രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ്ങ് മെഷന്‍ തകരാര്‍ കൂടി, എന്നിട്ടും കനത്ത പോളിങ്ങ്
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ പുറത്തു വന്ന ഔദ്യോഗിക കണക്കനുസരിച്ച് വിവിധ ജില്ലകളിലായി 44.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട് - 46.02% , പാലക്കാട് - 44.6% , തൃശൂർ 44.0.6% , എറണാകുളം 43.93% , കോട്ടയം 44.33% , കൊച്ചി കോർപ്പറേഷൻ - 31.47 %, തൃശ്ശൂർ കോര്‍പ്പറേഷന്‍ - 34.85 % , ചാലക്കുടി നഗരസഭ - 39.52 %, ഇരിങ്ങാലക്കുട നഗരസഭ- 38.53 %, കൊടുങ്ങല്ലൂര്‍ നഗരസഭ - 37.99 %, ചാവക്കാട് നഗരസഭ - 41.66 %, ഗുരുവായൂര്‍ - 41.46 % കുന്നംകുളം - 39.06 % , വടക്കാഞ്ചേരി നഗരസഭ 39.28 ശതമാനം എന്നിങ്ങനെയാണ് പോളിങ്ങ് നടന്നത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് മുന്നണികൾക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കായി കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. കൊവിഡ് പെരുമാറ്റച്ചട്ടം മനുസരിച്ച് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. മാസ്കും സാറ്റിറ്റൈസരും പോളിങ്ങ് സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായിരിക്കും. ആദ്യ ഘട്ട വോട്ടെടുപ്പില്‍ സമൂഹിക അകലം ഇല്ലാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോൺഗ്രസ് ഇരു വിഭാഗങ്ങൾക്കും അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെ ജനവിധി. വിവിധ ജില്ലകളില്‍ നിന്നുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ പ്രദീഷ് കപ്പോത്ത് (ഒറ്റപ്പാലം) , സനീഷ് സദാശിവന്‍ (തൃപ്പൂണിത്തുറ), ഷഫീഖ് മുഹമ്മദ് (പെരുമ്പാവൂര്‍), ജി കെ പി വിജേഷ് (കോട്ടയം).
ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാക്കുന്നതാണ്. കേരള കോൺഗ്രസിന്‍റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.
രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്.
ഇന്നത്തെ വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂർ കോർപറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ നഷ്ടപ്പെട്ട പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിലുണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമാണ്. തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മന്ത്രി എ സി മൊയ്തീൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെട്ടു.
ഇടതുസർക്കാർ തുടരണമെന്ന് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്.
സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്‍റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രിയെത്താറുണ്ട്. പക്ഷേ, ഇത്തവ ആ വരവ് വിവാദമായി. രാവിലെ 6.40 ന് ബൂത്തിലെത്തി ക്യൂ നിന്ന മന്ത്രിയെ 6.55 ന് വോട്ട് ചെയ്യാന്‍ അനുവദിച്ചെന്ന് ആരോപിച്ച് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി.
'മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത് 6.55ന്.' തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കര്‍ അറിയിച്ചു. തൃശൂരിൽ എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കോർപ്പറേഷനിൽ ബിജെപി സാന്നിധ്യം നിർണായകമല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ട വോട്ടിങ്ങിനിടെ പലയിടത്തും മെഷീൻ തകരാറിലായി വോട്ടിങ് തടസപ്പെട്ടു. കൊച്ചി കോർപ്പറേഷൻ 35-ാം ഡിവിഷൻ കാംപ്യൻ സ്കൂളിലെ ബൂത്തിൽ വോട്ടെടുപ്പ് ഏറെ വൈകിയാണ് ആരംഭിച്ചത്. യന്ത്രത്തകരാറിനെ തുടർന്ന് പലയിടത്തും പോളിങ് വൈകുകയാണ്.
തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എള൦കുള൦ ഡിവിഷനിലെ ബൂത്തിൽ മോക് പോളി൦ഗ് തടസപ്പെട്ടു. നാലാം നമ്പർ പോളി൦ഗ് ബൂത്തിലാണ് പ്രശ്ന൦. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തിൽ മോക്ക് പോളി൦ഗ് ആരംഭിച്ചു.
