ആളില്ല, ആര്‍പ്പില്ല; തൃശ്ശൂര്‍ പൂരം കൊടിയേറി
ആളും ആര്‍പ്പുമില്ലാതെ തൃശ്ശൂര്‍ പൂരം കൊടിയേറി. കൊറോണാ വൈറസിന്‍റെ സമൂഹ വ്യാപനത്തെ തുടര്‍ന്ന് പൂരവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഉപേക്ഷിച്ച് ചടങ്ങുകൾ മാത്രമാക്കി നടത്താനുള്ള ദേവസ്വം ബോര്‍ഡുകളുടെ തീരുമാനത്തെ തുടര്‍ന്ന് അഞ്ച് പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ചിത്രങ്ങള്‍ : ശ്യാം ജി ലാല്‍, ഹരി
കൊറോണാ വൈറസിന്‍റെ സമൂഹവ്യാപനം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്‍റെ നിഴലിലായിരുന്നു ലോകത്തെ എല്ലാ ആചാര-ആഘോഷങ്ങളും.
ഇസ്റ്ററും റമദാന്‍ മാസപ്പിറവിയും ലോകം വീടുകളിലിരുന്നാണ് ആഘോഷിച്ചത്.
ഇന്ന്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശ്ശൂര്‍ പൂരവും ചടങ്ങുകളിലേക്ക് ചുരുങ്ങി.
ഇത് മുമ്പ് അഞ്ച് തവണയാണ് പൂരം ഒഴിവാക്കുകയോ, പരിമിതമായ രീതിയില്‍ നടത്തുകയോ ചെയ്തിട്ടുള്ളത്.
രണ്ടാം ലോക മഹായുദ്ധം, ഇന്ത്യ-ചൈന യുദ്ധം, ഗാന്ധിജിയുടെ മരണം, 1962 -ല്‍ പൂരം എക്സിബിഷൻ സ്റ്റോളിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നെ, കൊറോണാ വൈറസിന്‍റെ സമൂഹവ്യാപനത്തെ തുടര്‍ന്നും തൃശ്ശൂര്‍ പൂരം ചടങ്ങുകളിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി.
മേയ് മൂന്നിനാണ് തൃശ്ശൂര്‍ പൂരം. എന്നാല്‍ പൂരം നിശ്ചിത ആളുകള്‍ പങ്കെടുത്തുകൊണ്ട് ചടങ്ങ് മാത്രമായിട്ടാണ് നടത്തുക.
സര്‍ക്കാരിന്‍റെ ലോക്ഡൗൺ മാർഗ നിർദേശങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തവ കൊടിയേറ്റ ചടങ്ങുകൾ നടത്തിയത്.
തൃശ്ശൂര്‍ പൂരത്തിലെ പ്രധനഘടകപൂരങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഇന്ന് കൊടിയേറ്റം നടത്തിയത്.
കൊടിയേറ്റ ചടങ്ങുകള്‍ക്ക് അഞ്ച് പേർ മാത്രമാണ് പങ്കെടുത്തത്.
കനത്ത പൊലീസ് കാവലിലാണ് ചടങ്ങുകൾ നടന്നത്.
പൂരവുമായി ബന്ധപ്പെട്ട അവിഭാജ്യ ചടങ്ങുകളായ ആറാട്ട്, ശ്രീഭൂതബലി, പഞ്ചഗവ്യം, നവകം എന്നിവയും ചടങ്ങുകളിലേക്ക് ഒതുക്കും.
തിരുവമ്പാടി ദേവസ്വമാണ് ആദ്യം കൊടിയേറ്റം നടത്തിയത്.
പിന്നീട് പാറമേക്കാവിലും ചടങ്ങുകള്‍ ആവര്‍ത്തിച്ചു.
മേല്‍ശാന്തി, കുത്തുവിളക്ക് പിടിക്കുന്ന വാര്യയര്‍, ഒരു വാദ്യക്കാരന്‍ ദേവസ്വം പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടത്താറുണ്ടെങ്കിലും ഇത്തവണത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അത് ഉണ്ടായില്ല.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും സാമൂഹിക പ്രതിബദ്ധത പരിഗണിച്ചും പൂരം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ദേവസ്വങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
പൂരത്തിന്‍റെ എല്ലാ ആഘോഷങ്ങളും ഉപേക്ഷിച്ച് ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് തീരുമാനം.
ഈ വർഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.
പൂരത്തിന് മുന്നോടിയായി രണ്ട് മാസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ ഏപ്രിൽ ഒന്നിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു.
ഇന്ന് കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ മാത്രം ആകെ 802 പേർ നിരീക്ഷണത്തിലുണ്ട്.
അതിൽ 18 പേർ ആശുപത്രിയിലും, 784 പേർ വീട്ടിലും നിരീക്ഷണത്തിലാണ്.
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം ഇന്ന് 5 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.