ഡെൽഹിയിലെ അതിരൂക്ഷമായ വായുമലിനീകരണം കാരണം 13 വർഷത്തെ താമസം അവസാനിപ്പിച്ച് നഗരം വിടുകയാണെന്ന് യുവാവ്. മലിനീകരണം കാരണം തനിക്ക് 'പൊല്യൂഷൻ ഇൻഡ്യൂസ്ഡ് ആസ്ത്മ' പിടിപെട്ടു, ഇൻഹേലറുകളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
ഡെൽഹിയിൽ വായു മലിനീകരണം ഇന്നൊരു പ്രധാന വാർത്തയല്ല. ജനങ്ങൾ അതിനോട് പൊരുത്തപ്പെടാൻ പാടുപെടുകയാണ്. എന്നാൽ, അതിരൂക്ഷമായ വായുമലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 13 വർഷത്തെ താമസം അവസാനിപ്പിച്ച് നഗരം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്കറ്റിംഗ് ഉപദേഷ്ടാവായ രവി വർമ്മ. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. രാജ്യതലസ്ഥാനത്തെ മോശം വായുനിലവാരം കാരണം തനിക്ക് 'പൊല്യൂഷൻ ഇൻഡ്യൂസ്ഡ് ആസ്ത്മ' പിടിപെട്ടതായി രവി വർമ്മ തുറന്നുപറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇൻഹേലറുകളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷങ്ങൾ തന്റെ ജീവിതത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് രവി വർമ്മ കുറിച്ചു. കൊവിഡ് മഹാമാരിയുടെ സമയത്ത് ഭാര്യ, അമ്മ, സഹോദരൻ എന്നിങ്ങനെ കുടുംബത്തിലെ മിക്ക അംഗങ്ങളെയും അദ്ദേഹത്തിന് നഷ്ടമായി. കൂടാതെ 'അവാസ്കുലർ നെക്രോസിസ്' എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചതോടെ ഭാവിയിൽ ശസ്ത്രക്രിയയ്ക്കും വിധേയനാകേണ്ടതുണ്ട്. സാധാരണ ദിവസങ്ങളിൽ പോലും ശ്വസനം ദുഷ്കരമാക്കുന്ന ഡൽഹിയിലെ വായുമലിനീകരണമാണ് നഗരം വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ സംവിധാനങ്ങളെ മാത്രമല്ല ജനങ്ങളുടെ അശ്രദ്ധയെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വായു നിലവാരം അപകടകരമായ രീതിയിൽ തുടരുമ്പോഴും യാതൊരു നിയന്ത്രണവുമില്ലാതെ പുറത്ത് കറങ്ങി നടക്കുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാതെ അവരെ സ്കൂളുകളിലേക്ക് അയക്കുന്ന മാതാപിതാക്കളെയും രവി വർമ്മ വിമർശിച്ചു. അതേസമയം സമാനമായ ആശങ്കകൾ അനുഭവിക്കുന്ന നിരവധി ആളുകൾ രവി വർമ്മയുടെ കുറിപ്പിനോട് പ്രതികരിച്ചു. എന്തായാലും, സാമൂഹിക മാധ്യമത്തിലെ ഈ പോസ്റ്റ് വായുമലിനീകരണം ആരോഗ്യത്തെ എങ്ങനെ നശിപ്പിക്കുമെന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.