പാലക്കാട് നഗരസഭയിലെ 23-ാം വാർഡ് സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലെ വോട്ടിംഗ് മെഷീന്‍ കേടായതിനെ തുടർന്ന് പോളിംഗ് രണ്ട് മണിക്കൂറോളം വൈകി. ആദ്യം വച്ച മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് കണ്ട് രണ്ടാമതൊരു യന്ത്രം കൂടി ഏത്തിച്ചെങ്കിലും ഇതും പ്രവർത്തനക്ഷമമായിരുന്നില്ല. ഇതോടെ വോട്ടർമാർ ബഹളം വച്ചു. ചിലർ വോട്ട് ചെയ്യാതെ മടങ്ങി.
ഒടുവിൽ മൂന്നാമതൊരു വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷമാണ് വോട്ടിംഗ് തുടങ്ങാനായത്. 1,155 വോട്ടർമാരാണ് ഈ ബൂത്തിൽ വോട്ട് ചെയ്യാനായുണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനായെന്നും ഇനി സുഗമമായി വോട്ടിംഗ് നടത്താമെന്നും 9 മണിയോടെ അധികൃതർ അറിയിച്ചു.
മോക്ക് പോളിംഗ് സമയത്ത് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോളിംഗ് നിർത്തിവയ്ക്കുകയായിരുന്നുവെന്നും കളക്ട്രേറ്റിൽ നിന്ന് വിദഗ്ധ സംഘമെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നുമെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന കിഴക്കമ്പലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ട്വന്‍റി 20 -യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്പലത്ത് ഭരണം നിലനിർത്താനും മറ്റു പഞ്ചായത്തുകളിലും വിജയം ആവർത്തിക്കാൻ സാധിച്ചാലും എറണാകുളത്തിന്‍റെ രാഷ്ട്രീയ ഭൂപടം തന്നെ ഒരു പക്ഷേ ട്വന്‍റി 20 മാറ്റിയെഴുത്തിയേക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട പോളിങിൽ ജില്ലയിലെ രാഷ്ട്രീയ- സിനിമ രംഗങ്ങളിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂരില്‍ മൂന്ന് മന്ത്രിമാര്‍ വോട്ട് രേഖപ്പെടുത്തി. എ സി മൊയ്തീന്‍, സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരാണ് തൃശ്ശൂരില്‍ വോട്ട് ചെയ്തത്. സിനിമാ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തി.
യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാബയും വോട്ട് ചെയ്തു. അതേസമയം എറണാകുളം ജില്ലയിലെ പനമ്പള്ളി നഗറിലെ ബൂത്തില്‍ പേരില്ലാത്തതിനാൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. ചെന്നൈയിൽ ഷൂട്ടിങ്ങിലായതിനാൽ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ വോട്ട് ചെയ്തില്ല.
തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിലാണ് നടി മഞ്ജു വാര്യർ വോട്ട് ചെയ്തത്. കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ മുണ്ടേരി ജിവിഎച്ച് സ്കൂളിൽ വോട്ട് ചെയ്തു. ഇടത്പക്ഷത്തിന് ഇത്തവണ അനുകൂല സാഹചര്യമാണ് ഉള്ളത് എന്ന് പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തിയതിന് ശേഷം അഭിപ്രായപ്പെട്ടു.
സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ജിഎൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തോട് ആദരാവാണ് ഓരോ വോട്ടും എന്ന് നടന്‍ ടൊവിനോ പറഞ്ഞു. കൂത്താട്ടുകുളത്ത് കള സിനിമയുടെ ലൊക്കഷനിൽ നിന്നുമാണ് ടൊവിനോ രാവിലെ വോട്ട് ചെയ്യാൻ എത്തിയത്. ദില്ലിയിലെ കർഷക സമരത്തോടും അനുഭാവ പ്രകടിപ്പിച്ചാണ് ടൊവിനോ മടങ്ങിയത്. വരാപ്പുഴ അതിരൂപത ആർച്ച ബിഷപ് ജോസഫ് കാലത്തിപ്പറമ്പിൽ വോട്ട് ചെയ്തു.