ടൗട്ടെ ചുഴലിക്കാറ്റ്; തീരദേശത്ത് ശക്തമായ കടലേറ്റം, നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ' അതിതീവ്ര നൂനമര്‍ദ്ദമായി ചുഴലിക്കാറ്റായി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്.
തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന്‍റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തീരുവനന്തപുരം ജില്ലയുടെ തെക്കേയറ്റമായ പൊഴിയൂരില്‍ ഇന്നലെ തന്നെ 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മിക്കതീരദേശങ്ങളിലും ശക്തമായ കടലേറ്റം പ്രകടമായിരുന്നു. കൊവിഡ് 19 രോഗവ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉണ്ടായ പ്രകൃതിക്ഷോഭം ഏറെ ആശങ്കയാണ് സൃഷ്ടിച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാനത്ത് മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. ചിത്രങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് അജിത്ത് ശംഖുമുഖം, പ്രദീപ് പാലവിളാകം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാഗേഷ് തിരുമല, അശ്വിന്‍ (ഇടുക്കി), മുബഷീര്‍ (മലപ്പുറം), ധനേഷ് പയ്യന്നൂര്‍ (കണ്ണൂര്‍), സുനില്‍ കുമാര്‍ (കാസര്‍കോട്),
ഇന്നലെ രാത്രിയില്‍ പാലത്തില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചയോടെ കടലിലേക്ക് നീണ്ടിരിക്കുന്ന പാലത്തിന്‍റെ ഇരുവശത്തുമുള്ള തൂണുകളില്‍ ചിലത് പൊട്ടിയിരുന്നു. ഈ ഭാഗത്ത് പാലം അല്‍പം താഴ്ന്ന നിലയിലാണ്. രാത്രി മൂന്ന് മണിയോടെ പാലത്തില്‍ നിന്ന് ശക്തമായ തിരയില്‍ അടിച്ച് തൂണുകള്‍ തകരുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
പാലത്തില്‍ നിരവധി വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. നിലവില്‍ കരയില്‍ നിന്ന് അല്‍പം മാറിയ ഉടനെയാണ് പാലം ഇരുന്നു പോയ നിലയില്‍ കാണുന്നത്. പാലത്തിലെന്നപോലെ നിരവധി തൂണുകളിലും വിള്ളലുകളുണ്ട്. അപകട സാധ്യത ഉള്ളതിനാൽ പാലത്തിലേക്കുള്ള ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കടല്‍ക്ഷോഭത്തില്‍ തീരുവനന്തപുരം ജില്ലയുടെ തീരദേശങ്ങളില്‍ വലിയ തോതിലുള്ള തീരശോഷണം മൂലം വീടുകള്‍ പലതും നഷ്ടമായി. ഇന്നലെ രാത്രി മാത്രം രണ്ട് വീടുകള്‍ കടലെടുത്തു. രാവിലെയും ശക്തമായ കടലേറ്റമുണ്ടായിരുന്നെങ്കിലും പിന്നീട് കടല്‍ അല്‍പ്പം ശാന്തമായി. എന്നാല്‍, ടൌട്ടെ ചുഴലിക്കാറ്റ് അതിതീവ്ര നൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാന തീരത്ത് കടല്‍ക്ഷോഭം അതിരൂക്ഷമാണ്.
പരവൂര്‍ മുതല്‍ അഴീക്കല്‍വരെയുള്ള കൊല്ലത്തിന്‍റെ തീരദേശത്ത് വന്‍കടലേറ്റമാണ് ദൃശ്യമായത്. ഏറ്റവും കുടുതല്‍ നാശനഷ്ടമുണ്ടായത് ആലപ്പാട് പഞ്ചായത്തിലായിരുന്നു. തീരറോഡ് തീരയെടുത്തപ്പോള്‍ വീടുകളിലെല്ലാം വെള്ളം കയറി. കടല്‍ഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ദുരന്തം വര്‍ദ്ധിപ്പിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായി. മംഗലം മാണിക്യമംഗലം പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. ഇതോടെ എ സി റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. കാവാലം കൃഷി ഭവനു കീഴില്‍ വരുന്നതാണ് മംഗലം മാണിക്യ മംഗലം പാടശേഖരം.
