ഇങ്ങനെയുമൊരു കാലമുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു അഫ്ഗാനിസ്ഥാനിൽ, കാണാം ചിത്രങ്ങൾ
ഇന്നത്തെ അഫ്ഗാനിസ്ഥാനെ കുറിച്ചോർക്കുമ്പോൾ, താലിബാന്റെ നിയന്ത്രണത്തിലുള്ള, യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തിന്റെ ചിത്രങ്ങളാണ് ആദ്യം മനസ്സിലേയ്ക്ക് ഓടിവരിക. എന്നാൽ, എക്കാലവും അഫ്ഗാനിസ്ഥാനിൽ ജീവിതം ഇങ്ങനെയായിരുന്നോ? അല്ല, തികച്ചും ശാന്തവും സമാധാനപൂർണവുമായ ജീവിതവും ഇവിടെയുണ്ടായിരുന്നു, എന്നാൽ, പലപല കടന്നുകയറ്റങ്ങളും അതിക്രമങ്ങളും താലിബാനും എല്ലാം ചേർന്ന് ലോകത്തിലെ തന്നെ ദരിദ്രരായ ഒരു ജനതയെ സൃഷ്ടിക്കുകയായിരുന്നു ഇവിടെ. ഈ ചിത്രങ്ങൾ മറ്റൊരു അഫ്ഗാനിസ്ഥാനെ കാണിക്കുന്നതാണ്. അതിൽ, മനോഹരങ്ങളായ ജീവിതത്തിന്റെ നേർച്ചിത്രങ്ങൾ കാണാം.
1996 സെപ്റ്റംബർ 27 -ന് താലിബാൻ കാബൂൾ പിടിച്ചെടുത്തു. അവർ തങ്ങളുടെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ ഭാഗങ്ങളിൽ സ്ത്രീകളെ വീടിന് പുറത്ത് ജോലി ചെയ്യുന്നതിനോ സ്‌കൂളിൽ ചേരുന്നതിനോ വീടുകളിൽ നിന്ന് പുറത്തുപോകുന്നതിനോ വിലക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.
ലോകത്തിലെ മറ്റൊരു ഭരണകൂടവും അതിന്റെ ജനസംഖ്യയുടെ പകുതിയെ ഇതുപോലെ വെർച്വൽ വീട്ടുതടങ്കലിൽ ഇരുത്തുന്നുണ്ടാവില്ല. ഇത് അനുസരിക്കാത്ത പക്ഷം ശാരീരിക വേദനയുടെ കയ്പ്പേറിയ ശിക്ഷ നൽകാനും അവർ മടിക്കുന്നില്ല.
1996 മുതൽ 2001 വരെയുള്ള ഭരണകാലത്ത് താലിബാനും സഖ്യകക്ഷികളും അഫ്ഗാൻ സിവിലിയന്മാർക്കെതിരെ കൂട്ടക്കൊല നടത്തി. പട്ടിണി കിടക്കുന്ന 160,000 പൗരന്മാർക്ക് യുഎൻ ഭക്ഷണസാധനങ്ങൾ നിഷേധിക്കുകയും, ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങൾ കത്തിക്കുകയും പതിനായിരക്കണക്കിന് വീടുകൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ ഭരണകാലത്ത് വിനോദങ്ങളും, പട്ടംപറത്തലും, പക്ഷികളെ വളർത്തുന്നതും നിരോധിച്ചു. കൂടാതെ ഷിയ മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി വംശീയ ന്യൂനപക്ഷങ്ങളെ വിവേചനപരമായി ഉപദ്രവിക്കുകയും ചെയ്‌തു.
എന്നാൽ, അതിന് മുൻപ് അഫ്ഗാനിസ്ഥാന് ഒരു സുവർണ്ണ കാലഘട്ടമുണ്ടായിരുന്നു. ഒരുകാലത്ത് ഈ രാജ്യം സമാധാനവും, സന്തോഷവും അനുഭവിച്ചിരുന്നു.
