പാർലമെന്റിനകത്തുവച്ചും പീഡനം, അതിക്രമങ്ങൾക്കെതിരെ ഓസ്ട്രേലിയയിൽ ജനരോഷമിരമ്പുന്നു
'ഇനഫ് ഈസ് ഇനഫ്' എന്ന ബാനറുമായി കറുത്ത വസ്ത്രവും ധരിച്ച് ആയിരക്കണക്കിന് മനുഷ്യര്‍ ഓസ്ട്രേലിയയില്‍ അങ്ങോളമിങ്ങോളം പ്രതിഷേധിച്ച കാഴ്ചയാണ് തിങ്കളാഴ്ച ലോകം കണ്ടത്. അതിലേറെയും സ്ത്രീകളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ നടന്ന ശക്തമായ പ്രതിഷേധമായിരുന്നു ഇത്. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ് എന്ന് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചു പറയുന്നു.
കാലങ്ങളായി സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ സഹിച്ചു വരികയാണ്. പരാതിപ്പെട്ടിട്ട് പോലും നടപടികളുണ്ടാവുന്നില്ല. ഓരോ ദിവസവും ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട് എന്ന് പ്രതിഷേധമാര്‍ച്ചിന്‍റെ സംഘാടകര്‍ പറയുന്നു. 40 നഗരങ്ങളിലായി 110,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
അടുത്ത ദേശീയ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആദ്യം വരാനിരിക്കെ, വിദഗ്ദ്ധർ പറയുന്നത് ഈ കണ്‍സര്‍വേറ്റീവ് സർക്കാർ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി കടുത്ത വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്.
കഴിഞ്ഞയാഴ്ച ലണ്ടനും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരുന്നു. സാറാ എവറാര്‍ഡ് എന്ന യുവതിയെ വീട്ടിലേക്കുള്ള യാത്രക്കിടെ കാണാതെയായത് ഈ മാസം ആദ്യമാണ്. പിന്നീട്, കൊല്ലപ്പെട്ട നിലയില്‍ അവളെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ സംഭവവും ഓസ്ട്രേലിയയില്‍ ജനരോഷത്തിനും പ്രതിഷേധമാര്‍ച്ചിനും കാരണമായി.
'ഒരുപാടധികം സ്ത്രീകള്‍ രാജ്യത്ത് അതിക്രമം നേരിടുകയും പ്രതികരിച്ചു കൊണ്ട് മുന്നോട്ട് വരികയും ചെയ്തു. പക്ഷേ, സര്‍ക്കാര്‍ ഇവയൊന്നും തന്നെ കണ്ടതായി നടിക്കാതെ അവഗണന തുടരുകയാണ്. സംഭവിച്ചിടത്തോളം മതി. നമുക്ക് മാറ്റം വേണം, അതും ഇപ്പോള്‍ തന്നെ വേണ'മെന്നും സംഘാടകര്‍ പറയുന്നു.
ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ പാര്‍ലമെന്‍റിന് മുന്നില്‍ തിങ്കളാഴ്ച അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ ആളുകള്‍ പ്രതിഷേധവുമായെത്തി എന്ന് പൊലീസിന്‍റെ തന്നെ കണക്കുകള്‍ പറയുന്നു.
മുൻ രാഷ്ട്രീയസഹായിയായ സ്ത്രീ, 2019 -ൽ പാർലമെന്‍റ് മന്ദിരത്തിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന ആരോപണം രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുകയും തിങ്കളാഴ്ചത്തെ മാർച്ചുകൾക്ക് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ലൈംഗിക അതിക്രമങ്ങള്‍ക്ക് 'ഭയാനകമായ സാമൂഹിക സ്വീകാര്യത' ഉണ്ടെന്ന് അവർ പറഞ്ഞു. 'പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഇത് സംഭവിക്കാമെങ്കില്‍ എവിടെയും ഏത് സ്ത്രീക്ക് വേണമെങ്കിലും ഇത് സംഭവിക്കാം. അതൊരു വേദനിപ്പിക്കുന്ന സത്യമാണ്' എന്നും അവര്‍ പറഞ്ഞു.
