ജർമ്മൻ പട്ടാളക്കാരെ കിടുകിടാ വിറപ്പിച്ച വനിതാ സ്‌നൈപ്പർമാര്‍; കാണാം ചിത്രങ്ങള്‍
1941 ജൂണിൽ രണ്ടാം ലോക മഹായുദ്ധ സമയത്ത്, ജർമ്മനി സോവിയറ്റ് യൂണിയൻ ആക്രമിച്ചപ്പോൾ, ലക്ഷക്കണക്കിന് സോവിയറ്റ് വനിതകളാണ് ജർമനിക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ചത്. നഴ്‌സുമാർ, വീട്ടുജോലിക്കാർ, ടീച്ചർമാർ, പാചകക്കാർ തുടങ്ങിയ അതുവരെ സാധാരണയിൽ സാധാരണമായ ജീവിതം നയിച്ച ആ സ്ത്രീകൾ സ്വന്തം രാജ്യത്തിനായി തീർത്തും അസാധാരണമായ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
2000 -ത്തിലധികം സ്ത്രീകൾ ഈ വിധം ഷാർപ്പ്ഷൂട്ടർമാരായി പരിശീലനം നേടുകയും, ദൂരെയുള്ള ചില അപകടകരമായ യുദ്ധമേഖലകളിൽ വിന്യസിക്കുകയും ചെയ്‌തിരുന്നു. യുദ്ധത്തിൽ സ്വന്തം ജീവൻ പണയം വച്ചും ഇവർ ധാരാളം നാസികളെ കൊന്നൊടുക്കി. നാസികളെ വെടിവച്ചുകൊല്ലാനുള്ള അവസരത്തിനായി ചിലപ്പോൾ മണിക്കൂറുകളോളം അനങ്ങാതെ മറഞ്ഞിരിക്കാൻ സ്‌നൈപ്പർമാർ നിർബന്ധിതരായിരുന്നു. അവരുടെ മാരകവും, ഭയാനകവുമായ ത്യാഗത്തിന്റെ കഥകൾ അനവധിയാണ്. ഡിജിറ്റൽ ആർട്ടിസ്റ്റ് ഓൾഗ ഷിർനീന ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്ന ചിത്രങ്ങളെ കളര്‍ ചിത്രങ്ങളാക്കി ആ ഉരുക്ക് വനിതകളുടെ ചരിത്രത്തെ വീണ്ടും പുനർജനിപ്പിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്രൂരവും നികൃഷ്ടവുമായ ലോകത്തേയ്ക്ക് തന്‍റേടത്തോടെ കാലെടുത്തുവച്ച ആ വനിതാ ഷാർപ്പ്ഷൂട്ടർമാർ ജർമ്മൻ പട്ടാളക്കാരെ ഭയപ്പെടുത്തിയിരുന്നു. അവരിൽ ഏറ്റവും പ്രസിദ്ധയായ സ്‌നൈപ്പർ ല്യൂഡ്‌മില പാവ്‌ലിചെങ്കോ എന്ന സ്ത്രീയായിരുന്നു. ഒരു വർഷത്തിനുള്ളിൽ 300 ഓളം നാസികളെ കൊന്നൊടുക്കിയ അവർ 'ലേഡി ഡെത്ത്' എന്നാണ് അറിയപ്പെട്ടിരുന്നത്. “ഞങ്ങൾ പഴുത്ത ധാന്യം പോലെ ഹിറ്റ്‌ലറൈറ്റുകളെ കൊലപ്പെടുത്തി” ജർമ്മൻകാരെ കൊന്ന് തള്ളുന്ന തന്‍റെ കൂട്ടാളികളെ ഉദ്ദേശിച്ച് കൊണ്ട് അവർ പറഞ്ഞു.
