ചെന്നിത്തലയ്‍ക്കൊരു ഐ ഫോണ്‍; 'ഹലോ ഉസ്മാന്‍ ഞാന്‍ പെട്ടു'; വിവാദം കത്തുന്നു
സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും പ്രതിസന്ധിയിലായ എല്‍ഡിഎഫിന് പിടിവള്ളിയായി മാറുകയാണ് ഐ ഫോണ്‍ വിവാദം. പ്രതിപക്ഷ നേതാവിന് നല്‍കാനായി സ്വപ്ന സുരേഷ് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത് യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ്. രമേശ് ചെന്നിത്തല ഈ വെളിപ്പെടുത്തല്‍ നിഷേധിച്ച് രംഗത്ത് വന്നെങ്കിലും അടിക്ക് അതേ രീതിയില്‍ തിരിച്ചടി എന്ന നിലയില്‍ 'പ്രതിപക്ഷ നേതാവിനൊരു ഐ ഫോണ്‍' വിവാദം കത്തിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും.
എന്നാല്‍, താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ലെന്നും കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്‍റെ കൈയ്യിൽ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. യുഎഇ ദിന പരിപാടിയിൽ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. എന്നാല്‍ ആരും തനിക്ക് ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്‍റെ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷൻ ആയി നൽകിയെന്നാണ് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് വെളിപ്പെടുത്തൽ.
3.80 കോടി രൂപ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്‍ന സുരേഷ് അടക്കമുള്ളവർക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നൽകിയതായി സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് നൽകാൻ അഞ്ച് ഐ ഫോൺ നൽകിയെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ വ്യതമാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 2ന് യുഎഇ ദേശീയ ദിനത്തിന്‍റെ ഭാഗമായി തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ ആണ് ഫോൺ പ്രതിപക്ഷ നേതാവിന് കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍റെ ഹര്‍ജിയില്‍ പറയുന്നു.
സ്വപ്‍നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോൺ നൽകിയതെന്നും ഇതിന്‍റെ ബിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഹർജിയിൽ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി.
സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്, യുഎഇ കോൺസുലേറ്റിന്‍റെ നിർമാണ കരാർ ഏറ്റെടുത്ത യൂണിടാക് എഫ്‍സിആര്‍എ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ സന്തോഷ് ഈപ്പൻ പറയുന്നു.
ഐ ഫോണ്‍ തനിക്ക് നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തി.
താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
യുഎഇ ദിന പരിപാടിയിൽ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലിൽ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
എന്നാല്‍, പ്രതിപക്ഷ നേതാവിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇടത് നേതാക്കള്‍.
'ഹലോ... ഉസ്മാൻ ഞാൻ പെട്ടു...' എന്നാണ് കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
എ എ റഹീമിന്‍റെ പ്രതികരണം ഇങ്ങനെ : (ഐ)ഫോൺ, (ഐ) ഗ്രൂപ്പ്.... പണ്ടേ (ഐ) ഒരു വീക്നെസ് ആയതു കൊണ്ടാണ്... അല്ലാതെ, ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു.
ഇതിനിടെ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നു. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്.
ഇതിൽ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.