പാലിക്കാതെ തിരക്ക് കൂട്ടിയപ്പോൾ ഉദ്യോഗസ്ഥരും പോലീസും കാഴ്ചക്കാരായി. ബൂത്തുകൾക്കുള്ളിൽ മൂന്നു പേർ മാത്രമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല.
കൊവിഡ് ഭീതിക്കിടയിലും സമ്മതിദാന അവകാശം വിനിയോഗിക്കാൻ രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തില്‍ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച പ്രിസൈഡിങ് ഉദ്യോഗസ്ഥയെ കോൺഗ്രസിന്‍റെ പരാതിയെ തുടര്‍ന്ന് മാറ്റി.
നിയന്ത്രണങ്ങൾക്ക് നടുവിലും പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാർമാരുടെ തിരക്ക് ദൃശ്യമായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം. 107 വയസ്സുളള സ്വാതന്ത്ര്യസമര സേനാനി കെ അയ്യപ്പൻപിളളയെ പോലെ പ്രായത്തെയും പരിമിതികളേയും വകവയ്ക്കാതെ എത്തിയ നിരവധി വയോജനങ്ങൾ.
മാസ്കും സാനിറ്റൈസറും എല്ലാ ബൂത്തുകളിലും സ്ഥിരസാന്നിധ്യമായി. എന്നാൽ സാമൂഹിക അകലം പാലിക്കുന്നത് പേരിന് മാത്രമായിരുന്നു. . ആലപ്പുഴയിൽ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പാര്‍ട്ടികളുടെ പരാതിയെ തുടർന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്‍റിനെ ബൂത്തിൽ നിന്നും പുറത്താക്കി.
വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാർ കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവി കാട് സ്വദേശിയായ ബാലൻ എന്നിവരാണ് മരിച്ചത്.
യന്ത്രത്തകരാറിനെ തുടർന്ന് പോളിംഗ് പലയിടത്തും തടസപ്പെട്ടു. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വോട്ടിംഗിനിടെ കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കിളിമാനൂര്‍ മടവൂര്‍ വാര്‍ഡ് ആറിലെ പനപ്പാകുന്ന് സ്കൂളിൽ രണ്ടു മണിക്കൂറോളം വോട്ടിങ് മുടങ്ങി.