- Home
- News
- Kerala News
- സരള്‍ രാസ്ത-2; റോഡില്‍ ക്രമക്കേടെന്ന് വിജിലന്‍സ്, തെറ്റായ കൂട്ടുകെട്ടുകളുണ്ട്. ഇത് ഇല്ലാതാകണമെന്ന് മന്ത്രി
സരള്‍ രാസ്ത-2; റോഡില്‍ ക്രമക്കേടെന്ന് വിജിലന്‍സ്, തെറ്റായ കൂട്ടുകെട്ടുകളുണ്ട്. ഇത് ഇല്ലാതാകണമെന്ന് മന്ത്രി
സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍. ഓപ്പറേഷൻ സരൾ റാസ്‍ത -2 എന്ന പേരില്‍ വിജിലന്‍സ് പിഡബ്ല്യുഡി റോഡുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോ അറ്റകുറ്റ പണികള്‍ നടന്നതോ ആയ റോഡുകളിലാണ് വിജിലന്‍സ് പരിശോധന. പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. 112 റോഡുകൾ വിജിലന്‍സ് പരിശോധിച്ചു. അറ്റകുറ്റ പണി ചെയ്യുന്ന റോഡുകൾ ആറുമാസം കഴിഞ്ഞാൽ തകരുന്നുവെന്ന് വ്യാപക പരാതിയുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന. തെറ്റിനെ ഇല്ലാതാക്കുന്ന പ്രവര്‍ത്തികള്‍ക്ക് പിന്തുണയെന്നായിരുന്നു റോഡുകളിലെ വിജിലന്‍സ് പരിശോധനയോട് പ്രതികരിക്കവേ മന്ത്രി റിയാസ് പറഞ്ഞത്. തെറ്റായ ചില കൂട്ടുകെട്ടുകളുണ്ട്. ഇത് ഇല്ലാതാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് റോബര്‍ട്ട്.

കേരളത്തിലെ റോഡിലെ കുണ്ടും കുഴിയും കഴിഞ്ഞ കുറച്ചേറെ നാളുകളായി രാഷ്ട്രീയ വിവാദമാണ്. കൊച്ചിയില്‍ ദേശീയ പാതയിലെ കുഴിയില്‍ ഒരു ബൈക്ക് യാത്രികന്‍ വീണ് മരിച്ചതുമായി ബന്ധപ്പെട്ടാണ് റോഡുകളുടെ ശോചനീയാവസ്ഥ വിവാദമായത്.
സംസ്ഥാന പാതയിലെ കുഴിയും ദേശീയ പാതയിലെ കുഴിയും തമ്മിലുള്ള തര്‍ക്കം കേന്ദ്ര സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ ഏറ്റടെത്തതോടെ വിവാദം കനത്തു. ഈ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് വിജിലന്‍സ് സംഘം 112 റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി ഇറങ്ങിയത്.
അതോടൊപ്പം റോഡുകളുടെ ഗുണനിലവാരത്തെ കുറിച്ച് നിരവധി പരാതികള്‍ കിട്ടിയതായി വിജിലന്‍സ് സംഘം പറയുന്നു. ആറ് മാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറ്റകുറ്റ പണി നടന്നതുമായ റോഡുകളിലാണ് പ്രധാനമായും പരിശോധന നടന്നത്.
കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തിയതുമായ റോഡുകളില്‍ നിന്നും ചില മാതൃകകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു.
കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി, ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. എന്നാല്‍ പല റോഡുകളിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വിജിലന്‍സ് സംഘം അറിയിച്ചു. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും.
രേഖകളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം. റോഡ് പരിശോധനയെ കുറിച്ചുള്ള വിജിലൻസ് അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന് അത് വലിയ തിരിച്ചടിയാകും.
പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിന്‍റെ ചെറുഭാഗം വിജിലൻസ് സംഘം മുറിച്ചെടുത്തു. ഇങ്ങനെ ശേഖരിക്കുന്ന റോഡിന്‍റെ ഭാഗങ്ങള്‍ ലാബിൽ അയച്ച് പരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനാണ് ഇത്തരത്തില്‍ റോഡിന്‍റെ ഭാഗങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam