സുശാന്ത് സിംഗ് പുതിയ ഫ്ലാറ്റിലേക്ക് മാറിയത് ആറ് മാസം മുമ്പ്
ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുത്തിനെ ഞായറാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ 3600 സ്ക്വയര്‍ ഫീറ്റ് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബോളിവുഡിലെ ഉദിച്ചുയര്‍ന്ന പുതിയ താരത്തിന്‍റെ മരണത്തില്‍ രാജ്യം ശരിക്കും നടുങ്ങി. സിനിമ വൃത്തങ്ങള്‍ക്ക് പുറമേയും ഇന്നലെ സുശാന്തിന്‍റെ മരണമായിരുന്ന വാര്‍ത്തകളില്‍ നിറഞ്ഞത്.
ഞായറാഴ്ച വീട്ടുജോലിക്കാരാണ് സുശാന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഷാദ രോഗത്തിന്‍റെ പിടിയിലായിരുന്നു സുശാന്ത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
വളരെക്കാലമായി മുംബൈ ബാന്ധ്രയില്‍ താമസിക്കുന്ന സുശാന്ത് പുതിയ ഫ്ലാറ്റിലേക്ക് ആറുമാസം മുന്‍പാണ് താമസം മാറിയത്. മുംബൈയിലെ ആഡംബര പ്രദേശം എന്ന് വിശേഷിപ്പിക്കുന്ന പാലി ഹില്ലിലാണ് ഈ ഡ്യൂപ്ലസ് ഫ്ലാറ്റ്.
ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്ലാറ്റിന്‍റെ വാടക. ഡിസംബര്‍ 2022 വരെയാണ് ഇവിടെ താമസിക്കാന്‍ സുശാന്ത് കരാര്‍ ഏര്‍പ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്‍കി.
നാല് വീട്ടുജോലിക്കാരാണ് ഈ ഫ്ലാറ്റില്‍ ഉണ്ടായിരുന്നത്. ഒപ്പം സുശാന്തിനൊപ്പം ഒരു സിനിമ കലാസംവിധായകനും ഇവിടെ താമസിച്ചിരുന്നു.
അതേ സമയം ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിൽ സംശയങ്ങളുമായി കുടുംബം. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്‍റെ അമ്മാവൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
സുശാന്ത് സാമ്പത്തിക ഞെരുക്കത്തിലാണ് എന്ന് സഹോദരി സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഒപ്പം തന്നെ സുശാന്തിന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ അന്വേഷണ വിധേയമായി പരിശോധിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.