- Home
- Magazine
- Web Specials (Magazine)
- വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സിജെപി പ്രതിഷേധം, യുദ്ധക്കളമായി ജന്തർ മന്തർ
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സിജെപി പ്രതിഷേധം, യുദ്ധക്കളമായി ജന്തർ മന്തർ
2026 ലെ നീറ്റ് പേപ്പർ ചോർച്ച, സിബിഎസ്ഇ ഓൺ - സ്ക്രീൻ മാർക്കിംഗ് ക്രമക്കേടുകൾ എന്നിവയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിന് മുന്നിൽ നടത്തി വന്ന പ്രതിഷേധം ഇന്ന് സംഘർഷഭരിതമായി.

21 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ ആരോഗ്യം മോശമായെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സോനം വാങ്ചുക്കിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവിന്‍റെ മറവിൽ ദില്ലി പോലീസ് സോനം വാങ് ചുക്കിനെ സമരപ്പന്തലിൽ നിന്നും അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ഇന്ന് (ജൂലൈ 20) ജന്തർ മന്തറിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഒത്തു കൂടിയിരുന്നു. കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ ആഹ്വാന പ്രകാരം പാർലമെന്‍റ് മാർച്ചിന് എത്തിയതായിരുന്നു പ്രതിഷേധക്കാർ. എന്നാൽ, പ്രതിഷേധക്കാരെ കായികമായി നേരിട്ട പോലീസ് ജന്തർ മന്തർ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി.
ഇന്ന് രാവിലെ മുതൽ പ്രതിഷേധ പന്തലിലേക്ക് രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഒഴുകിയെത്തിയത്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് പൊലീസ് സമരക്കാരെ രാവിലെ തന്നെ അടിച്ചോടിച്ചു. പിന്നാലെ സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദി പൊലീസ് പൊളിച്ചുമാറ്റി.
സമരക്കാരെ ക്രൂരമായിട്ടാണ് ദില്ലി പോലീസ് കൈകാര്യം ചെയ്തത്. ശക്തമായ ലാത്തി ചാർജ്ജ് നടത്തിയും ടിയർ ഗ്യാസ് പ്രയോഗിച്ചും ജലപീരങ്കി ഉപയോഗിച്ചും പോലീസ് സമരക്കാരെ നേരിട്ടു.
സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, നഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി.
ഒരിടയ്ക്ക് പാർലമെന്‍റ് മന്ദിരത്തിന് വളരെ അടുത്തേക്ക് വരെ പ്രതിഷേധക്കാരെത്തിയിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പോലീസും പ്രതിഷേധക്കാരുമായി സംഘർഷം ഉടലെടുത്തിരുന്നു.
പോലീസ് നടപടിയിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ജൂലൈ 20 ന് സിജെപി 'ചലോ സൻസദ്' മാർച്ച് ആരംഭിച്ചു.
'ചലോ സൻസദ് മാർച്ച് പാർലമെന്‍റിലേക്ക് നീങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്‍റിന്‍റെ ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി. സിജെപി പ്രവർത്തകൾ പ്രതിഷേധവുമായി മെട്രോ സ്റ്റേഷനുകളിലേക്ക് നീങ്ങിയതോടെ മെട്രോ ഗതാഗതം നിലയ്ക്കുകയും പിന്നാലെ അഞ്ചോളം മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു.
സമരം കടുത്തതോടെ ചില രാഷ്ട്രീയ നാടകങ്ങളും നടന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കാൻ ജെ പി നഡ്ഡ, പ്രതിഷേധക്കാരെ കാണാൻ തയ്യാറായി. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാങ് ചുക്കിനെ പ്രതിഷേധ പന്തലിലേക്ക് തിരിച്ചെത്തിക്കുക, പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് സിജെപി ഉന്നയിച്ചിരിക്കുന്നത്.