ഇന്ത്യയുടെ രാഷ്ട്രപിതാവിന് 150
മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ രാഷ്ട്ര പിതാവിന് 150 വയസ്സായിരിക്കുന്നു. 1869 ഒക്ടോബർ 2 ന് കത്തിയവാറിലെ പോർബന്ദറിൽ ജനിച്ച ആ മഹാത്മാവ് കരംചന്ദ് എന്ന കബാ ഗാന്ധിയുടെയും പുത്ലിബായിയുടെയും മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു. സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട അദ്ദേഹം, ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന വ്യക്തിയായി. അഹിംസാത്മക സിദ്ധാന്തങ്ങളില്‍ അടിയുറച്ച് അദ്ദേഹം കെട്ടിപ്പൊക്കിയ ചെറുത്തുനിൽപ്പിന്‍റെ പ്രത്യയശാസ്ത്രം ഇന്ത്യയുടെ സ്വാതന്ത്ര സമരങ്ങള്‍ക്ക് ഗതിവേഗം വകര്‍ന്നു. നിസ്സഹകരണ പ്രസ്ഥാനം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (1942 ഓഗസ്റ്റ്, ഡു അല്ലെങ്കിൽ ഡൈ എന്ന മുദ്രാവാക്യം ഇന്ത്യക്കാരുടെ അണിനിരക്കുന്ന ശക്തിയായി മാറിയപ്പോൾ), 'പൂർണ സ്വരാജ്' അല്ലെങ്കിൽ 'സമ്പൂർണ്ണ സ്വാതന്ത്ര്യം' എന്ന ആഹ്വാനത്തിലാണ് അവസാനിച്ചത്. ഇന്ന്, അദ്ദേഹത്തിന്‍റെ ജനനത്തിനും 150 വര്‍ഷങ്ങള്‍ക്കിപ്പുറവും മഹാത്മാഗാന്ധിയ്ക്കും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രങ്ങൾക്കും സത്യാന്വേഷണത്തിനും അഹിംസയ്ക്കും ലോകമെമ്പാടും പ്രധാന്യം ഏറിവരികയാണ്. കാണാം ഗാന്ധിജിയുടെ ജീവിതയാത്രയില്‍ നിന്ന് ചില ദൃശ്യങ്ങള്‍.
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ നമ്മൾ വിളിക്കുന്നത് 'മഹാത്മാ' എന്നാണ്. ദീര്‍ഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പോരാടാൻ അദ്ദേഹം ഇന്ത്യൻ ജനതയ്ക്ക് പ്രചോദനമേകി.
1924 മെയ് 20: ജയിൽ മോചിതനായ ശേഷം ഏകാന്തതയിൽ കഴിയുമ്പോൾ ഗാന്ധി തന്‍റെ കത്തിടപാടുകൾ വായിക്കുന്നു. അദ്ദേഹം മുന്നോട്ടുവെച്ച അഹിംസ എന്ന സമരായുധം ലോകമെങ്ങും പ്രസിദ്ധിനേടി. സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച് സുഖലോലുപതയിൽ വളർന്ന അദ്ദേഹം എങ്ങനെയാണ് പിൽക്കാലത്ത് ഏറ്റവും ദരിദ്രമായ ചുറ്റുപാടുകളിൽ കഴിയാനും പാവങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനും ഒക്കെ തീരുമാനിക്കുന്നത്?
1925 ജൂൺ 9 ന് ഉത്തർപ്രദേശിലെ മിർസാപൂരിൽ നടന്ന ‘ചാർലിയ’പ്രകടനത്തിനിടെ ഗാന്ധി ഒരു സ്പിന്നിംഗ് വീൽ സന്ദര്‍ശിച്ചപ്പോള്‍. എന്തിനാണ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി ദുരിതങ്ങൾ ഏറ്റുവാങ്ങുന്നത്? ചെറുപ്പത്തിൽ തികഞ്ഞ വിപ്ലവകാരിയായിരുന്ന മോഹൻദാസ് കരംചന്ദ് പിന്നീടെങ്ങനെയാണ് അഹിംസ പോലെ പ്രയോഗികകമാക്കാൻ ഏറെ പ്രയാസമുള്ള ഒരു കർമ്മപദ്ധതിയിലേക്ക് എത്തിപ്പെടുന്നത്?
