കുരങ്ങുകളെക്കൊണ്ട് ചെയ്യിക്കുന്നത് 'അടിമപ്പണി'; ഒരു ദിവസം 1000 തേങ്ങവരെ ഇടണം, കണ്ണില്ലാ ക്രൂരത; ചിത്രങ്ങള്‍
ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തേങ്ങയില്‍ നിന്നുള്ള പാനീയങ്ങളും എണ്ണകളുമടക്കം ഉത്പന്നങ്ങള്‍ അവയുടെ അലമാരകളില്‍ നിന്നും മാറ്റിയിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല. ഈ ഉത്പന്നങ്ങള്‍ കുരങ്ങുകളെക്കൊണ്ട് നിര്‍ബന്ധിച്ച് ഈടീപ്പിക്കുന്ന തേങ്ങകളില്‍ നിന്നും ഉണ്ടാക്കുന്നതാണ് എന്ന ആരോപണത്തെ തുടര്‍ന്നാണിത്. പെറ്റയാണ് (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ്) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
കാട്ടില്‍നിന്നും അവയുടെ സ്വാഭാവിക ആവസവ്യവസ്ഥയില്‍ നിന്നും പിടിച്ചെടുത്തുകൊണ്ടുവരുന്ന കുരങ്ങുകളെ ഒരുദിവസം 1000 വരെ തേങ്ങകളിടാനാണ് നിര്‍ബന്ധിക്കുന്നത്. വിവിധയിനങ്ങളില്‍ പെട്ട കുരങ്ങുകളെ തേങ്ങയിടുന്ന യന്ത്രങ്ങളെപ്പോലെയാണ് ഇവര്‍ കാണുന്നതെന്നും പെറ്റ ആരോപിച്ചു. ഇതേത്തുടര്‍ന്ന് Waitrose, Ocado, Co-op, Boots എന്നിവയെല്ലാം ചില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയിരുന്നു.
മോറിസണ്‍സ് പറഞ്ഞത് കുരങ്ങകളിടുന്ന തേങ്ങയില്‍ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ നേരത്തെതന്നെ തങ്ങളുടെ അലമാരകളില്‍ നിന്നും നീക്കം ചെയ്‍തിരുന്നുവെന്നാണ്. ഞങ്ങളുടെ മൃഗക്ഷേമനയങ്ങളുടെ ഭാഗമായി അറിഞ്ഞുകൊണ്ട് കുരങ്ങുകളെക്കൊണ്ട് ജോലി ചെയ്യിച്ചുകൊണ്ടുണ്ടാക്കുന്ന ഒറ്റ ഉത്പന്നങ്ങളും ഞങ്ങള്‍ വില്‍ക്കില്ല എന്നാണ് Waitrose പറഞ്ഞത്. Co-op പറഞ്ഞത് "നൈതികതയുള്ള ചില്ലറവ്യാപാരിയെന്ന നിലയിൽ, ഞങ്ങളുടെ ഉൽപ്പന്നങ്ങളുണ്ടാക്കുന്നതിനുള്ള വസ്‍തുക്കളുടെ നിര്‍മ്മാണത്തിന് കുരങ്ങൻമാരെ ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല." എന്നാണ്.
പെറ്റ പറയുന്നതനുസരിച്ച് തായ്‍ലന്‍ഡിലെ എട്ട് ഫാമുകളില്‍ കുരങ്ങന്മാരെക്കൊണ്ട് നിര്‍ബന്ധിതജോലി ചെയ്യിക്കുന്നുണ്ട്. ആ തേങ്ങകളും അനുബന്ധ ഉത്പന്നങ്ങളും ലോകത്തിന്‍റെ പലഭാഗത്തേക്കും കയറ്റുമതിയും ചെയ്യുന്നുണ്ട്. ആണ്‍കുരങ്ങുകള്‍ ഒരുദിവസം 1000 തേങ്ങവരെയിടാന്‍ നിര്‍ബന്ധിതരാകുന്നു. ഒരു മനുഷ്യന്‍ 80 വരെ തേങ്ങയിടുന്ന സ്ഥലത്താണ് ചെറിയ കുരങ്ങുകളെയടക്കം ഇങ്ങനെ ഇത്രയധികം തേങ്ങയിടാന്‍ നിര്‍ബന്ധിക്കുന്നത്.
ഇങ്ങനെ തേങ്ങയിടാനായി കുരങ്ങുകളെ പരിശീലിപ്പിക്കാനായി 'മങ്കി സ്‍കൂളുകള്‍' സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പറയുന്നു. ഇവിടെ തേങ്ങയിടാന്‍ മാത്രമല്ല ബൈക്കോടിക്കാനും ബാസ്‍കറ്റ്ബോള്‍ കളിക്കാനുമെല്ലാം കുരങ്ങുകളെ പരിശീലിപ്പിക്കുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായിട്ടാണ് ഇത്. ഇതിനായി കുട്ടിക്കുരങ്ങുകളെയാണ് സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ നിന്നും അമ്മയില്‍ നിന്നുമെല്ലാം അടര്‍ത്തിയെടുത്ത് കൊണ്ടുപോരുന്നത്.
