മയക്കുമരുന്നു റെയ്ഡ്; പട്ടാപ്പകല്‍ 24 പേരെ പൊലീസ് വെടിവെച്ചുകൊന്നു, തെരുവാകെ ചോര!
ബ്രസീലിയന്‍ തലസ്ഥാനമായ റിയോഡി ജനീറോയില്‍ ചോരപ്പുഴയൊഴുകിയ പകലായിരുന്നു ഇന്നലെ. നഗരപ്രാന്തത്തിലെ ചേരിയില്‍ മയക്കു മരുന്ന് മാഫിയാ സംഘത്തെ പിടികൂടാന്‍ എത്തിയ പൊലീസ് നടത്തിയ വെടിവെപ്പില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 14 പേര്‍ പിടിയിലായി. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട 24 പേരും കള്ളക്കടത്തുകാരാണെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാല്‍, കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു കൊല്ലുകയായിരുന്നുവെച്ച് ചേരി നിവാസികള്‍ പറഞ്ഞു. പൊലീസ് നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
റിയോഡി ജനീറോയിലെ പഴക്കമേറിയ ജകാറെസിഞ്ഞോ ചേരിപ്രദേശത്താണ് സംഭവം. അതിരാവിലെ നൂറു കണക്കിന് സായുധപൊലീസുകാര്‍ ഇവിടെ വളയുകയായിരുന്നു.
കമാണ്ടോ വെര്‍മെലോ എന്നറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തിലെ ചിലര്‍ ഇവിടെ താവളമടിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പൊലീസ് പറഞ്ഞത്.
കൊവിഡ് മഹാമാരി പരിഗണിച്ച് പൊലീസ് റെയ്ഡുകള്‍ ഒഴിവാക്കണമെന്ന് ബ്രസീല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അത് ലംഘിച്ചാണ് പൊലീസ് സംഘം എത്തിയത് എന്നാണ് ആരോപണം. രക്ഷപ്പെടുന്നവരെ വെടിവെക്കുന്നതിന് ബുള്ളറ്റ് പ്രൂഫ് ഹെലികോപ്റ്ററുകളും ഉപയോഗിച്ചു.
തുടര്‍ന്ന് ഇവിടെ ഒളിച്ചിരുന്ന മയക്കുമരുന്ന് കടത്തുകാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസ് തുരുതുരാ വെടിവെക്കുകയുമായിരുന്നു എന്നാണ് ആരോപണം. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ കള്ളക്കടത്തുകാര്‍ ആണെന്നാണ് പൊലീസ് പറയുന്നത്.
മാഫിയാ സംഘത്തിന്റെ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നാര്‍കോടിക് ഡിവിഷനില്‍ ജോലി ചെയ്യുന്ന 45 കാരനായ ആന്ദ്രെ ഫ്രിയാസ് എന്ന ഈ ഉേദ്യാഗസ്ഥനാണ് കൊല്ലപ്പെട്ടത്.
നിരവധി പേര്‍ക്ക് പരിക്കേറ്റു. 14 പേര്‍ അറസ്റ്റിലായി.
പ്രദേശത്തെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം നടത്തിയ വെടിവെപ്പില്‍ അനേകം വീടുകള്‍ക്ക് കേടുപാടുണ്ടായി.
സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
പൊലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടുന്നതിനു പകരം മാഫിയാ സംഘം ആക്രമണത്തിനു മുതിരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അത്യാധുനിക ആയുധങ്ങളുമായാണ് മാഫിയാ സംഘം ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.
പല വീടുകളിലും തെരുവിലും ചോര തളം കെട്ടിക്കിടക്കുന്നതായി പരിസരവാസികള്‍ എടുത്ത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏറ്റുമുട്ടലാണ് നടന്നതെന്ന പൊലീസിന്റെ അവകാശവാദം ചേരിദിവാസികള്‍ തള്ളിക്കളയുന്നു. നിരായുധരായ ആളുകളെ പൊലീസ് പട്ടാപ്പകല്‍ വെടി്വെച്ചു കൊല്ലുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പൊലീസുകാര്‍ തിരിച്ചുപോയ ശേഷം ഇവിടെ ചേരിനിവാസികളുടെ വലിയ പ്രതിഷേധമുണ്ടായി.
പൊലീസ് ക്രൂരതയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ തെരുവിലിറങ്ങി.
പൊലീസ് വെടിവെപ്പുകള്‍ക്ക് പേരു കേട്ട രാജ്യമാണ് ബ്രസീല്‍.
കഴിഞ്ഞ വര്‍ഷം മാത്രം സമാനമായ സംഭവങ്ങളില്‍ 1200 പേരെ പൊലീസ് കൊല ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രീം കോടതി വിധി ലംഘിച്ച് കഴിഞ്ഞ മൂന്ന് മാസം മാത്രം പൊലീസ് റെയ്ഡുകളില്‍ 42 പേര്‍ കൊലചെയ്യപ്പെട്ടതായാണ് കണക്കുകള്‍.