ജപ്തിയുമായി ബാങ്ക്; ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ
തിരുവനന്തപുരം പറശ്ശാലയിൽ വീട് ജപ്തിയിൽ പ്രതിഷേധിച്ച് വീട്ടമ്മ ആത്‍മഹത്യ ഭീഷണി മുഴക്കി. അയിര സ്വദേശി സെൽവിയാണ് മണ്ണെണ്ണയുമായി വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2005- ൽ വീട് പണിക്കായി സെല്‍വിയും ഭർത്താവും വിജയ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഈ വായ്പ തിരിച്ചടക്കാത്തതിനാലാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. കട ബാധ്യതയെ തുടർന്ന് ഒൻപത് വർഷം മുൻപ് സെൽവിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 6.5 ലക്ഷം രൂപ ഇവർ തിരികെ അടച്ചവെന്നാണ് പറയുന്നത്. ബീമാ ഇൻഷുറൻസ് പ്രകാരം 12 ലക്ഷം രൂപ ഭർത്താവിന്‍റെ മരണത്തേ തുടര്‍ന്ന് ലഭിക്കാനുള്ളതായും സെല്‍വി അവകാശപ്പെടുന്നു. ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യു പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ഇതിനിടെ വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചു. തുടര്‍ന്ന് സെല്‍വി ഇനിയും വായ്പ്പാ ഇനത്തില്‍ കുടിശ്ശികയടക്കം 8 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ കഴിഞ്ഞ മാസം ജപ്തി നടപടികൾ നടത്താൻ വീട് പൂട്ടിയിരുന്നുയെങ്കിലും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പൂട്ട് പൊളിച്ച് സെൽവിയെ വീട്ടിൽ കയറ്റി താമസിപ്പിക്കുകയായിരുന്നു.
ഭർത്താവിന്‍റെ മരണശേഷം കടബാധ്യതയിലായ സെൽവി തൊഴിലുറപ്പ് ജോലികൾക്ക് പോയാണ് വിദ്യാർഥികളായ രണ്ട് മക്കളെയും പോറ്റുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതർ സ്വർണം ഉൾപ്പടെ ചില സാധനങ്ങൾ കൊണ്ട് പോയതായി ഇവര്‍ ആരോപിച്ചു. തടയാൻ ശ്രമിച്ച സെൽവിയെ ബാങ്ക് അധികൃതർ മർദ്ദിച്ചെന്നും ഇവർക്ക് കൈക്ക് പരിക്ക് പറ്റിയെന്നും ആക്ഷേപമുണ്ട്.
2014 മുതൽ തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെയായിരുന്നു ബാങ്ക് ഓഫ് ബറോഡ അധികൃതർ ജപ്തിക്കായി വീണ്ടും എത്തിയത്. ആറര ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ടെന്നാണ് സെല്‍വിയും കുടുംബവും പറയുന്നത്.
എന്നാൽ രണ്ട് ലക്ഷം രൂപ മാത്രമേ തിരിച്ചടച്ചിട്ടുള്ളൂവെന്നും എട്ടു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാൻ ഉണ്ടെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. വീട്ടമ്മയുടെ പ്രതിഷേധത്തെ തുടർന്ന് വിഎസ്ഡിപി പ്രവർത്തകർ സംഘം ചേര്‍ന്ന് ബാങ്കുകാര്‍ പൂട്ടിയ പൂട്ട് പൊളിച്ച് സെല്‍വിക്കായി വീട് തുറന്നു കൊടുക്കുകയായിരുന്നു.
ആദ്യം വീടിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച സെല്‍വി പിന്നീട് മണ്ണെണ്ണ കുപ്പിയുമായി വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ ഈ സമയം ബാങ്ക് അധികൃതര്‍ സ്ഥലത്തില്ലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനിതാ പൊലീസ് അടക്കമുള്ള സംഘം സ്ഥലത്തെത്തി.
സെല്‍വി തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ മക്കള്‍ പഠനാവശ്യത്തിനായി മറ്റ് സ്ഥലങ്ങളിലാണ്. സെല്‍വിയുടെ ആത്മഹത്യാ ഭീഷണിയേ തുടര്‍ന്ന് വിഎസ്ഡിപി പ്രവര്‍ത്തകരെത്തി വീട് സെല്‍വിക്കായി തുറന്ന് കൊടുക്കുകയായിരുന്നു.