സൈബീരിയന്‍ ചിത്രങ്ങളുമായി പുടിന്‍; 'കൊലപ്പട്ടിക' പുറത്ത് വിട്ട് വിദേശമാധ്യമങ്ങൾ
യുഎസുമായുള്ള രൂക്ഷമായ സംഘർഷങ്ങൾക്കിടയിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രതിരോധമന്ത്രി സെർജി ഷൊയിഗുവിനൊപ്പം സൈബീരിയയിലെ മഞ്ഞുവീഴ്ചയുള്ള വനപ്രദേശങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്. ക്രെംലിൻ പുറത്തിറക്കിയ ഫൂട്ടേജിൽ, 68 -കാരനായ റഷ്യൻ പ്രസിഡന്റ് വനത്തിലൂടെ സൈനിക വാഹനം ഓടിക്കുന്നതും, മൃഗങ്ങളുടെ തൊലികൾ കൊണ്ട് പൊതിഞ്ഞ ഒരു ഇരിപ്പിടത്തിൽ ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കുന്നതും ഷൊയിഗുവിന്റെ വർക്ക്‌ഷോപ്പിൽ കൊത്തിയെടുത്ത മരക്കഷ്ണത്തെ അഭിനന്ദിക്കുന്നതും കാണാം. അദ്ദേഹത്തിന്റെ ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും കൗതുകത്തോടെയാണ് ലോകം സ്വീകരിച്ചിട്ടുള്ളത്. ഒരുപക്ഷെ അദ്ദേഹത്തിന്റെ ശക്തിയും, പ്രകൃതിയുമായുള്ള ബന്ധവും എടുത്തു കാണിക്കാനുള്ള മനഃപൂർവമായ ശ്രമമായിരിക്കാം അത്തരം ചിത്രങ്ങൾ. ചിത്രങ്ങൾ മാത്രമല്ല, ഇപ്പോൾ പുടിന്റേതായി ചർച്ച ചെയ്യപ്പെടുന്നത്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ 'കിൽ ലിസ്റ്റ്' തയ്യാറാക്കിയിരിക്കുകയാണ് റഷ്യൻ ഏജൻസികൾ എന്ന് ചില മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നു. അതിൽ നവാൽനിയെ സഹായിച്ചവരും ഉൾപ്പെടുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും അവധിക്കാലം ഗംഭീരമാണ് എന്നാണ് പുടിന്റെ ചിത്രങ്ങൾ കാണിക്കുന്നത്.
പ്രസിഡന്റും മന്ത്രിയും ആടുകളുടെ തൊലികൊണ്ടുണ്ടാക്കിയ കോട്ട് ധരിച്ച് മുട്ടോളം മഞ്ഞിൽ വഴികളിലൂടെ നടക്കുന്നതായി അതിൽ ചിത്രീകരിച്ചിരിക്കുന്നു. പുടിൻ പലപ്പോഴും ഇത്തരം അവധിക്കാല യാത്രകൾ നടത്താറുണ്ട്. 2009 -ൽ ഒരു അവധിക്കാലത്ത് കുതിരപ്പുറത്ത് നെഞ്ചും വിരിച്ച് ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2017 ഓഗസ്റ്റിൽ പ്രസിഡന്റ് സൈബീരിയൻ തടാകത്തിൽ മീൻ പിടിക്കുന്നതിന്റെ ചിത്രവും വൈറലായിരുന്നു.
ഏറ്റവും പുതിയ ചിത്രങ്ങളിൽ, പുടിനും മന്ത്രിയും റഷ്യയിലെ സൈബീരിയൻ പ്രദേശത്തെ ടൈഗാ വനത്തിൽ തണുത്തുറഞ്ഞ താപനിലയിൽ സുഖപ്രദമായ ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതായി കാണാം. കഴിഞ്ഞ വർഷം ഷൊയിഗുവിന്റെ 65 -ാം ജന്മദിനത്തിൽ പ്രസിഡന്റ് അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. കൂടാതെ റഷ്യയിലെ പ്രതിരോധ മന്ത്രിയ്ക്ക് ഉന്നതവും അഭിമാനകരവുമായ "ഫോർ മെറിറ്റ് ടു ദ ഫാദർലാന്റ്" മെഡൽ നൽകിയെന്നും പുടിൻ പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നില്ക്കാൻ ആഗ്രഹിച്ചാണ് ഇരുവരും ഇപ്പോൾ മഞ്ഞുവീഴ്ചയുള്ള വനത്തിലേയ്ക്ക് പിന്മാറ്റം നടത്തിയിരിക്കുന്നതെന്നാണ് പറയുന്നത്.
