ചൈനയുടെ ക്രൂരത; അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രം പുറത്ത്
ഇന്തോ ചൈന അതിര്‍ത്തിയില്‍ നാലര പതിറ്റാണ്ടിനു ശേഷം വെടിയൊച്ച മുഴങ്ങിയതിനിടെ, ചൈനീസ് സൈന്യം കുന്തവും ദണ്ഡും ഗദകളുമായി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു.
ഇന്തോ ചൈന അതിര്‍ത്തിയില്‍ നാലര പതിറ്റാണ്ടിനു ശേഷം വെടിയൊച്ച മുഴങ്ങിയതിനിടെ, ചൈനീസ് സൈന്യം കുന്തവും ദണ്ഡും ഗദകളുമായി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു.
അറ്റത്ത് വാള്‍മുനയുടെ മൂര്‍ച്ചയുള്ള പരമ്പരാഗത ചൈനീസ് ആയുധമായ ഗ്വാന്‍ഡാവോസ്, കൂര്‍ത്ത മുനകളുള്ള കുന്തങ്ങള്‍, ചുറ്റും ഇരുമ്പു കമ്പികള്‍ ഘടിപ്പിച്ച ദണ്ഡുകള്‍, മൂര്‍ച്ചയുള്ള ഇരുമ്പു കമ്പികള്‍ കൊണ്ട് പൊതിഞ്ഞ ദണ്ഡുകള്‍ എന്നിവയുമായി നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാരാണ് ഫോട്ടോയിലുള്ളത്.
പേരു വെളിപ്പെടുത്താത്ത 'ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍' ആണ് ഈ ചിത്രം പുറത്തുവിട്ടതെന്ന് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലുള്ള മുഖ്പാരി മലമുകളില്‍ നില്‍ക്കുന്ന ചൈനീസ് സൈനികരുടെ ചിത്രമാണ് പുറത്തുവന്നത്.
വെടിവെക്കുന്നതിന് വിലക്കുള്ള ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. 20 ലേറെ ചൈനീസ് പട്ടാളക്കാര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ചൈന ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തോക്കുകള്‍ ഉപയോഗിക്കാത്തതിനാല്‍, മല്‍പ്പിടിത്തത്തിനും കൈകള്‍ കൊണ്ടുള്ള ആക്രമണത്തിലുമാണ് സൈനികര്‍ മരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.
ചൈനീസ് സൈന്യം കുന്തവും ദണ്ഡും ഗദയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ പുതിയ സൂചനകളാണ് പുറത്തുവരുന്നത്.
ചൈനക്കാര്‍ ആയോധന വിദ്യകളില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന തരം ആയുധങ്ങളാണ് പുറത്തുവന്ന ചിത്രത്തിലുള്ളത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
അതിനിടെ, ഇരുഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
വെടിവെപ്പു നിരോധിത മേഖലയായി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള ലഡാക്ക് പ്രദേശത്ത് 45 വര്‍ഷത്തിനു ശേഷമാണ് വെടിയൊച്ച മുഴങ്ങിയത്.
ചൈനീസ് സൈന്യം ഇന്ത്യന്‍ ഭാഗത്തേക്ക് പതിനഞ്ചു തവണ നിറയൊഴിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തങ്ങള്‍ നിറയൊഴിച്ചിട്ടില്ലെന്നും എന്നാല്‍, സ്വയം പ്രതിരോധത്തിനായി തിരിച്ചടിക്കുമെന്നുമാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്.
ചൈന എന്നാല്‍ ഇക്കാര്യം നിഷേധിച്ചു. ഇന്ത്യയാണ് അതിര്‍ത്തി ലംഘനം നടത്തുന്നത് എന്നാണ് ചൈനയുടെ ആരോപണം. എന്നാല്‍, ചൈനീസ് സൈന്യം അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ നാളെ മോസ്‌കോയില്‍ സമ്മേളിക്കും.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കാണുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിരീകരിച്ചു. ഇന്ത്യ ചൈന ബന്ധത്തില്‍ ആര്‍ക്കും നിലപാട് പരസ്പരം അടിച്ചേല്പിക്കാനാകില്ലെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
പൂര്‍ണ്ണ പിന്‍മാറ്റം എന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടു വയ്ക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. അതിര്‍ത്തി അശാന്തമായിരിക്കെ മറ്റു മേഖലകളിലെ സഹകരണത്തിന് തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വന്‍ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.
അതിര്‍ത്തിയില്‍ സമാധാനം വേണോ, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ചൈന മറുപടി നല്‍കിയത്.