ഇന്ത്യയെ വിറപ്പിച്ച കൊള്ളക്കാരുടെ സ്വന്തം ചമ്പൽ കാടുകളിലേക്ക് യാത്ര ചെയ്താലെങ്ങനെയിരിക്കും?
ചമ്പൽ കാടുകൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഇന്ത്യയെ വിറപ്പിച്ച കൊള്ളക്കാരി ഫൂലൻ ദേവിയെയായിരിക്കും. ഗബ്ബാർ സിംഗ് ഗുജ്ജാരും, ഡാകു മൻ സിംഗും അടങ്ങുന്ന കൊള്ളസംഘത്തിന്റെ രക്‌തമുറയുന്ന പേടിപ്പിക്കുന്ന കഥകളും. ഒരുകാലത്ത്, ചമ്പലെന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വന്നിരുന്നത് കൂട്ടബലാത്സംഗങ്ങൾ, വെടിവയ്പ്പുകൾ, രക്തം തളം കെട്ടികിടക്കുന്ന വീഥികൾ എന്നിവയെല്ലാമാണ്. എന്നാൽ ഇത്രയും പേടിപ്പെടുത്തുന്ന, സാഹസികത നിറഞ്ഞ അവിടെ എപ്പോഴെങ്കിലും പോകണമെന്ന് തോന്നിയിട്ടുണ്ടോ? പിന്നെ, എനിക്ക് വട്ടല്ലേ എന്നായിരിക്കും മറുപടി. നമ്മൾ കേട്ടിട്ടുള്ള കഥകൾക്കപ്പുറം, ചമ്പൽ കാടിന് അതിമോനോഹരമായ, അധികമാരും അറിയാത്ത മറ്റൊരു വശമുണ്ട്. ഇത് വരെ വികസനവും, വാണിജ്യവത്കരണവും തൊട്ട് തീണ്ടിയിട്ടില്ലാത്ത ആ കാടുകൾ പ്രകൃതിയുടെ കളിത്തൊട്ടിലാണ്. അനവധി അപൂർവങ്ങളായ പക്ഷിമൃഗാദികളുടെ സങ്കേതമാണ് ആ കാടുകൾ. പ്രകൃതിരമണീയമായ ആ ചമ്പൽ കാടുകളെ കുറിച്ചറിയാം...
ചമ്പൽ എവിടെയാണ്?
ആഗ്രയിൽ നിന്ന് 80 കിലോമീറ്റർ അകലെയായിട്ടാണ് ചമ്പൽ വാലി സ്ഥിതിചെയ്യുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ കൂടിച്ചേരുന്നിടത്താണ് ഇത് നിലകൊള്ളുന്നത്. 900 കിലോമീറ്റർ ദൂരത്തിൽ ഇതിലൂടെ ഒഴുകുന്ന ചമ്പൽ നദി മധ്യപ്രദേശിലെ വിന്ധ്യകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ചമ്പൽ നദി യമുനയുടെ പ്രധാന കൈവഴിയാണ്.
എങ്ങനെയാണ് ചമ്പൽ കൊള്ളക്കാരുടെ പ്രിയപ്പെട്ട സ്ഥലമായത്?
അല്പം വരണ്ട ഭൂപ്രദേശമായ ഇവിടത്തെ പ്രധാന സവിശേഷത കടുത്ത മണ്ണൊലിപ്പ് മൂലമുണ്ടാകുന്ന ആഴത്തിലുള്ളതും, വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകളാണ്. പരന്നുകിടക്കുന്ന മലയിടുക്കുകൾ ചമ്പൽ കൊള്ളക്കാർക്ക് ഒളിക്കാൻ സൗകര്യമുള്ള ഒരിടമായി മാറി. എന്തുകൊണ്ടാണ് ഇവിടെ ഇത്രയധികം കൊള്ളക്കാരുണ്ടാകുന്നത് എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരമായിരിക്കും പറയാനുണ്ടാവുക. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ പ്രദേശത്തെ കടുത്ത ദാരിദ്ര്യവും, വികസനമില്ലായ്മയും, ജന്മിത്തവും, വംശീയ കലഹങ്ങളും, സ്ത്രീകളുടെ നേരെയുള്ള അതിക്രമണങ്ങളും എല്ലാം അതിന് കാരണങ്ങളാണ്.
ഇപ്പോൾ ചമ്പൽ സന്ദർശിക്കുന്നത് സുരക്ഷിതമാണോ?
ഇതെല്ലം കേൾക്കുമ്പോൾ, അവിടെ പോയാൽ അപ്പൊ പ്രശ്നമാവില്ലേ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം? സംസ്ഥാന സർക്കാരുകൾ, ആക്ടിവിസ്റ്റുകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവരുടെ പതിറ്റാണ്ടുകളായുള്ള പരിശ്രമങ്ങൾ മൂലം, കൊള്ളക്കാർ ഏറെയും ഇല്ലാതാക്കുകയോ, കീഴടങ്ങുകയോ ചെയ്തിട്ടുണ്ട്. അതും പറഞ്ഞ്, ഈ പ്രദേശം പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. തോക്കേന്തുന്ന ഒരു വലിയ മണൽ മാഫിയയുടെ സാന്നിധ്യം ഇപ്പോഴും അവിടെയുണ്ട്.
