വിവാഹരാത്രിയിൽ ആർത്തവമാണെന്നും പിറ്റേന്ന് വയറുവേദനയാണെന്നും പറഞ്ഞ് പെൺകുട്ടി മാറിനിന്നതായി പരാതിയിൽ പറയുന്നു. ജൂലൈ 2 -ന് സ്വന്തം വീട്ടിലേക്ക് പോയ പെൺകുട്ടി ജൂലൈ 23 -നാണ് തിരികെ എത്തിയത്.

വിവാഹം കഴിഞ്ഞ് 25 ദിവസത്തിന് ശേഷം ഭാര്യ ട്രാന്സ്ജെൻഡറാണെന്നറിഞ്ഞതായി യുവാവ്. ഈ വിവരം മറച്ചുവെച്ച് വിവാഹം നടത്തിയെന്നാരോപിച്ച് ഭാര്യയുടെ വീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കയാണ് മധ്യപ്രദേശിലെ ഷാജാപൂരിൽ നിന്നുള്ള 32 -കാരൻ. ജൂലൈ 25-നാണ് പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തത്. എന്നാൽ, യുവാവിന്റെ ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

പച്ചക്കറി വ്യാപാരിയായ യുവാവും രാജ്ഗഡ് ജില്ലയിലെ പച്ചോർ സ്വദേശിനിയും തമ്മിലുള്ള വിവാഹാലോചന നടക്കുന്നത് അയല്‍ക്കാരന്‍ വഴിയാണ്. അടുത്ത വർഷം വിവാഹം നടത്താനാണ് യുവാവിന്റെ വീട്ടുകാർ ആഗ്രഹിച്ചിരുന്നതെങ്കിലും പെൺവീട്ടുകാർ തീയതി നേരത്തെയാക്കാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ജൂൺ 29 -ന് ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നു. വിവാഹത്തിനായി ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചെന്നും 1 ലക്ഷം രൂപ പണമായി കൈമാറിയെന്നും യുവാവിന്റെ കുടുംബം ആരോപിക്കുന്നു.

വിവാഹരാത്രിയിൽ ആർത്തവമാണെന്നും പിറ്റേന്ന് വയറുവേദനയാണെന്നും പറഞ്ഞ് പെൺകുട്ടി മാറിനിന്നതായി പരാതിയിൽ പറയുന്നു. ജൂലൈ 2 -ന് സ്വന്തം വീട്ടിലേക്ക് പോയ പെൺകുട്ടി ജൂലൈ 23 -നാണ് തിരികെ എത്തിയത്. തിരികെയെത്തിയ ശേഷം, പെൺകുട്ടി ഷേവ് ചെയ്യുന്നത് യുവാവിന്റെ നാത്തൂൻ കണ്ടതോടെയാണ് കുടുംബത്തിന് സംശയം തുടങ്ങിയത്. തുടർന്ന് പെൺകുട്ടി ട്രാന്സ്ജെൻഡറാണെന്നും വിവരം മറച്ചുവെച്ചാണ് വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിച്ചു.

ജൂലൈ 24 -ന് വീട്ടുകാർ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിക്കുകയും പെൺവീട്ടുകാരെ വിവരമറിയിച്ച് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഷാജാപൂരിലെത്തിയ പെൺവീട്ടുകാർ യുവാവിന്റെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമേ യുവാവിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സന്തോഷ് ബാഗേല പറഞ്ഞു. ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.