കണ്ട് കണ്ട് അങ്ങിരിക്കവേ ...
തീരദേശ നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഒടുവില്‍ നടപ്പായി. നീണ്ട വാദപ്രതിവാദങ്ങളും ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജിക്കള്‍ക്കും സമീപവാസികളുടെ ആശങ്കള്‍ക്കും ഇതോടെ അറുതി. 30 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ 2019 മെയ് 8 നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനിടെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയതിനെ തുടര്‍ന്ന് ഫ്ലാറ്റ് പൊളിക്കല്‍ നീണ്ട് പോവുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ഷെഫീക്ക് മുഹമ്മദ്, അജേഷ്, അശ്വന്‍ എന്നിവര്‍ പകര്‍ത്തിയ കാഴ്ചകള്‍ കാണാം.
ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ മരട് ഫ്ലാറ്റ് കേസ് കയറിയിറങ്ങിയത് പതിമൂന്നു വർഷമാണ്. നാനൂറോളം കുടുംബങ്ങൾക്ക് വീടായിരുന്ന മരടിലെ നാല് കെട്ടിടങ്ങളില്‍ മൂന്നെണ്ണമാണ് ഇന്ന് നിലം പൊത്തിയത്.
കോസ്റ്റൽ റെഗുലേഷൻ സോൺ അഥവാ തീരദേശ നിയന്ത്രണ നിയമങ്ങൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള ചില നിയമങ്ങളുടെ ലംഘനങ്ങളാണ് മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇടവച്ചത്.
2010 മുതലുള്ള ആശങ്കകളാണ് ഇന്ന് നിലം പൊത്തിയത്. 2010 -ൽ ഓഡിറ്റിങ്ങിനിടെ CRZ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആദ്യമായി ബിൽഡർമാർക്ക് നോട്ടീസ് നൽകിട്ടുന്നത്.
2005 -06 വർഷത്തിലാണ് അഞ്ച് ബിൽഡിങ് പെർമിറ്റുകൾ നല്കപ്പെട്ടത്. നാല് റിയൽ എസ്റ്റേറ്റ് ഡെവലപ്പിംഗ് കമ്പനികൾ ചേർന്ന് കൊണ്ട് നാല് ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമിച്ചു.
മരട് പഞ്ചായത്തിൽ നിന്ന് നിർമാണ പെർമിറ്റ് കിട്ടിയ സമയത്തോ ബിൽഡർമാർ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിത്തുടങ്ങിയ സമയത്തോ ഒന്നും തന്നെ CRZ ചട്ടലംഘനങ്ങളുടെ നോട്ടീസ് ലഭിച്ചിരുന്നില്ല.
എന്നാല്‍ മരട് പഞ്ചായത്തിൽ നിന്ന് മുനിസിപ്പാലിറ്റി ആയപ്പോഴാണ്, കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങളുടെ ലംഘനങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നതും അവർ ബിൽഡർമാർക്ക് നോട്ടീസ് നൽകുന്നതും.
ബിൽഡർമാർ അതിനെതിരെ കോടതിയിൽ ചെന്ന് അനുകൂലമായ താത്കാലിക വിധികൾ സമ്പാദിച്ചെങ്കിലും, ഒടുവിൽ സുപ്രീം കോടതിയിൽ വിധി അവർക്ക് എതിരാവുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴിൽ തീരദേശ നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്‍റ്, ആൽഫ വെഞ്ചേഴ്സ് എന്നീ എന്നീ അഞ്ച് ഫ്ലാറ്റ് സുമച്ചയങ്ങളാണ് പൊളിച്ചുകളയാന്‍ 2019 മെയ് 8 ന് സുപ്രീംകോടതി ഉത്തരവിട്ടു.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടാതെ പോയപ്പോള്‍, മരട് കേസുമായി ബന്ധപ്പെട്ട തുടര്‍ വാദത്തിനിടെ കേസില്‍ ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷവിമർശിച്ചിരുന്നു.
നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും മരട് വാദപ്രതിവാദത്തിനിടെ കോടതി രൂക്ഷവിമർശനമുയർത്തിയിരുന്നു.
കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കേരളത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിൽക്കുകയും സഹായം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളം പഠിക്കുന്നില്ല.
കേരളം നിയമലംഘനം സംരക്ഷിക്കുകയാണോ, കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും മുതിർന്ന ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെയാണ് അന്ന് സർക്കാരിന് വേണ്ടി ഹാജരായത്.
ഒടുവില്‍ 2020 ജനുവരി 11 ആദ്യ മൂന്ന് കെട്ടിടങ്ങള്‍ പൊളുച്ചുകളഞ്ഞു. മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് പൊളിക്കുന്നതിൽ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി ഉത്കർഷ് മേത്ത ഇന്ന് രാവിലെ പറഞ്ഞത്. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഫ്ലാറ്റ് കെട്ടിടത്തിന്‍റെ പതനം. എന്നാൽ ഹോളിഫെയ്ത്ത് തകർന്നുവീഴുമ്പോൾ ചരിത്രമാകുന്നത് പഴയൊരു ദേശീയ റെക്കോർഡ് കൂടിയാണ്.
രാജ്യത്ത് ഇത് വരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈിലെ മൗലിവാക്കത്തെയായിരുന്നു. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് ഈ പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്. ഈ റെക്കോര്‍ഡ് ഇനി 19 നിലകളുള്ള എച്ച് ടു ഓ ഹോളിഫെയ്ത്ത് ഫ്ലാറ്റിന് സ്വന്തമായി. 2020 ജനുവരി 11 പകൽ 11.19 ന് പുതിയ ചരിത്രം പിറന്നു.
