സിമിയില്‍നിന്നും മുസ്‌ലിം ലീഗ് വഴി ഇടതുപക്ഷത്തേക്ക്, മന്ത്രി ജലീലിന്റെ രാഷ്ട്രീയ ജീവിതം
ആരാണ് ഡോ. കെ. ടി ജലീല്‍? എങ്ങനെയാണ് അദ്ദേഹം വിവാദങ്ങളിലേക്ക് ചെന്നു പെടുന്നത്?
വിവാദങ്ങള്‍ക്കും കോടതി കയറലിനുമൊടുവില്‍ മന്ത്രി കെ. ടി ജലീല്‍ രാജിവെച്ചു. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്ത വാര്‍ത്തകളാണ് നേരത്തെ പ്രക്ഷോഭങ്ങളെ ശക്തമാക്കിയത്. അതിനിടെയാണ് നിയമന വിവാദം.
എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു കെ. ടി ജലീലിന്റെ നടത്തം. പല പാര്‍ട്ടികള്‍. പാര്‍ട്ടികള്‍ മാറലുകള്‍. നിലപാടു മാറ്റങ്ങള്‍. അതിനിടയില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുമായുള്ള ഫോണ്‍ കോള്‍ ഡീറ്റെയില്‍സ്. പിന്നെ, യു എ ഇ എംബസി നല്‍കിയ ഖുര്‍ആന്‍ അടക്കമുള്ള വസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. പ്രതിപക്ഷ പ്രക്ഷോഭം.
മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം പല തവണ ആവശ്യം ഉന്നയിച്ചിരുന്നു. അന്നൊക്കെ അദ്ദേഹം അത് ചിരിച്ചുതള്ളി. ഇടതുപക്ഷ മുന്നണി ജലീലിനൊപ്പം ശകതമായി നിലയുറപ്പിച്ചു. എന്നാല്‍, കോടതി കയറിയ ബന്ധുനിയമന വിവാദത്തില്‍ എല്‍ ഡി എഫും അദ്ദേഹത്തെ കൈവിട്ടു. രാജിയിലേക്ക് അദ്ദേഹം എത്തിപ്പെട്ടു.
ആരാണ് ഡോ. കെ. ടി ജലീല്‍? എങ്ങനെയാണ് അദ്ദേഹം വിവാദങ്ങളിലേക്ക് ചെന്നു പെടുന്നത്?
ചരിത്രകാരന്‍, കോളേജ് അദ്ധ്യാപകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലാണ് കേരളീയ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ജലീല്‍ അറിയപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ 1967 മെയ് 30നായിരുന്നു ജനനം. പിതാവ് കെ. ടി കുഞ്ഞിമുഹമ്മദ്. മാതാവ് പാറയില്‍ നഫീസ. ഫാത്തിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഫാറൂഖ്, അസ്മാ ബീവി, സുമയ്യ ബീഗം.
കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളിലാണ് പത്താം തരം വരെ പഠനം. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള ചേന്ദമംഗലൂര്‍ ഇസ്ലാമിയ കോളേജില്‍ നിന്ന് പ്രീഡിഗ്രി. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
1994 -ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ കരസ്ഥമാക്കി. 2006 -ല്‍ ഡോ. ടി. ജമാല്‍ മുഹമ്മദിന്റെ കീഴില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്‌ടേററ്റ് നേടി.
1990 -ല്‍ പി.എസ്.എം.ഒ കോളേജിലെ യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1994 ല്‍ പി.എസ്.എം.ഒ. കോളേജില്‍ ചരിത്രാധ്യാപകനായി നിയമിതനായി.
കോഴിക്കോട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയരക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 'മുഖ്യധാര' ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്.
ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം ആണ് ആദ്യകൃതി. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 'മലബാര്‍ കലാപം; ഒരു പുനര്‍വായന' എന്ന കൃതിയും രചിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകനായാണ് കെ. ടി ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പി എസ് എം ഒ കോളേജില്‍ ഡിഗ്രിക്ക് പഠിച്ച 1988, 89 കാലത്ത് സിമിയുടെ പ്രവര്‍ത്തകനായിരുന്നു.
1988-ല്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ സിമി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. 124 വോട്ടിന് തോറ്റു. പിറ്റേ വര്‍ഷം, 1989-ല്‍, യുയുസി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് സിമി നേതൃത്വവുമായി ഇടഞ്ഞു. തുടര്‍ന്ന് യൂനിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ചുവെങ്കിലും എട്ടു വോട്ടിനു തോറ്റു. പിന്നാലെ, ജലീല്‍ സിമിയില്‍നിന്നും പുറത്തായി. തുടര്‍ന്ന് മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എഫില്‍ (മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ചേര്‍ന്നു.
പി ജി ക്ക് പഠിക്കുന്ന കാലത്ത് എം എസ് എഫ് മലപ്പുറം ജില്ലാ കലാവേദി കണ്‍വീനറായിരുന്നു. ഇന്നത്തെ കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിമും ഇന്നത്തെ മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീനുമായിരുന്നു അന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും.
തുടര്‍ന്ന് കുറ്റിപ്പുറത്തുനിന്നും ജില്ലാ കൗണ്‍സിലിലേക്ക് മല്‍സരിച്ചു. ജനപ്രതിനിധി എന്ന നിലയിലെ കന്നിയങ്കത്തില്‍ ജലീല്‍ വിജയിച്ചു. ജില്ലാ കൗണ്‍സില്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി. ഇന്നത്തെ മഞ്ചേരി എം എല്‍ എ അഡ്വ. എം ഉമ്മര്‍ ആയിരുന്നു അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പിന്നീട് ജലീല്‍ കുറ്റിപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റായി. അവിടെനിന്നാണ് ജലീലിന്റെ രാഷ്ട്രീയ വളര്‍ച്ച. മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജിയായിരുന്നു അന്ന് ജലീലിന്റെ ഗോഡ്ഫാദര്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജലീല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
അടുത്ത തവണ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജലീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കി. എന്നാല്‍, ലീഗ് നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കി. യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ എന്നൊരു തസ്തിക ഉണ്ടാക്കി ജലീലിനെ ദേശീയ തലത്തിലേക്ക് മാറ്റാനായിരുന്നു പദ്ധതി. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഇതിനു കാരണമായതായി പറയുന്നു. യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പദവി സ്വീകരിക്കാതെ ജലീല്‍ പിന്നീട് രാജിവെക്കുകയും ഇടതുപക്ഷവുമായി അടുക്കുകയുമായിരുന്നു.
ടര്‍ന്ന് ജലീല്‍ ഇടതുപക്ഷത്തേക്ക് മാറി. കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എല്‍ ഡി എഫ് പിന്തുണയോടെ മല്‍സരിച്ചു. അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ജലീല്‍ 8781 വോട്ടിനു അട്ടിമറി വിജയം നേടി. 2011 ലും 16 -ലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്നാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി.
അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. മാര്‍ക്കുദാന ആരോപണം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. അതിനിടെയാണ്, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഫോണില്‍ സംസാരിച്ചു എന്ന വിവാദം ഉയരുന്നത്. യു എ ഇ കോണ്‍സുലേറ്റിന്റെ റമദാന്‍ സഹായ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതിനിടെ, കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ വിതരണത്തിന് കൊണ്ടുപോയതായി തെളിഞ്ഞു. അതോടെ അതായി വിവാദം. അതിനിടെയാണ്, എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ജലീലിനെ ചോദ്യം ചെയ്തത്.