'ഭരണത്തിലിരിക്കുന്ന സെന്‍റര്‍ റൈറ്റ് ലിബറല്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന് നേരെ താന്‍ ലൈംഗികാരോപണമുന്നയിച്ചപ്പോള്‍ അതൊരു രാഷ്ട്രീയപ്രശ്നമായിട്ടാണ് കണ്ടത്' എന്ന് അവര്‍ പറയുന്നു. 'പാര്‍ലമെന്‍റ് മന്ദിരത്തിനകത്താണ് ഞാന്‍ സഹപ്രവര്‍ത്തകനാല്‍ പീഡിപ്പിക്കപ്പെട്ടത്. അതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പ്രതികരിച്ചത് അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കിയിട്ടാണ്' എന്നും അവര്‍ പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാന്‍ വിസമ്മതിക്കുകയും ഓഫീസില്‍ കുറച്ച് സംഘാടകരെ കാണാന്‍ അനുവദിക്കാമെന്ന് അറിയിക്കുകയാണുണ്ടായത്. എന്നാല്‍, സംഘാടകര്‍ ട്വിറ്ററില്‍ നിലപാട് വ്യക്തമാക്കി. അടച്ചിട്ട വാതിലിനകത്തിരുന്ന് ഇനിയും ചര്‍ച്ച ചെയ്യാന്‍ ഞങ്ങളില്ല. ഇത് പ്രധാനമന്ത്രി നമുക്കിടയിലേക്ക് വന്ന് സംസാരിക്കേണ്ട സമയമാണ് എന്നായിരുന്നു ട്വീറ്റ്.
സ്ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം നിരാശ ഞങ്ങള്‍ക്ക് മനസിലാവും. പക്ഷേ, ഇത്തരത്തിലുള്ള പ്രതിഷേധം ഒരുമയേയും പുരോഗതിയേയും ഇല്ലാതെയാക്കും. പ്രശ്നം പരിഹരിക്കാം എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് ആന്‍റണി അല്‍ബനീസ്, മുതിര്‍ന്ന ലേബര്‍ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവരെല്ലാം കാന്‍ബറയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പ് 2022 മെയ് മാസത്തോടെയാണ് നടത്തേണ്ടത്, ഈ മാർച്ചുകൾ ഭരണത്തിലിരിക്കുന്ന ലിബറൽ പാർട്ടിക്ക് മുന്നറിയിപ്പ് നൽകുന്നതാണ് എന്ന് വിദഗ്ധർ പറഞ്ഞു.
നേരത്തെയും ഓസ്ട്രേലിയയിൽ ഇത്തരം ആരോപണങ്ങളുയർന്നിട്ടുണ്ട്. പാർലമെന്റ് അംഗമായിരുന്ന ഒരാൾ 1988 -ൽ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് ഒരു സ്ത്രീ ആരോപിച്ചിരുന്നു. പതിനാറാമത്തെ വയസിലാണ് പീഡനം നടന്നത്. കഴിഞ്ഞ വർഷം 49 -ാമത്തെ വയസിൽ അവർ ആത്മഹത്യ ചെയ്തിരുന്നു. അതോടെ അന്വേഷണം നിന്നു. അവരുടെ അഭിഭാഷകൻ നീതിന്യായവ്യവസ്ഥയിൽ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറ്റോർണി ജനറലായ ക്രിസ്റ്റിയൻ പോർട്ടറാണ് ആരോപണവിധേയനായ വ്യക്തിയെന്ന് മാധ്യമങ്ങൾ എഴുതിയിരുന്നു. എന്നാൽ, പോർട്ടർ അത് സമ്മതിച്ചിരുന്നില്ല.
ഏതായാലും ഓസ്ട്രേലിയയിൽ വരും നാളുകളിലും ഇത്തരം ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങൾ പറയുകയും പൊട്ടിക്കരയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത്. സ്ത്രീകളുടെ ഈ പ്രതിഷേധാഗ്നി ഓസ്ട്രേലിയയെ ആകെ പിടിച്ചുകുലുക്കുമെന്ന കാര്യത്തിൽ സംശയമില്ല.