(1931 സെപ്റ്റംബർ 22 ന് ഇന്ത്യൻ ഭരണഘടനാ പരിഷ്കരണത്തെക്കുറിച്ചുള്ള ലണ്ടൻ റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ മഹാത്മാഗാന്ധി.) പുത്‌ലി ബായ്-കരംചന്ദ് ദമ്പതിമാര്‍ക്ക് ലക്ഷ്മിദാസ്, റാലിയെത്ബെഹൻ, കർസൺദാസ് എന്നിങ്ങനെ മൂന്ന് കുഞ്ഞുങ്ങളുണ്ടാകുന്നു. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വർഷം പുത്‌ലി ബായ്ക്ക് അവസാനമായി ഒരു ആൺകുട്ടി കൂടി ജനിക്കുന്നു. അവനെ അവർ മോഹൻ ദാസ് എന്ന് പേരിട്ടുവിളിക്കുന്നു.
(1931 സെപ്റ്റംബർ 12 ലണ്ടനിൽ ഇന്ത്യൻ ഭരണഘടനാ പരിഷ്കരണത്തെക്കുറിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്ത ശേഷം മഹാത്മാഗാന്ധി യൂസ്റ്റൺ റോഡിലെ ഫ്രണ്ട്സ് മീറ്റിംഗ് ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നു.) ചെറുപ്പത്തിൽ വെരുകിന്റെ സ്വഭാവമായിരുന്നു മോഹൻദാസിന് എന്നാണ് സഹോദരങ്ങളുടെ ഓർമ. വളർത്തുനായ്ക്കളുടെ ചെവി പിടിച്ച് വലിക്കലായിരുന്നു അന്നത്തെ ഒരു പ്രധാന വിനോദം. അമ്മയിൽ നിന്നുകേട്ട രാജാ ഹരിശ്ചന്ദ്രയുടെയും ശ്രാവണന്റെയുമൊക്കെ കഥകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി.
(1931 സെപ്റ്റംബർ ലണ്ടനിൽ ഇന്ത്യൻ ഭരണഘടനാ പരിഷ്കരണത്തെക്കുറിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധി ഗാന്ധിയും ജോർജ്ജ് ലാൻസ്ബറിയും ലണ്ടനിലെ ഈസ്റ്റ് എന്‍റിലെ കിംഗ്സ്ലി ഹാളിൽ ഒരു കൂട്ടം കുട്ടികളുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.) 1883 മെയ് മാസത്തിൽ 13 -കാരനായ മോഹൻദാസിന്റെ വിവാഹം 14 -കാരിയായ കസ്തൂർബയുമായി നടക്കുന്നു. കസ്തൂർബയുമായുള്ള ബന്ധത്തിന്റെ ആദ്യനാളുകളെപ്പറ്റി അദ്ദേഹം തന്റെ ആത്മകഥയിൽ വിശദമായി വർണ്ണിക്കുന്നുണ്ട്.
(1931 ജനുവരി 1 ന് ഇന്ത്യൻ ദേശീയ നേതാവ് മഹാത്മാഗാന്ധി ലങ്കാഷെയല്‍.) ലണ്ടനിലെ വിഖ്യാതമായ ഇന്നർ ടെംപിളിൽ പഠനത്തിനുള്ള അവസരം കിട്ടുയ ഗാന്ധിക്ക് മുന്നില്‍ കുടുംബത്തിലെ കടുത്ത യാഥാസ്ഥിതികത കടൽ കടന്നു യാത്രചെയ്യുന്നതിൽ നിന്ന് വിലക്കി. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അദ്ദേഹം ലണ്ടനിലെത്തി.
(മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നഹ്റുവും ) ലണ്ടനിലെ ബാരിസ്റ്റർ പഠനം വിജയകരമായി പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഗാന്ധി ആദ്യമായി ഏറ്റെടുത്ത വക്കാലത്ത് തന്നെ തോൽക്കുന്നു. ഇംഗ്ലീഷുകാരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന അസ്വസ്ഥകരമായ അനുഭവങ്ങള്‍ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയില്‍ എത്തിക്കുന്നു. എന്നാല്‍ അവിടെയും അദ്ദേഹത്തിന് വര്‍ണ്ണവിവേചനത്തിന്‍റെ ദുരനുഭവങ്ങളുണ്ടാകുന്നു.
