ഒരിക്കൽ ലോകത്തിലെ ആറാമത്തെ ധനികൻ; ഇപ്പോള്‍ ഭാവി പോലും ത്രിശങ്കുവില്‍
ലണ്ടൻ: ഒരിക്കൽ ലോകത്തിലെ ആറാമത്തെ വലിയ ധനികനായിരുന്ന അനിൽ അംബാനിയിൽ നിന്ന് കിട്ടാനുള്ള പണം വാങ്ങാൻ സാധ്യമായ എല്ലാ വഴിയും തേടുമെന്ന് ചൈനീസ് ബാങ്കുകൾ.
ബാങ്കുകളുടെ ഈ നീക്കം അദ്ദേഹത്തിന്റെ ഭാവിയെ ത്രിശങ്കുവിലാക്കുന്നതാണ്. 716 ദശലക്ഷം ഡോളർ(5276 കോടി രൂപ)യാണ് ഈ മൂന്ന് ചൈനീസ് ബാങ്കുകൾക്ക് അനിൽ അംബാനി നൽകാനുള്ളത്.
ഇന്റസ്ട്രിയൽ ആന്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നിവയ്ക്കാണ് അനില്‍ അംബാനി പണം നൽകാനുള്ളത്.
5276 കോടിക്ക് പുറമെ 7.04 കോടി രൂപ പലിശയായും നൽകണം. യുകെയിലെ കൊമേഴ്സ്യൽ കോടതിയാണ് മെയ് 22 ന് വിധി പറഞ്ഞത്.
ഇതിനെതിരെ അനിൽ അംബാനി യുകെ ഹൈക്കോടതിയിൽ അപ്പീൽ നൽകി
തങ്ങൾക്ക് ഒരു രൂപ പോലും തരാതിരിക്കാനാണ് അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ വാദം.
വെള്ളിയാഴ്ചത്തെ വാദത്തിന് ശേഷം അനിൽ അംബാനിക്ക് കൊടുത്ത പണം തിരികെ ഈടാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യക്ക് പുറത്തുള്ള അംബാനിയുടെ ആസ്തികൾ നോട്ടമിട്ടാണ് ചൈനീസ് ബാങ്കുകൾ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാണ്.
യുകെ ഹൈക്കോടതി അംബാനിയോട് മുഴുവൻ ആസ്തി വിവരങ്ങളും കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് മൂന്നാം കക്ഷിക്ക് നൽകരുതെന്ന അംബാനിയുടെ ആവശ്യം കോടതി അംഗീകരിച്ചുവെങ്കിലും കേസിൽ രഹസ്യവിചാരണ വേണമെന്ന ആവശ്യം നിരാകരിച്ചു.
അതിനാൽ തന്നെ വാദത്തിനിടെ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ചൈനീസ് ബാങ്കുകൾ.
ഇന്ത്യക്ക് അകത്തുള്ള അംബാനിയുടെ ആസ്തികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കേസിൽ കുടുങ്ങി കിടക്കുന്നതാണ്.
2012 ൽ റിലയൻസ് കമ്യൂണിക്കേഷൻസിന് നൽകിയ വായ്പയുമായി ബന്ധപ്പെട്ടതാണ് തർക്കം. 925 ദശലക്ഷം ഡോളർ(ഏതാണ്ട് 6817 കോടി രൂപ)യാണ് ആർകോമിന് കിട്ടിയത്.
തുടക്കത്തിൽ വായ്പ കൃത്യമായി അടച്ചിരുന്നെങ്കിലും പിന്നീട് മുടക്കം സംഭവിച്ചു. വായ്പകൾക്ക് അംബാനി വ്യക്തിപരമായി തന്നെ ഉറപ്പ് നൽകിയിരുന്നുവെന്നാണ് ബാങ്കുകൾ പറയുന്നത്. ഈ വാദം അംബാനി നിഷേധിക്കുന്നു.
തന്‍റെ കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചെലവ് കണ്ടെത്തുന്നത് എന്നാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്.
''2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റു. ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല, ഇത് നിയമ നടപടികള്‍ക്ക് തന്നെ ചെലവാകും''
തന്‍റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു.
എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു.
ഇന്‍ട്രസ്ട്രീയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്മെന്‍റ് ബാങ്ക്, ഇക്സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
അംബാനി നല്‍കിയ പേഴ്സണല്‍ ഗ്യാരണ്ടി ലോണിന്‍റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അനില്‍ അംബാനിക്കായി ലണ്ടനില്‍ കേസ് നടത്തുന്നത്.
അതേസമയം താനും ഭാര്യയും കുടുംബവും ചുരുങ്ങിയ ചിലവിലാണ് ജീവിക്കുന്നതെന്നും, ആഢംബരമായ ജീവിത രീതിയല്ല തങ്ങളുടെതെന്നും, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലെന്നും അനില്‍ അംബാനിക്ക് വേണ്ടി കോടതിയെ അഭിഭാഷകര്‍ അറിയിച്ചു. തന്‍റെ ബാക്കി കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു.
കഴിഞ്ഞ മെയ് 22ന് ചെനീസ് ബാങ്കുകള്‍ക്ക് 5821 കോടിയും, കോടതി ചിലവായി 7 കോടിയും നല്‍കാന്‍ ലണ്ടന്‍ ബാങ്ക് വിധിച്ചിരുന്നു. ഇത് ജൂണ്‍ 12ന് നല്‍കാനായിരുന്നു വിധി. ഇത് അനില്‍ അംബാനി ലംഘിച്ചതോടെയാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വാദത്തിലാണ് ആഭരണം പോലും വിറ്റെന്ന് അനില്‍ അംബാനി വാദിക്കുന്നത്.