ചമ്പൽ ഒരു ടൂറിസം കേന്ദ്രമാകുമോ?
ഈ മേഖലയിൽ വികസനം കൊണ്ടുവരുന്നതിൽ ടൂറിസത്തിന് വലിയ പങ്കുണ്ടെന്നാണ് Ibex Expeditions and the Ecotourism Society of India (ESOI) സ്ഥാപകനായ മന്ദീപ് സിംഗ് സോയിൻ പറയുന്നത്. 2008 ൽ, അദ്ദേഹം മധ്യപ്രദേശ് ഇക്കോടൂറിസം ഡവലപ്മെൻറ് ബോർഡിന് സുസ്ഥിരമായ ഒരു ടൂറിസം നിർദ്ദേശം അവതരിപ്പിക്കുകയുണ്ടായി. ഈ പദ്ധതിപ്രകാരം, ചിലപ്പോൾ കാഴ്ചകൾ കാണിക്കാൻ നിങ്ങളെ അനുഗമിക്കുന്നത് മുൻകൊള്ളക്കാരായിരിക്കും. പെരിയാർ, നാഗാലാൻഡ് മോഡലുകളെ പിന്തുടർന്ന്, മുൻ കൊള്ളക്കാരെ ടൂർ ഗൈഡുകളായി നിയമിക്കാൻ ഈ പദ്ധതി ആലോചിക്കുന്നു. അവർക്ക് ഒരു സ്ഥിര വരുമാനം ഉണ്ടാക്കാനും, അവരെ പുനരധിവസിപ്പിക്കാനും ഇത് വഴി സാധിക്കുമെന്ന് മന്ദീപ് സിംഗ് പ്രതീക്ഷിക്കുന്നു. ചമ്പലിന്റെ ചരിത്രം പറയാൻ അവരോളം അറിയാവുന്നവർ ആരുണ്ട്? പക്ഷെ, ഈ പദ്ധതി ഇനിയും വെളിച്ചം കണ്ടിട്ടില്ല.
അവിടെ നിങ്ങളെ കാത്തിരിക്കുന്ന അതിമനോഹാമായ കാഴ്ചകൾ
പരുക്കൻ, മലയിടുക്കുകളുടെയും, താഴ്‌വരകളുടെയും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ. എട്ടാം നൂറ്റാണ്ടിലെ ബതേശ്വർ ക്ഷേത്രങ്ങൾ. വിശാലമായ, കുത്തിയൊഴുകുന്ന നദി, സൂര്യാസ്തമയ ബോട്ട് സവാരി, വന്യജീവികളാൽ സമ്പന്നമായ തണ്ണീർത്തടങ്ങൾ. കാടുകളിൽ സ്വൈര്യ വിഹാരം നടത്തുന്ന സ്വർണ്ണ കുറുക്കന്മാർ, ഇന്ത്യൻ ചെന്നായ്ക്കൾ, കടലാമകൾ. ഇതൊന്നും പോരാതെ ചുറ്റും പറന്ന് ഉല്ലസിക്കുന്ന വിവിധയിനം പക്ഷികളും. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെയും അവിടെ കാണാം.
ചമ്പലിന്റെ ഭാവി
അക്രമത്തിന്റെ ഇത്രയും നീണ്ട ചരിത്രമുള്ള ചമ്പലിൽ കാലുകുത്താൻ പണ്ടുകാലങ്ങളിൽ ആളുകൾ ഒന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ പുറം ലോകത്തിന്റെ ചൂഷണത്തിന് ആ പ്രദേശം വഴിപ്പെട്ടിട്ടില്ല. ശാന്തതയും, മാന്ത്രികതയും നിറഞ്ഞ അവിടം, ഇപ്പോൾ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. നദിയിൽ ബോട്ട് ടൂറുകൾ നടത്തുന്ന ടൂർ ഓപ്പറേറ്റർമാരും, രാജസ്ഥാനിലെയും യുപിയിലെയും, ചമ്പലിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ധോൽപൂർ കൊട്ടാരം പോലുള്ള നല്ല ഹോട്ടലുകളും അതിഥികളെ കാത്തിരിക്കയാണ്. എന്നാൽ ടൂറിസം അവിടെ വേണ്ടത്ര വളർന്നിട്ടില്ല. പക്ഷേ അധികം താമസിയാതെ വെടിയൊച്ചയുടെയും, നിലവിളികളുടെയും ശബ്ദങ്ങൾ മാത്രം കേട്ടിരുന്ന ചമ്പലിൽ, കിളികളുടെയും, കാട്ടരുവിയുടെയും മനോഹരമായ സംഗീതം കേൾക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.