(1933 മാർച്ച് 24 ന് ഗുജറാത്തില്‍ നടന്ന ഒരു നിരാഹാര സമരത്തിനിടെ മഹാത്മാഗാന്ധി.) ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ഗാന്ധിജി നേറ്റാൾ പ്രവിശ്യയിൽ ഇന്ത്യൻ കോൺഗ്രസ് എന്ന പേരിൽ ആദ്യമായി ഒരു സംഘടന തുടങ്ങുന്നു. ഈ സമരകാലയളവിലാണ് ആത്മശുദ്ധീകരണം, സത്യഗ്രഹം തുടങ്ങിയ ആശയങ്ങൾ വിഭാവനം ചെയ്യുന്നതും പരീക്ഷിച്ചു പാകപ്പെടുത്തുന്നതും. അതിൽ നിന്നാണ് അഹിംസ എന്ന ആശയത്തിലേക്ക് അദ്ദേഹം വരുന്നത്. ബ്രഹ്മചര്യം ഒരു നിഷ്ഠയായി അദ്ദേഹം സ്വീകരിക്കുന്നതും ഇവിടെ നിന്നുതന്നെയാണ്.
(1938 ഏപ്രിൽ 16 ല്‍ കൊൽക്കത്തയില്‍ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുള്ള സാധ്യത ബംഗാൾ സർക്കാരുമായി ചർച്ച ചെയ്യ ശേഷം കൊൽക്കത്തയിലെ പ്രസിഡന്‍റ് ജയിലിൽ നിന്ന് പുറത്തുവരുന്ന മഹാത്മാഗാന്ധി.) 1913 -ൽ ഭാരതീയർക്കുമേൽ ചുമത്തപ്പെട്ട മൂന്നു പൗണ്ട് നികുതിക്കെതിരെ ആദ്യസമരം. ഈ സമരത്തിൽ ദക്ഷിണാഫ്രിക്കയിൽ വിവേചനങ്ങൾ നേരിട്ടുകൊണ്ടിരുന്ന ജോലിക്കാരും, ഖനിത്തൊഴിലാളികളും, കർഷകരും ഒക്കെ അദ്ദേഹത്തോടൊപ്പം ചേരുന്നു. രണ്ടായിരത്തോളം പേരെയാണ് അന്ന് ഗാന്ധിജി പ്രതിഷേധത്തിനായി സംഘടിപ്പിക്കുന്നത്. സമരത്തെത്തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ട ഗാന്ധിക്ക് ഒമ്പതുമാസത്തെ തടവുശിക്ഷ വിധിക്കപ്പെടുന്നു. പക്ഷേ, ആ സമരം വ്യാപിച്ചതോടെ സർക്കാരിന് മുട്ടുകുത്തേണ്ടി വരികയും ഒടുവിൽ മൂന്നുപൗണ്ടിന്റെ വിവേചനനികുതി പിൻവലിക്കേണ്ടിയും വന്നു.
