രോഷമുയർത്തി ഗ്രേറ്റയുടെ പ്രതിമ; അനാവശ്യ ചെലവെന്ന് ഒരുവിഭാഗം വിദ്യാർത്ഥികൾ
ലക്ഷങ്ങള്‍ മുടക്കി ഗ്രേറ്റ തുംബെര്‍ഗിന്‍റെ പ്രതിമ സ്ഥാപിച്ചതിനെച്ചൊല്ലി രോഷം കൊള്ളുകയാണ് ഒരു സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. വിന്‍ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പ്രതിമയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റയുടെ പൂര്‍ണകായ വലിപ്പത്തിലുള്ള ആദ്യ പ്രതിമ എന്നാണ് കരുതുന്നത്. എന്നാല്‍, ഈ ഫണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി നന്നായി ചെലവഴിക്കാൻ കഴിയുമായിരുന്നുവെന്ന് സ്റ്റുഡന്‍റ്സ് യൂണിയൻ പറയുന്നു. ഏതായാലും പ്രതിമയെ ചൊല്ലി വിദ്യാർത്ഥികൾക്കിടയിലും ക്യാമ്പസിലും ട്വിറ്ററിലും എല്ലാം ചർച്ചകൾ ഉയരുകയാണ്.
അനാവശ്യ ചെലവാണ് ഗ്രേറ്റയുടെ പ്രതിമ നിർമ്മിക്കുന്നതിലൂടെ സർവകലാശാല ഉണ്ടാക്കി വച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുമ്പോഴും അതിനെ എതിർക്കുകയാണ് അധികൃതർ. വിദ്യാർത്ഥികളില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ അവർക്കവകാശപ്പെട്ടതോ ആയ പണം പ്രതിമ നിര്‍മ്മിക്കാനായി തിരിച്ചുവിട്ടിട്ടില്ലെന്നും സർവകലാശാല പിന്നാലെ അറിയിച്ചു.
'എല്ലാവര്‍ക്കും മാതൃകയായ വ്യക്തി തന്നെയാണ് ഗ്രേറ്റ തുംബെര്‍ഗ് എന്ന കാര്യത്തില്‍ സംശയമില്ല. ലോകം നേരിടുന്ന പ്രധാന പ്രശ്‍നങ്ങളെ കുറിച്ച് വ്യക്തമായും സ്‍പഷ്‍ടമായും സംസാരിക്കുന്ന വ്യക്തിയാണ് ഗ്രേറ്റ തുംബെര്‍ഗ്. പക്ഷേ, ഈ പ്രതിമ നിര്‍മ്മിച്ചതിനെ യൂണിയന്‍ പിന്തുണയ്ക്കുന്നില്ല' -എന്ന് വിന്‍ചെസ്റ്റര്‍ സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റ് മേഗന്‍ ബാള്‍ പറഞ്ഞു.
'ഇത് കൊവിഡ‍് മഹാമാരിക്കാലത്തിന്‍റെ വര്‍ഷമാണ്. ഒരുപാട് കുട്ടികള്‍ക്ക് ക്യാമ്പസില്‍ എത്താന്‍ പോലും കഴിയുന്നില്ല. അതില്‍ പലരും ഓണ്‍ലൈന്‍ വഴിയാണ് പഠിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്കാണ് ശരിക്കും സഹായം ആവശ്യമുള്ളത്' എന്നും മേഗന്‍ ബാള്‍ പറയുന്നു.
പ്രതിമയുടെ ചെലവിന് തുല്യമായി ക്യാംപസിലുടനീളമുള്ള വിദ്യാർത്ഥികളുടെ സഹായസേവനങ്ങൾക്കായി 23,760 ഡോളർ അധിക ഫണ്ട് നൽകണമെന്ന് ഞങ്ങൾ സർവകലാശാലയോട് ആവശ്യപ്പെടുന്നുവെന്നും അവര്‍ പറയുന്നു. വിന്‍ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയും കോളേജ് യൂണിയനും പ്രതിമ ഒരു വാനിറ്റി പ്രൊജക്ട് ആണ് എന്ന് കാണിച്ച് ഒരു പ്രമേയവും പാസാക്കുകയുണ്ടായി.
2019 -ലാണ് പ്രതിമ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. വെസ്റ്റ് ഡൗണ്‍സ് സെന്‍റര്‍ വികസനത്തില്‍ നിന്നും 50 മില്ല്യണ്‍ ഡോളര്‍ ഇതിലേക്ക് അനുവദിക്കുകയും ചെയ്‍തു. അവിടെയാണ് പ്രതിമ അനാച്ഛാദനം ചെയ്‍തിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ജോയ് കാർട്ടർ പറഞ്ഞത് ഇങ്ങനെയാണ്: 'വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ അവകാശപ്പെട്ടതിൽ നിന്നും വെസ്റ്റ് ഡൗൺസ് പദ്ധതിക്ക് ധനസഹായം നൽകിയിട്ടില്ല. തീർച്ചയായും, ഈ വർഷം 5.2 മില്യൺ ഡോളർ വിദ്യാർത്ഥികളുടെ സഹായത്തിനായി സർവകലാശാല ചെലവഴിച്ചിട്ടുണ്ട്.'
ഈ പ്രതിമ കാലാവസ്ഥ- പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ നേരിടാനുള്ള പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സർവകലാശാല കൂട്ടിച്ചേർത്തു.
'ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി ലോകത്തിലെ തന്നെ കരുത്തുറ്റ പരിസ്ഥിതി പ്രവര്‍ത്തകയായി മാറിയ ആളാണ് ഗ്രേറ്റ. സുസ്ഥിരതയിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന ഒരു സര്‍വകലാശാല എന്ന നിലയില്‍ ഇത് ഏവര്‍ക്കും പ്രചോദനമായ ആ യുവതിയോടുള്ള ആദരവാണ് എന്നും കാര്‍ട്ടര്‍ പറയുന്നു. ഗ്രേറ്റ വിമർശനങ്ങളും ഉയര്‍ത്തുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, നമ്മുടെ സര്‍വകലാശാല സംവാദങ്ങളെയും വിമര്‍ശനങ്ങളെയും കൂടി സ്വാഗതം ചെയ്യുന്നു' എന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നതായി ബിബിസി എഴുതുന്നു.
'അവളുടെ പ്രതിമ സമൂഹത്തിന് പ്രചോദനമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജീവിതം നമ്മെ പ്രതിസന്ധിയിലൂടെ നടത്തിയാലും ലോകത്തെ മികച്ച രീതിയിൽ മാറ്റാൻ നമുക്ക് കഴിയുമെന്നും അത് ഓർമ്മപ്പെടുത്തുന്നു. അത് ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികളും എല്ലാ ചെറുപ്പക്കാരും മനസിലാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.' -യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു.
ഇങ്ങനെയൊക്കെ വിശദീകരണങ്ങൾ സർവകലാശാല നൽകുമ്പോഴും യൂണിയനും വിദ്യാർത്ഥികളും അടക്കം നിരവധി പേർ പ്രതിമയ്ക്കെതിരെ സംസാരിച്ചു കൊണ്ട് മുന്നോട്ട് വരുന്നുണ്ട്. ക്യാമ്പസിന്റെ വിഷയം എന്നതിൽ കവിഞ്ഞ് ട്വിറ്ററിലടക്കം പ്രതിമ വൻ ചർച്ച ഉയർത്തിക്കഴിഞ്ഞു.