യാഥാസ്ഥിതിക മനോഭാവം വച്ച് പുലർത്തിയിരുന്ന അഫ്ഗാൻ, 1950 -കളിലും 1960 -കളിലും കൂടുതൽ വിശാലമായ, പാശ്ചാത്യവൽക്കരിക്കപ്പെട്ട ജീവിതശൈലിയിലേക്ക് മാറുകയായിരുന്നു. അതിന് പിന്നിൽ ഒരു കാരണമുണ്ട്. ഔദ്യോഗികമായി ഒരു നിഷ്പക്ഷ രാഷ്ട്രമാണെങ്കിലും, ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും അഫ്ഗാനിസ്ഥാനെ സ്വാധീനിക്കാൻ ശ്രമം നടത്തിയിരുന്നു. സോവിയറ്റിന്റെ ആയുധങ്ങളും, യുഎസിന്റെ ധനസഹായവും അഫ്ഗാൻ സ്വീകരിച്ച കാലഘട്ടമായിരുന്നു അത്. ഈ സമയം ഹ്രസ്വവും താരതമ്യേന സമാധാനപരവുമായിരുന്നു. പാശ്ചാത്യവത്കരണത്തിന്റെ പുതുവർണ്ണങ്ങൾ എങ്ങും നിറഞ്ഞ സമയം. കാബൂളിൽ പഴയ പരമ്പരാഗത ചെളിയിൽ തീർത്ത കെട്ടിടങ്ങൾക്ക് സമീപം ആധുനിക കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടതും, ബുർഖകൾ നിർബന്ധമല്ലാതായതും, കൂടുതൽ തുറന്ന, സമൃദ്ധമായ ഒരു സമൂഹം ഉരുത്തിരിഞ്ഞതും അപ്പോഴായിരുന്നു. എന്നാൽ, 1970 -കളിൽ ഈ പുരോഗതി അസ്തമിച്ചു. പിന്നീട് സംഭവിച്ച അധിനിവേശവും, ആഭ്യന്തര യുദ്ധങ്ങളും മൂലം രാജ്യത്ത് പാശ്ചാത്യ വത്കരണത്തിന്റെയും, പുതുയുഗത്തിന്റെയും വാതിലുകൾ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.
1967 -ൽ അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്തപ്പോൾ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ബിൽ പോഡ്‌ലിച്ച് ചരിത്രത്തിൽ ഈ ഏട് ചിത്രങ്ങളിലൂടെ പിടിച്ചെടുത്തു. പുരോഗമന മനോഭാവം വച്ച് പുലർത്തിയിരുന്ന ഒരു ദേശമായിരുന്നു അഫ്ഗാനിസ്ഥാൻ അന്ന്.
പാശ്ചാത്യവൽക്കരിച്ച ജീവിതശൈലിയായിരുന്നു അന്നവിടെ. പുഞ്ചിരിക്കുന്ന ആൺകുട്ടികൾ, ക്ലാസ് മുറികളിൽ പഠിക്കുന്ന പെൺകുട്ടികൾ, ഊഷ്മള ദിനത്തിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ, പുറത്ത് കറങ്ങുന്ന കുടുംബങ്ങൾ തുടങ്ങിയ സ്വാതന്ത്രത്തിന്റെ തുറന്ന പ്രകടനങ്ങൾ ചുറ്റിലും കാണാമായിരുന്നു.
എന്നാൽ, ഈ അന്തരീക്ഷം ഒരു പതിറ്റാണ്ടിനുശേഷം പൂർണമായും മാറി. അഫ്ഗാനിസ്ഥാനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയും ക്രമസമാധാനം ഇല്ലാതാക്കുകയും ചെയ്ത താലിബാൻ ഭരിക്കുന്ന ഒരു രാജ്യമായി അത് മാറി.
“എന്റെ അച്ഛന്റെ ഫോട്ടോകൾ കാണുമ്പോൾ, ആയിരക്കണക്കിന് വർഷത്തെ ചരിത്രവും സംസ്കാരവുമുള്ള ഒരു രാജ്യമെന്ന നിലയിൽ അഫ്ഗാനിസ്ഥാനെ ഞാൻ ഓർക്കുന്നു” അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് കാബൂളിൽ പഠിച്ച ഡോ. പോഡ്‌ലിച്ചിന്റെ മകൾ പെഗ് ഡെൻവർ പോസ്റ്റിനോട് പറഞ്ഞു.
40 വർഷത്തോളമായി നടക്കുന്ന യുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ അഗാധമായ കഷ്ടപ്പാടുകൾ കാണാനും കേൾക്കാനുമുള്ള ഒരു അവസരമാണ് ഇത്. കാരണം, പോഡ്ലിച്ച് പകർത്തിയ ചിത്രങ്ങൾ അത്രതന്നെ ശാന്തമായ ഒരു സാമൂഹികാന്തരീക്ഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു.
"അഭിമാനികളും, ശക്തരും ഒപ്പം രസികന്മാരും സ്നേഹമുള്ളവരുമായ ഒരു ജനതയെ തീവ്രവാദത്തിന്റെ ശക്തികൾ അടിച്ചു തകർത്തു. ഇപ്പോൾ, സന്തോഷകരമായ സമയങ്ങൾ ഫോട്ടോകളിൽ മാത്രമാണ്" പെഗ് കൂട്ടിച്ചേർത്തു.