കേരളാ പൊലീസ് സ്മൃതി ദിനം; ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരളാ പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനര്‍ഹരെ പ്രഖ്യാപിച്ചു. 175 ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായത്. നിരവധി പത്ര ഫോട്ടോഗ്രാഫര്‍മാരും അതിലേറെ പൊതുജനങ്ങളും മത്സരത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ വിന്‍സന്‍റ് പുളിക്കല്‍ പകര്‍ത്തിയ ചിത്രത്തിനാണ് ഒന്നാം സമ്മാനം. പൊതുജനങ്ങള്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കുമായിരുന്നു മത്സരത്തില്‍ പ്രാധാന്യം. കേരളാ പൊലീസ് ചീഫ് ഫോട്ടോഗ്രഫര്‍, കേരളാ പൊലീസ് മീഡിയാ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പിന്നെ കേരളാ പൊലീസ് സോഷ്യല്‍ മീഡിയാ സെല്‍ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ് സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുത്തത്. മനോജ് എബ്രഹാം ഐപിഎസ് എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു. കേരളാ പൊലീസ് ജോലിയുടെ ഭാഗമായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രാധാന്യം നല്‍കിയത്. അതോടൊപ്പം സാങ്കേതിക കാര്യങ്ങളെയും പരിഗണിക്കുകയായിരുന്നെന്ന് കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്ല് ഉദ്യോഗസ്ഥനായ സന്തോഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയികൾക്ക് യഥാക്രമം 4000, 2500, 1500 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് കേരളാ പൊലീസ് പി ആര്‍ ഒ പ്രമോദ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരക്കുള്ള റോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശത്തില്‍ ആവേശത്തോടെ ബൈക്ക് യാത്രക്കാര്‍ക്ക് നേര്‍ക്ക് തിരിയുന്ന വനിതാ പൊലീസിന്‍റെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം. ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ വിന്‍സന്‍റ് പുളിക്കല്‍ പകര്‍ത്തിയതാണ് ഈ ചിത്രം.
ഏതോ പ്രതിഷേധക്കാരെ നേരിടാനായെത്തിയപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് രക്ഷതേടി വലിയൊരു മരത്തിന് കീഴേ, കുട ചൂടി, മഴ നനഞ്ഞ് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രത്തിനാണ് രണ്ടാം സ്ഥാനം. ഫ്രീലാന്‍റ് ഫോട്ടോഗ്രാഫര്‍ പ്രശാന്ത് പട്ടന്‍ പകര്‍ത്തിയതാണ് ചിത്രം.
സമരക്കാര്‍ക്കിടയിലൂടെ കടന്ന് പോകുന്ന പൊലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ സമരക്കാരുടെ ഇഷ്ടിക കൊണ്ടുള്ള ഏറില്‍ തകര്‍ന്ന് പോകുന്ന ചിത്രത്തിനാണ് മൂന്നാം സ്ഥാനം. സുപ്രഭാതം പത്രത്തിലെ ഫോട്ടാഗ്രാഫര്‍ റ്റി.കെ.ദീപപ്രസാദ് പകര്‍ത്തിയ ചിത്രമാണിത്.