(1939 നവംബർ 24 ന് മുസ്ലീം ലീഗ് സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ വീട്ടില്‍ നിന്ന് വൈസ്രോയി ലോഡ്ജിലേക്ക് പോകാനായി ഇറങ്ങിയ മഹാത്മാഗാന്ധിയും മുഹമ്മദ് അലി ജിന്നയും അവസാനവട്ട സംഭാഷണത്തില്‍.) ദക്ഷിണാഫ്രിക്കയിലെ സമരവിജയത്തിനു ശേഷം ഒരു ജേതാവിന്റെ പരിവേഷത്തോടെയാണ് 1915 -ൽ ഗാന്ധിജി ഇന്ത്യയിലേക്ക് വന്നിറങ്ങുന്നത്. ഇന്ത്യയിൽ വന്ന ഗാന്ധിജി ആദ്യം എടുത്ത തീരുമാനം, റെയിൽവേയുടെ മൂന്നാം ക്ലാസ് കംപാർട്ട്‌മെന്‍റില്‍ ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ച് ജനങ്ങളെ അടുത്തറിയണം എന്നതാണ്. ഈ ഭാരതപര്യടനമാണ് ഗാന്ധിജിയുടെ ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റിമറിച്ചത്. ഈ യാത്രയ്ക്കിടെയാണ് അദ്ദേഹം റൗലറ്റ് നിയമം എന്ന ബ്രിട്ടീഷ് കരിനിയമത്തിനെതിരെ തുറന്ന പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിക്കുന്നത്
(1940 ൽ ഒരു ട്രെയിൻ യാത്രയ്ക്കിടെ മഹാത്മാ ഗാന്ധിക്ക് കമ്പാർട്ടുമെന്റിൽ സംഭാവന ലഭിക്കുന്നു. ആചാര്യ കൃപലാനിയും രാധാകൃഷ്ണ ബജാജും ജനാലയിലൂടെ നോക്കുന്നു.) ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ കരിനിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act).പ്രസ്തുത നിയമപ്രകാരം, ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിലിടാൻ സർക്കാരിന് അധികാരമുണ്ടായിരുന്നു. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങുന്നവരെ അടിച്ചമർത്താനുള്ള ഉരുക്കുമുഷ്ടിയായി ബ്രിട്ടീഷ് ഭരണകൂടം ഈ നിയമത്തെ എടുത്തുപയോഗിച്ചു.
(മഹാത്മാഗാന്ധിയും സരോജിനി നായിഡുവും) സമാധാനപരമായ പ്രതിഷേധങ്ങളെ ബ്രിട്ടീഷ് പട്ടാളം നേരിട്ടത് ക്രൂരമായ അക്രമങ്ങളിലൂടെയായിരുന്നു. ജാലിയൻ വാലാബാഗിൽ ജനറൽ ഡയർ ആയിരക്കണക്കിന് നിരപരാധികളെ നിർദാക്ഷിണ്യം വെടിവെച്ചുകൊന്നു. ഈ സംഭവമാണ് ഇനി സ്വാതന്ത്ര്യം നേടിയിട്ടേ സമരങ്ങൾ അവസാനിപ്പിക്കൂവെന്ന നിലപാടിലേക്ക് ഗാന്ധിജിയെ എത്തിച്ചത്.
(മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും) അഹിംസയിൽ അധിഷ്ഠിതമായ ഗാന്ധിജിയുടെ സമരമാര്‍ഗം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവരെ ഒരുപോലെ ആകർഷിച്ചു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ സമൂഹം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസ്സഹകരണപ്രസ്ഥാനത്തിന് തുടക്കമിട്ടു. വിദേശി ഉത്പന്നങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കാനും ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് രണ്ടും തന്നെ ബ്രിട്ടീഷുകാർക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന സമരമുറകളായിരുന്നു.
(ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മഹാത്മാഗാന്ധി.) താമസിയാതെ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയെ ദേശദ്രോഹകുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നു. രണ്ടുവർഷത്തോളം ജയിൽവാസമാണ് പിന്നെ. ഗാന്ധിജിയുടെ അല്പവസ്ത്ര ധാരണരീതിയെ ചില പത്രങ്ങൾ ഇരട്ടത്താപ്പെന്നു വിശേഷിപ്പിച്ചപ്പോൾ ഗാന്ധിജി തന്റെ വസ്ത്രധാരണത്തെപ്പറ്റി പറഞ്ഞത് ഭാരതീയനാകാനുള്ള ഏറ്റവും എളുപ്പമുള്ള, നൈസർഗികമായ വഴി നാടൻ വസ്ത്രം ധരിക്കുക എന്നതാണ് എന്നായിരുന്നു.
(സ്വന്തം വസ്ത്രത്തിനായുള്ള നൂല്‍ നെയ്യുന്ന മഹാത്മാഗാന്ധി.) 1930 -ൽ ദണ്ഡിയാത്ര നടക്കുന്നു. അക്കാലത്ത് ഇന്ത്യൻ പൗരന്മാർക്ക് വലിയ വിലകൊടുത്ത് ബ്രിട്ടീഷുകാരിൽ നിന്ന് ഉപ്പ് വാങ്ങേണ്ടി വന്നിരുന്നു. അതിൽ ഒരു കുത്തക തന്നെ ബ്രിട്ടീഷുകാർ നിലനിർത്തിപ്പോന്നു. ഈ കുത്തക എളുപ്പം തകർക്കാവുന്ന ഒന്നാണ് എന്ന് തെളിയിക്കാനാണ് ഗാന്ധിജി ദണ്ഡിയിൽ ഉപ്പു കുറുക്കി ജനങ്ങളെ പുതിയൊരു സമരമാർഗ്ഗത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ദണ്ഡിയിൽ കുറുക്കിയെടുത്ത ഒരുപിടി ഉപ്പ് കയ്യിലെടുത്തുകൊണ്ട് ഗാന്ധിജി പറഞ്ഞത്, ഈ ഒരു പിടി ഉപ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരറുക്കും എന്നാണ്.