ഇങ്ങനെ പിടിച്ചുകൊണ്ടുവന്നു പരിശീലിപ്പിക്കുന്ന കുരങ്ങകളെ കൂടുകളില്‍ അടച്ചിടുകയോ ചങ്ങലകൊണ്ട് ബന്ധിപ്പിക്കുകയോ ചെയ്‍തിരിക്കും. ഇവിടെ കുരങ്ങുകള്‍ കൂട് തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചങ്ങല പൊട്ടിക്കാനായി ശ്രമിക്കുകയും ചെയ്യുന്നതെല്ലാം നിത്യം കാണുന്ന കാഴ്‍ചകളാണ്. അതുപോലെ ഉടമകളെയോ നിയന്ത്രിക്കുന്നവരെയോ കടിക്കാന്‍ ശ്രമിച്ചാലാകട്ടെ ഈ കുരങ്ങന്മാരുടെ പല്ല് പറിച്ചെടുത്ത് കളയുന്നതും പതിവാണെന്നും പെറ്റ ആരോപിച്ചിരുന്നു.
“ജിജ്ഞാസുക്കളായ, വളരെ ബുദ്ധിമാന്മാരായ ഈ മൃഗങ്ങൾക്ക് മനശാസ്ത്രപരമായ ഉത്തേജനം, കൂട്ടുകെട്ട്, സ്വാതന്ത്ര്യം തുടങ്ങി അവയുടെ ജീവിതത്തെ വിലമതിക്കുന്ന മറ്റെല്ലാ കാര്യങ്ങളും നിഷേധിച്ചിരിക്കുന്നു. എന്നിട്ട് അവയെല്ലാം തേങ്ങയിടാനും മറ്റുമായി മാത്രം ഉപയോഗപ്പെടുത്തുകയാണ്” എന്ന് പെറ്റ ഡയറക്ടർ എലിസ അലൻ പറഞ്ഞു. ഇങ്ങനെ കുരങ്ങുകളെക്കൊണ്ട് നിര്‍ബന്ധിതജോലി ചെയ്‍തുണ്ടാക്കുന്ന ഉത്പന്നങ്ങളൊന്നും തന്നെ ആരും വാങ്ങരുതെന്നും പെറ്റ ആവശ്യപ്പെട്ടിരുന്നു.
സാധാരണ കാട്ടില്‍ 36 വര്‍ഷം വരെ ആയുസോടെയിരിക്കുന്ന കുരങ്ങുകള്‍ ഇവിടെക്കൊണ്ടുവന്നാല്‍ 15 വര്‍ഷം വരെയൊക്കെയാണ് ജീവിച്ചിരിക്കുക. മാത്രവുമല്ല, മാനസികവും ശാരീകവുമായ അസ്വസ്ഥകളും ഇവയെ പിടികൂടിത്തുടങ്ങും. അടിമകളാക്കി വെച്ചിരിക്കുന്ന കുരങ്ങുകളെക്കൊണ്ട് പരമാവധി ജോലി ചെയ്യിപ്പിക്കുക എന്നതാണ് ഇവയെ കൈവശം വച്ചിരിക്കുന്നവരുടെ നയം. തേങ്ങയില്‍ നിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന സാഹചര്യമാണ് നിലവില്‍ തായ്‍ലന്‍ഡിലടക്കം ഉള്ളത്. അതില്‍ത്തന്നെ എണ്ണകളും വിവിധ സൗന്ദര്യവര്‍ധക വസ്‍തുക്കളുമെല്ലാം ഉള്‍പ്പെടുന്നു. അതിനാല്‍ത്തന്നെ ഇങ്ങനെ കുരങ്ങുകളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് ഏറിവരികയായിരുന്നു.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തായ് സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഈ കുരങ്ങന്മാരെ നല്ലരീതിയിലാണ് നോക്കുന്നതെന്നും അനാവശ്യമായി ജോലി ചെയ്യിക്കുന്നില്ലായെന്നും അവ ആസ്വദിച്ചാണ് ജോലി ചെയ്യുന്നതെന്നുമായിരുന്നു കൊമേഴ്‍സ് മിനിസ്റ്ററുടെ വിശദീകരണം. പക്ഷേ, പെറ്റ പുറത്തുവിട്ട വിവരങ്ങള്‍ ലോകത്താകെയുള്ള മൃഗാവകാശപ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചുവാങ്ങിയിരുന്നു.
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗെറ്റി ഇമേജസ്.)