സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ? കുടുംബ പ്രേക്ഷകർ തിയേറ്ററിൽ
നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള സംവൃതാ സുനിലിന്‍റെ മടങ്ങിവരവിന് അരങ്ങൊരുക്കിയ ചിത്രമാണ് ജി പ്രജിത്ത് സംവിധാനം ചെയ്ത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രം. കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് വീണ്ടുമെത്തിക്കുകയാണ്, 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ ?' .
ബിജു മേനോന്‍ നായകനായ ചിത്രം പതുക്കെയാണെങ്കിലും കുടുംബപ്രക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുന്നു. വാർക്കപണിക്കാരനായ സുനിയുടെയും കൂട്ടരുടെയും തമാശകളും അവരുടെ ജീവിത പ്രാരാബ്‍ധങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ സഞ്ചാരം.
അസാധാരണമായ ട്വിസ്റ്റോ വലിച്ചിഴക്കുന്ന നാടകീയതയോ ഞെട്ടിക്കാൻ മാത്രമുള്ള ക്ലൈമാക്സോ ഒന്നുമില്ലാത്ത ഒരു കൊച്ചു സിനിമയാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. വാർക്കപണിക്കാരനായ സുനിയുടെയും കൂട്ടരുടെയും തമാശകളും അവരുടെ ജീവിത പ്രാരാബ്‍ധങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ തുടക്കം.
സ്വന്തമായി വീട് വെക്കാത്തതോ, ജീവിതത്തില്‍ ഒരു വീട് പണിയുമായി ബന്ധപ്പെട്ട് നില്‍ക്കാത്തതായോ ഉള്ള മലയാളി കുറവാണെന്നത് കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് കഥയുമായി താതാത്മ്യം പ്രാപിക്കാന്‍ പെട്ടെന്ന് കഴിയുന്നു.
വ്യക്തിയെന്ന നിലയില്‍ മദ്യം, പ്രണയം, ജീവിത പ്രാരാബ്ദം എന്നീ സാമൂഹികാവസ്ഥകളിയൂടെ കടന്നുപോകുന്ന ഓരോരുത്തര്‍ക്കും ബന്ധപ്പെടുത്താന്‍ സാധ്യമായ ചില കാഴ്ചകള്‍ സിനിമ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ കാഴ്ച്ചക്കാരന് സിനിമയുമായി പ്രത്യേക വൈകാരിക ബന്ധം സാധ്യമാകുന്നു.
ഈ വൈകാരികബന്ധം തന്നെയാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന സിനിമയെ വ്യത്യസ്തമാക്കുന്നതും. വീട് പണിക്കെത്തുന്ന തൊഴിലാളിയുടെ കൂടെ ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ കേരളത്തിന്‍റെ ഗ്രാമങ്ങള്‍ക്ക് ഒരു പുതിയ കാഴ്ചയല്ല.
ദിവസക്കൂലിക്കായി ജോലി ചെയ്യുന്ന തൊഴിലാളി തന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും മദ്യത്തിനായി ചെലവഴിക്കുന്ന കാഴ്ചയും കേരളത്തിനെ സംബന്ധിച്ച് അതിശയകരമായ ഒരു കാഴ്ചയല്ല. ഇങ്ങനെ നമ്മുടെ ചുറ്റും സംഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചാണ് ' സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ ' എന്ന ചിത്രം കാണിക്കുന്നതും.
മകളുടെ പിറന്നാൾ ദിവസം അപ്രതീക്ഷമായി സുനിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യം സുനിയുടെയും കൂട്ടുകാരുടെയും ജീവിതത്തെ പിടിച്ചുലയ്‍ക്കുന്നു. ഇതോടെ സിനിമ മറ്റൊരു താളത്തിലേക്ക് പ്രവേശിക്കുന്നു. പിന്നെ ഉണ്ടാവുന്ന ഒരു ചോദ്യമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'.
വാർക്കപണിക്കാരനായ സുനി എന്ന കഥാപാത്രമായി ബിജു മേനോൻ ഗംഭീരപ്രകടനം നടത്തി. വീട് പണിയുന്ന മേസ്‍തിരിയുടെ എല്ലാ ഭാവങ്ങളും രീതികളും സുനി എന്ന കഥാപാത്രത്തിലൂടെ ബിജു മേനോൻ പകര്‍ത്തിവെക്കുന്നു.
അതിവൈകാരിക രംഗങ്ങളിലും, മദ്യപിച്ചുള്ള രംഗങ്ങളിലും തന്നിലെ നടനെ വീണ്ടും പൂർണതയിലെത്തിക്കാൻ ബിജുമേനോനായി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീട്ടമ്മയായ ഗീതു എന്ന കഥാപാത്രത്തിലൂടെ മടങ്ങിവരവ് മികവുറ്റതാക്കി സംവൃത.