രാഷ്ട്രീയ പ്രക്ഷുബ്ദ്ധതയുടെ കാലങ്ങളിൽ മുൻപും പുടിൻ ഇതുപോലെ അവധിക്കാല യാത്രകൾ നടത്തിയിട്ടുണ്ട്. 2017 -ൽ, നേതാവ് കരിങ്കടലിന്റെ വടക്കൻ തീരത്തേക്ക് യാത്ര പോയിരുന്നു. പിന്നീട് ഒരു വർഷത്തിനുശേഷം തെക്കൻ സൈബീരിയയിലെ ഒരു വിദൂര പ്രദേശത്തേക്ക് പോയി. പുടിന്റെ അവധിക്കാല ചിത്രങ്ങൾ മോസ്കോയിലെ ദേശീയ ടിവിയിലും പ്രക്ഷേപണം ചെയ്തിരുന്നു. റഷ്യയിലെ 755 നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുമെന്ന യുഎസ് ഭീഷണികൾക്കും ഉപരോധങ്ങൾക്കും ഇടയിലാണ് പുടിന്റെ ആ യാത്ര. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൊലയാളി എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹവും അമേരിക്കൻ പ്രസിഡന്റും തമ്മിൽ തർക്കം രൂക്ഷമായതോടെയാണ് അദ്ദേഹത്തിന്റെ ഈ പിന്മാറ്റം.
ഈ ആഴ്ച ആദ്യം 'പുടിൻ ഒരു കൊലയാളിയാണെന്ന് കരുതുന്നുണ്ടോ' എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ബൈഡൻ 'ഉണ്ട്' എന്ന് മറുപടി നൽകി. റഷ്യൻ നേതാവിന് ഒരാത്മാവില്ലെന്നും, അദ്ദേഹം വലിയ വില നൽകേണ്ടി വരുമെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പുടിൻ അനുമതി നൽകിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇത്. ഇതിന് മറുപടിയായി വാഷിംഗ്ടണിലെ അംബാസഡറെ റഷ്യ കൂടിയാലോചനക്കായി തിരിച്ച് വിളിക്കുകയും തുടർനടപടികൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അമേരിക്കയുടെ അടിമത്തത്തിന്റെ ചരിത്രവും, തദ്ദേശീയരായ അമേരിക്കക്കാരെ കൊന്നൊടുക്കിയ കഥകളും, രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിൽ അണുബോംബാക്രമണം നടത്തിയതും പുടിൻ ചൂണ്ടിക്കാട്ടി. 2014 -ൽ ക്രിമിയ പിടിച്ചടക്കിയതിന്റെ വാർഷികവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കോളിൽ സംസാരിച്ച അദ്ദേഹം, താൻ ഇപ്പോഴും അമേരിക്കയുമായി സഹകരിക്കുമെന്ന് പറഞ്ഞു. എന്നാൽ, അത് റഷ്യയുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായിരിക്കുമ്പോൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡനുമായി തത്സമയ ഓൺലൈൻ ചർച്ചകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വൈറ്റ് ഹൗസ് ഈ ഓഫർ നിരസിച്ചു. 'സമയം ശരിയാകുമ്പോൾ' പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബൈഡൻ പറഞ്ഞു. "പ്രസിഡന്റ് ബൈഡനും പ്രസിഡന്റ് പുടിനും തങ്ങളുടെ രാജ്യങ്ങളെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. പക്ഷേ അവർ സമ്മതിക്കുന്നിടത്ത്, പരസ്പര താൽപ്പര്യമുള്ളിടത്ത് ഒരുമിച്ച് പ്രവർത്തിക്കാനുള്ള വഴികൾ ഞങ്ങൾ അന്വേഷിക്കും" വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറഞ്ഞു.
അതേസമയം പടിഞ്ഞാറൻ രാജ്യങ്ങളിലെ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് റഷ്യയുടെ സുരക്ഷാ ഏജൻസികൾ. യുകെയിലെ ഏറ്റവും മികച്ച രണ്ട് മാധ്യമങ്ങളാണ് സ്ഫോടനാത്മകമായ ഈ പുതിയ അവകാശവാദമുന്നയിക്കുന്നത്. ജനപ്രിയ പത്രങ്ങളായ 'സൺ', 'മിറർ' എന്നിവയാണ് വാരാന്ത്യത്തിൽ വികാരാധീനമായ ആരോപണങ്ങൾ ഉന്നയിച്ചത്. പുടിൻ എതിരാളികളുടെ ഒരു പുതിയ 'കിൽ ലിസ്റ്റ്' പുറത്തിറക്കിയിട്ടുണ്ട് എന്ന് അതിൽ പറയുന്നു. പട്ടികയിലെ ആറ് പേർ ബ്രിട്ടനിൽ താമസിക്കുന്നവരാണ്. ഒരു റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വായിൽ നിന്ന് നേരിട്ട് വന്നതാണിതെന്ന് 'ദി സൺ' വെളിപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വേശ്യകൾക്കൊപ്പം നിൽക്കുന്ന വീഡിയോകൾ റഷ്യൻ ചാരന്മാരുടെ കൈവശമുണ്ടെന്നും, അതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പ്രസ്താവിച്ച മുൻ MI6 ഉദ്യോഗസ്ഥനായ ക്രിസ്റ്റഫർ സ്റ്റീലാണ് അതിലൊരാൾ.
അടുത്തതായി ദീർഘകാലമായി പുടിൻ വിമർശകനായ ബിൽ ബ്രൗഡറാണ് ലിസ്റ്റിലുള്ളത് റഷ്യൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുദ്രകുത്തപ്പെട്ടതിനെ തുടർന്ന് 2005 -ൽ അദ്ദേഹം നാടുകടത്തപ്പെട്ടു.
49 -കാരനായ വ്‌ളാദിമിർ അഷുർകോവാണ് പുടിന്റെ മറ്റൊരു ശത്രു. അദ്ദേഹത്തിന് 2015 -ൽ ബ്രിട്ടൻ അഭയം നൽകി. പുടിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ അലക്സി നവാൽനിയുമായി ബന്ധമുണ്ടായിരുന്നതിനാൽ റഷ്യയിലെ ഒരു നിക്ഷേപ ബാങ്കർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി.
പട്ടികയിൽ അടുത്തത് മിഖായേൽ ഖോർഡോർകോവ്സ്കിയാണ്. അദ്ദേഹത്തിനെതിരെ 2003 -ൽ വഞ്ചനാക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും, 2014 -ൽ അദ്ദേഹം ജയിൽ മോചിതനായി. 2015 മുതൽ യുകെയിൽ താമസിക്കുന്ന അദ്ദേഹം റഷ്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടപ്പാക്കുന്നതിനായി പോരാടുകയാണ്.
ലിസ്റ്റിലെ അടുത്തയാൾ എവ്ജെനി ചിച്വാർക്കിയാണ്. അദ്ദേഹം റഷ്യയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ യെവ്രോസെറ്റിന്റെ സ്ഥാപകനാണ്. അദ്ദേഹം കഴിഞ്ഞ വർഷം ജർമ്മനിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അലക്സി നവാൽനിയുടെ മെഡിക്കൽ ബില്ലുകൾ അടച്ചതായി കരുതപ്പെടുന്നു.
അവസാനമായി ശീതയുദ്ധകാലത്തെ ചാരസേവനമായ കെജിബിയിൽ ജോലി ചെയ്തിരുന്ന ബോറിസ് കാർപിചോവാണ്. 1998 -ൽ യുകെയിലേക്ക് മാറിയ അദ്ദേഹം ഇതിനകം രണ്ട് പ്രാവശ്യം വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.