(മഹാത്മാഗാന്ധിയും ഭാര്യ കസ്തൂര്‍ബാ ഗാന്ധിയും) തങ്ങളുടെ ഏറ്റവും വിഭവസമൃദ്ധമായ കോളനി അങ്ങനെ എളുപ്പത്തിൽ കൈവിടാൻ ബ്രിട്ടീഷുകാർക്ക് മനസ്സില്ലായിരുന്നു. മതത്തിന്റെ പേരും പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയെ തമ്മിൽ തല്ലിക്കാനായി അടുത്ത ശ്രമം. വട്ടമേശ സമ്മേളനത്തിന് കോൺഗ്രസിനെ പ്രതിനിധീകരിച്ചുവന്ന ഗാന്ധിജി ഹിന്ദുക്കളുടെ മാത്രം പ്രതിനിധിയാണ്. ഇസ്‌ലാം, സിഖ് മതസ്ഥരുടെ പ്രതിനിധികളും ചർച്ചകളിൽ വന്നാൽ മാത്രമേ യഥാർത്ഥത്തിലുള്ള അഭിപ്രായ സമന്വയമുണ്ടാകൂ എന്നായി അവരുടെ നയം. അതോടെ തീരുമാനമൊന്നും എടുക്കാതെ വട്ടമേശ സമ്മേളനം പിരിഞ്ഞു.
(മുംബൈയിലെ ജുഹു ബീച്ചിൽ കൂടി കൊച്ചുമക്കളുമായി നടക്കാനിറങ്ങിയ മഹാത്മാഗാന്ധി. (ചിത്രം പകര്‍ത്തിയത് കീസ്റ്റണ്‍)) 1942 -ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങുന്നതോടെ സ്വാതന്ത്ര്യസമരത്തിന് വീണ്ടും വീറുകൂടുന്നു. ഗാന്ധിജിയെയും കസ്തൂർബയെയും വീണ്ടും തുറുങ്കിലടക്കുന്നു. ജയിലിൽ വെച്ച് കസ്തൂർബായുടെ ആരോഗ്യം മോശമാകുന്നു, അവർ മരിക്കുന്നു. കസ്തൂർബ മരണപ്പെട്ട് പിന്നെയും മാസങ്ങൾ കഴിഞ്ഞ് 1944 -ലാണ് ഗാന്ധിജി ജയിൽ മോചിതനാകുന്നത്. ഇറങ്ങിയപാടെ ഗാന്ധിജി വീണ്ടും സമരമുഖത്തെത്തുന്നു. ഇക്കാലത്താണ് ഗാന്ധിയിൽ നിന്ന്, "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" പോലുള്ള ആഹ്വാനങ്ങൾ ഉണ്ടാകുന്നത്.
1948 ജനുവരി 30-ദില്ലിയിലെ ബിർളാ ഹൌസിൽ ഒരു പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കാൻ പോവുന്നതിനിടെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി മരണപ്പെടുന്നു.
(മഹാത്മാഗാന്ധിയുടെ കൊലപാതക വാര്‍ത്തയറിഞ്ഞ് അനുശോചിക്കാനായി ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും എത്തിചേര്‍ന്ന ജനങ്ങള്‍.) അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ദില്ലിയിൽ ഗാന്ധിജിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു.
ഒടുവില്‍ ഒരു നാടിന്റെ ആശയും പ്രതീക്ഷയും എല്ലാമായിരുന്ന ആ മഹാത്മാവിന്റെ ചിത ആയിരങ്ങള്‍ നോക്കിനില്‍ക്കേ യമുനയുടെ തീരത്ത് കത്തിയമര്‍ന്നു.