രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ്ങ് മെഷന്‍ തകരാര്‍ കൂടി, എന്നിട്ടും കനത്ത പോളിങ്ങ്
First Published Dec 10, 2020, 2:15 PM IST
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ പുറത്തു വന്ന ഔദ്യോഗിക കണക്കനുസരിച്ച് വിവിധ ജില്ലകളിലായി 44.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട് - 46.02% , പാലക്കാട് - 44.6% , തൃശൂർ 44.0.6% , എറണാകുളം 43.93% , കോട്ടയം 44.33% , കൊച്ചി കോർപ്പറേഷൻ - 31.47 %, തൃശ്ശൂർ കോര്‍പ്പറേഷന്‍ - 34.85 % , ചാലക്കുടി നഗരസഭ - 39.52 %, ഇരിങ്ങാലക്കുട നഗരസഭ- 38.53 %, കൊടുങ്ങല്ലൂര്‍ നഗരസഭ - 37.99 %, ചാവക്കാട് നഗരസഭ - 41.66 %, ഗുരുവായൂര്‍ - 41.46 % കുന്നംകുളം - 39.06 % , വടക്കാഞ്ചേരി നഗരസഭ 39.28 ശതമാനം എന്നിങ്ങനെയാണ് പോളിങ്ങ് നടന്നത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് മുന്നണികൾക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കായി കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. കൊവിഡ് പെരുമാറ്റച്ചട്ടം മനുസരിച്ച് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. മാസ്കും സാറ്റിറ്റൈസരും പോളിങ്ങ് സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായിരിക്കും. ആദ്യ ഘട്ട വോട്ടെടുപ്പില്‍ സമൂഹിക അകലം ഇല്ലാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോൺഗ്രസ് ഇരു വിഭാഗങ്ങൾക്കും അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെ ജനവിധി. വിവിധ ജില്ലകളില്‍ നിന്നുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ പ്രദീഷ് കപ്പോത്ത് (ഒറ്റപ്പാലം) , സനീഷ് സദാശിവന്‍ (തൃപ്പൂണിത്തുറ), ഷഫീഖ് മുഹമ്മദ് (പെരുമ്പാവൂര്‍), ജി കെ പി വിജേഷ് (കോട്ടയം).

ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാക്കുന്നതാണ്. കേരള കോൺഗ്രസിന്‍റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.

രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്.
Post your Comments