ജർമ്മൻ വിവർത്തകയായി ജോലി ചെയ്യുന്ന റഷ്യൻ ഫോട്ടോ ഗവേഷക ഓൾഗ ഷിർനീനയുടെ സൃഷ്‍ടിയാണ് ഈ ഫോട്ടോകൾ. റഷ്യൻ ചരിത്രത്തോട് വല്ലാത്ത ആകർഷണം തോന്നിയ ഷിർനീന തികച്ചും വ്യത്യസ്‍തമായ രീതിയിലാണ് ചരിത്രത്തെ പുനഃസൃഷ്ടിച്ചത്. പണ്ടത്തെ കാലത്തെ നിറമുള്ളതാക്കിത്തീർത്തു അവരുടെ ചിത്രങ്ങൾ. ഒപ്പം വ്‌ളാഡ്‍മിർ ലെനിൻ, ജോസഫ് സ്റ്റാലിൻ, നിക്കോളാസ് രണ്ടാമൻ എന്നിവരുടെ ഫോട്ടോകളും അവർ ഇതിൽ കളർ ചെയ്‌ത് അവതരിപ്പിക്കുന്നു.
1941 -ന്‍റെ തുടക്കത്തിൽ, ല്യൂഡ്‌മില പവ്‌ലിചെങ്കോ കിയെവ് യൂണിവേഴ്‌സിറ്റിയിൽ ചരിത്രം പഠിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് അവർക്ക് യുദ്ധത്തിൽ ചേരാൻ ഒരാശ തോന്നിയത്. ഒറ്റക്കാഴ്‍ചയിൽ ഒരു മോഡലിനെ പോലെ തോന്നിച്ച അവൾ ഒരു റൈഫിൾ എടുത്ത് യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ റിക്രൂട്ടർമാർ ചിരിച്ചു. തുടർന്ന് അവളോട് റൈഫിളുകളെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് അവർ ചോദിച്ചു. ഒടുവിൽ കൈയിൽ ഒരു തോക്ക് നൽകി അവളോട് വെടിവച്ച് കാണിക്കാൻ പറഞ്ഞു. ജർമ്മനിക്കൊപ്പം ജോലി ചെയ്യുന്ന രണ്ട് റൊമാനിയക്കാരെ അവൾ അനായാസം വെടിവച്ചു കൊന്നു, തുടർന്ന് റെഡ് ആർമിയുടെ ഒരു റൈഫിൾ ഡിവിഷനിലേക്ക് അവൾ തെരഞ്ഞെടുക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ, എക്കാലത്തെയും മികച്ച സ്‌നൈപ്പർമാരിൽ ഒരാളായി അവൾ മാറി. അവളുടെ വെടിയേറ്റ് 309 പേർ കൊല്ലപ്പെട്ടു, അതിൽ 36 പേർ ജർമ്മൻ സ്‌നൈപ്പർമാരായിരുന്നു.
അവളുടെ ഒപ്പമുണ്ടായിരുന്ന റോസ ഷാനിന 16 വയസ്സുള്ളപ്പോൾ 59 നാസികളെ കൊന്നു. 'കിഴക്കൻ പ്രഷ്യയിലെ അദൃശ്യ ഭീകരത' എന്നാണ് അവൾ അറിയപ്പെട്ടിരുന്നത്. റോസ ഷാനിനയ്ക്ക് 1945 -ൽ ഈസ്റ്റ് പ്രഷ്യയിൽ 20 -ാം വയസ്സിൽ മാരകമായി പരിക്കേറ്റു. അവളുടെ യുദ്ധകാല ഡയറി പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
അതുപോലെ മറ്റൊരു സ്‌നൈപ്പറായിരുന്നു ഉസ്ബെക്ക് വംശജരായ സിബ ഗാനിയേവ. 18-ാം വയസ്സിൽ റഷ്യൻ സൈന്യത്തിൽ ചേർന്നു. അവൾ മൊത്തം 16 തവണ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്‍തിട്ടുണ്ട്. യെവ്ജീനിയ മകെവ 68 നാസി ജർമ്മൻ സൈനികരെ കൊന്നതായി റിപ്പോർട്ടുണ്ട്.
പലർക്കും ഒരു കൗതുകമായിത്തീർന്ന ഈ വനിതാ പോരാളികൾ പത്രത്തിന്റെ തലക്കെട്ടുകളിൽ നിറഞ്ഞുനിന്നിരുന്നു. സോവിയറ്റ് യൂണിയനിൽ ഒരു പൗരനെന്ന നിലയിലും, ഒരു സൈനികനെന്ന നിലയിലും സ്വന്തം രാജ്യത്തിന് വേണ്ടി എല്ലാം മറന്ന് പോരാടിയ അവരെ ലോകം ഇന്നും ബഹുമാനത്തോടെ ഓർക്കുന്നു.