എഡിഫൈസ് എന്‍ജിനീയറിംഗിന്‍റ കണ്‍സൾട്ടന്‍റാണ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ്ഡിമോളിഷന്‍സ് എന്ന കമ്പനി. കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിൽ വിദഗ്ദരാണ് ഇവർ. 2009ല്‍ ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന് കെട്ടിടം പൊളിച്ചതാണ് അടുത്ത കാലത്ത് ഇവര്‍ ഏറ്റെടുത്ത ഏറ്റവും വലിയ ഓപ്പറേഷന്‍.
രാജ്യാന്തര തലത്തിൽ ഹോളിഫെയ്ത്തിനേക്കാൾ കൂറ്റന്‍ കെട്ടിടങ്ങൾ സ്ഫോടനങ്ങളിലൂടെ തകര്‍ത്തിട്ടുണ്ട്. 707 അടിയുള്ള ന്യൂയോർക്കിലെ 270 പാര്‍ക് അവന്യൂവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള സൗത്ത് പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്‍ത്തത് 10 സെക്കന്‍റിനുള്ളില്‍.
മരടിലെ ഹോളിഫെയ്ത്ത് എച്ച് 2 ഒ ഫ്ലാറ്റ് കെട്ടിടം മുൻ നിശ്ചയിച്ചതിൽ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകർത്തത്. കൃത്യം 11 മണിക്ക് തന്നെ ഫ്ലാറ്റ് കെട്ടിടം തകർക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാൽ നിരീക്ഷണത്തിനായി ഏർപ്പെടുത്തിയ ഹെലികോപ്റ്റർ പറന്നുപോകുന്നത് വരെ രണ്ടാം സൈറൺ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്റ്റർ. അതിനാൽ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റർ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറൺ മുഴക്കിയത്.
രണ്ടാമത്തെ സൈറൺ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാൻ നിർദേശം കൊടുത്തത്. 11.16 ന് മൂന്നാമത്തെ സൈറൺ മുഴക്കിയ ശേഷമാണ് കെട്ടിടം തകർത്തത്.
മുൻ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറൺ മുഴങ്ങി. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞ് പോകുന്നതിനുള്ളതായിരുന്നു ഈ സൈറൺ.
കരുതിയതിലും വൈകി കൃത്യം 11.19 നാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം സെക്കന്റുകൾക്കകം ഫ്ലാറ്റ് സമുച്ഛയം ഇടിഞ്ഞു തുടങ്ങി. നിശ്ചയിച്ച പോലെ തന്നെ ചെരിഞ്ഞ് വീണ് കെട്ടിടം തകര്‍ന്ന് അടിഞ്ഞു.
പുകപടലങ്ങൾ അന്തരീക്ഷത്തിലാകെ വ്യാപിച്ചു. ആദ്യ വിവരം അനുസരിച്ച് തൊട്ടടുത്ത കായലിൽ പോലും അവശിഷ്ടങ്ങൾ പതിക്കാതെയാണ് കെട്ടിടം തകര്‍ത്തത്. കാഴ്ച മറിക്കും വിധം കട്ടിയിലുള്ള പുകപടലങ്ങൾ അന്തരീക്ഷത്തിൽ ആകെ വ്യാപിക്കുകയും ചെയ്തു. 21000 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് നിലം പൊത്തിയത്.
മരടില്‍ സ്ഫോടനം നടന്നതിന് ശേഷം സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്റെ സംഘം പരിശോധന നടത്തും.
സ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. അതിനിടെ പ്രദേശത്ത് നിന്നും സമീപവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകൾ നിലംപൊത്തിയതോടെ മരടും പരിസര പ്രദേശങ്ങളും പൊടിപടലങ്ങളിൽ മുങ്ങി. പ്രതീക്ഷിച്ചതിലേറെ പൊടിപടലമാണ് അന്തരീക്ഷത്തിൽ വ്യാപിച്ചത്. കാഴ്ചപോലും മറയ്ക്കുന്ന വിധത്തിലാണ് പുകയും പൊടിയും ഉയര്‍ന്ന് പൊങ്ങിയത്.
കനത്ത കാറ്റ് കാരണം തേവര കടവന്ത്ര വൈറ്റില മേഖലയിലേക്കൊക്കെ പൊടി വ്യാപിക്കുകയാണ്. മുൻകരുതലെന്ന വിധത്തിൽ പ്രദേശവാസികൾ മാസ്ക് ധരിക്കാൻ നേരത്തെ തന്നെ നിര്‍ദ്ദേശം നൽകിയിരുന്നു.
11.19 ന് ആദ്യ സ്ഫോടനം ഉണ്ടായതിന് പിന്നാലെ തന്നെ എച്ച്ടുഒ ഫ്ലാറ്റ് സമുച്ഛയം നിലംപൊത്തുകയും പൊടി ഉയര്‍ന്ന് പൊങ്ങുകയും ചെയ്തിരുന്നു. അരമണിക്കൂറിനകം നടന്ന രണ്ട് സ്ഫോടനങ്ങളിൽ നിലം പൊത്തിയ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പൊടിപടങ്ങള്‍ ഉയര്‍ന്നു. കണ്ട് അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിത്തരിത്ത് നിൽക്കുന്ന കാഴ്ചയാണ് കൊച്ചിയിൽ കണ്ടത്. പ്രത്യക്ഷത്തിൽ പാളിച്ചകളൊന്നും ഇല്ലാതെയാണ് ഫ്ലാറ്റുകൾ നിലം പൊത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമെ സ്ഥിരീകരണം ഉണ്ടാകൂ.