ചമ്പക്കുളം കൃഷിഭവനു കീഴില്‍ വരുന്ന ഇല്ലിമുറി തെക്കേ തൊള്ളായിരം പാടശേഖരത്തിലും മട വീണു.കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളായതിനാല്‍ കൃഷി നാശമില്ല. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി എന്നീ പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കൊയ്ത്തു കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റിയിട്ടിരുന്നതിനാല്‍ മഴവെള്ളം നിറഞ്ഞതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതുമാണ് ഇവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.
അതിശക്തമായ മഴയില്‍ കോട്ടയത്തെ പാടശേഖരങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ മടപൊട്ടി നെല്‍കൃഷി മുങ്ങി. ഏതാണ്ട് അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ( ചിത്രം: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നപ്പോള്‍..)
എറണാകുളം ജില്ലയില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലിയില്‍ ഇതുവരെയായി 15 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. ദുരിതാശ്വാസക്യാമ്പുകളിലേക്ക് 410 പേരെ മാറ്റി പാര്‍പ്പിച്ചു.
തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്.
ഇതുവരെയായി ജില്ലയില്‍ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കാസർകോട് മുസോടി കടപ്പുറത്തെ നാല് വീടുകൾ ഭാഗികമായി തകർന്നു. കടൽക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. രോഗികളെയും ഗർഭിണികളെയും ഇന്നലെ പൊലീസിന്‍റെ നേതൃത്വത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു.
അഞ്ചടി പൊക്കത്തിൽ വെള്ളം ഉയർന്നിട്ടും ഭൂരിഭാഗം ആളുകളും ക്യാമ്പിലേക്ക് മാറാൻ തയ്യാറാകാത്തത് ആശങ്ക സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് 28 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതിൽ കൊവിഡ് 10 രോഗബാധ സ്ഥിരീകരിച്ചവരെ കടവന്ത്രയിലെ എഫ്എൽടിസിയിലേക്ക് മാറ്റും.
പൊന്നാനിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നലെ ഈ പ്രദേശങ്ങളില്‍ ഏതാണ്ട് നൂറ് മീറ്ററിലധികം കടല്‍കയറിയിരുന്നു. ഇന്ന് രാവിലെ പൊന്നാനി, താനൂര്‍ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭത്തിന്‍റെ ശക്തി അല്‍പം കുറഞ്ഞിട്ടുണ്ട്.
പൊന്നാനിയിലും എന്‍ഡിആര്‍എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കില്‍ മാത്രം മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 57 പേരെ ഈ ക്യാമ്പുകളിലേക്കും 154 പേരെ ബന്ധുവീടുകളിലേക്കും മാറ്റിപാര്‍പ്പിച്ചു.
തലശ്ശേരി മുതല്‍ കണ്ണൂര്‍ അഴീക്കോട് വരെയുള്ള പ്രദേശത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുകയാണെങ്കിലും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാസര്‍കോട് ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നലെ ജില്ലയിലെ മുസോടി കടപ്പുറത്തും ചേരമ്പേ കടപ്പുറത്തും ശക്തമായ കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസോടി കടപ്പുറത്ത് മൂന്ന് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.
ജില്ലയില്‍ നിരവധി പേരെ മാറ്റിപാര്‍പ്പിച്ചു. കടല്‍ക്ഷോഭം ശക്തമായി തുടരുമ്പോഴും ജില്ലയില്‍ ഇതുവരെ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചുകഴിഞ്ഞു.
കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് ഇന്ന് രാവിലെ തകര്‍ന്ന് അടിഞ്ഞത്. രാവിലെയാണ് കടൽ തിരത്തേക്ക് ഇരച്ച് കയറിത്തുടങ്ങിയതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതിന് ശേഷമാണ് വീടുകൾ കടലെടുത്ത് തുടങ്ങിയത്.
ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശത്തെ വീടുകളെല്ലാം. ആളുകളെ മാറ്റിപ്പാര്‍പ്പിട്ടിട്ടുണ്ട്. കിട്ടയതെല്ലാം കയ്യിൽ പെറുക്കിയെടുത്ത് സുരക്ഷിത അകലത്തിലേക്ക് മാറി നിന്നവരുടെ കൺമുന്നിലാണ് വീടുകൾ നിലം പൊത്തുന്നത്.
പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona