അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്
സെപ്തംബര്‍ പതിന്നാല് മുതല്‍ പെങ്ങളുടെ മുറിവേറ്റ ദേഹവുമായി, അയാള്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് ആശുപത്രികള്‍ മാറിമാറി ഓടുകയായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കനിവോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് സെപ്തംബര്‍ 29 -ാം തിയതി അമ്മയോടൊപ്പം വിശന്നിരിക്കുമ്പോഴും അയാള്‍ തന്‍റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവില്‍ ദില്ലി പൊലീസിന്‍റെ കൈയില്‍ നിന്നും രാത്രിയ്ക്ക് രാമാനം മൃതദേഹം എഴുതിവാങ്ങി കടത്തികൊണ്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ആ അമ്മയെയും മകനെയും അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറാന്‍ ഗ്രാമമായ ഹാഥ്റസിലേക്ക് പൊലീസ് വാഹനം പറന്നപ്പോള്‍, ആ അമ്മയും മകനും അതിനു പുറകില്‍ മറ്റൊരു വാഹനത്തില്‍ നിലവിളികളോടെ ഇരിക്കുകയായിരുന്നു.
അന്ന് രാത്രി തന്നെ വീട്ടുകാരുടെ സമ്മതത്തോടെയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അല്‍പം മാറി പൊലീസ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ മൃതദേഹം അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച് കളയുകയായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരെ വിട്ടുതടങ്കലിലാക്കി യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. പിന്നീട് അവരെ ലോകം കാണുന്നത് കഴിഞ്ഞ ദിവസം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആ കുടുംബത്തെ കാണാന്‍ ശ്രമിച്ചതോടെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാഥ്റസിലേക്ക് പോയി. ആദ്യ ശ്രമം യുപി പൊലീസ് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും ആ കുടുംബത്തെ കാണാന്‍ കഴിഞ്ഞു. തൊട്ട് പുറകെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തെ കണ്ടു. പിന്നീട് ഇടത് നേതാക്കള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അന്നാണ് ഞങ്ങളും ( ഞാനും റിപ്പോര്‍ട്ടര്‍ ബിനുരാജും ) ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നത്. ഹാഥ്റസ് സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ അനന്തു പ്രഭ എഴുതുന്നു.
പെണ്‍കുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റര്‍ മുമ്പ് തന്നെ ഉത്തര്‍പ്രദേശ് പൊലീസ് ബാരിക്കേഡ് വച്ച് റോഡ് തടഞ്ഞിരുന്നു. ശക്തമായ പൊലീസ് കാവലിലാണ് കുടുംബവും ഗ്രാമവും. സത്യത്തില്‍ അത് കാവലായിരുന്നില്ല.
പകരം പൊലീസിന്‍റെ നിരീക്ഷണം മാത്രമായിരുന്നു. ആര് വരുന്നു, ആര് പോകുന്നുവെന്നത് മാത്രമാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നീണ്ട ചോദ്യങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ ബാരിക്കേഡ് കടത്തി വിടും. പക്ഷേ, വാഹനം കൊണ്ട് പോകാന്‍ സമ്മതിക്കില്ല.
പിന്നീട് കാല്‍നടയായി വേണം ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള ഗ്രാമത്തിലേക്ക് പോകാന്‍. നീണ്ട് വിശാലമായി കിടക്കുന്ന ചോളവും ധാന്യവും വിളഞ്ഞ് നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ പാടങ്ങള്‍ക്കിടയിലൂടെ പൊരിവെയിലത്ത് നടന്നു പോകുമ്പോള്‍, വഴികള്‍ക്കിരുവശവുമുള്ള മരങ്ങളുടെ തണല്‍ പറ്റി തോക്കേന്തി വിശ്രമിക്കുന്ന യുപി പൊലീസുകാരെ കാണാം. വെറുപ്പോടൊരു കലിപ്പന്‍ നോട്ടമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൈമാറില്ല.
പാടം കടന്ന് ചെറിയൊരു ഗ്രാമത്തിലൂടെ പോത്തുകളെ കെട്ടിയിട്ട, മണ്‍കട്ട കൊണ്ട് പണിത ആളുയരത്തിലുള്ള ചുമരുകള്‍ക്ക് നടുവിലൂടെയാണ് ആ കുട്ടിയുടെ വീട്ടിലേക്ക് ഞങ്ങള്‍ നടന്നത്.
ഞങ്ങള്‍ കടന്ന് പോകുമ്പോള്‍ അവിടെ നാലഞ്ച് പോത്തുകള്‍ തിന്നും കുടിച്ചും നില്‍ക്കുന്നുണ്ടായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും ഉത്തര്‍പ്രദേശ് പൊലീസ് നിങ്ങളോടൊപ്പമുണ്ടാകും.
ഉത്തരേന്ത്യന്‍ ദളിത് കര്‍ഷകരുടെ വീടിന്‍റെ നേര്‍ചിത്രമായിരുന്നു അവളുടെ വീടും. ഉയര്‍ന്ന മതില്‍ക്കെട്ടിലെ ചെറിയൊരു നീലമരവാതില്‍ കടന്ന് അകത്ത് കയറുമ്പോള്‍ ഒരുവശത്തായി മതിലിനോട് ചേര്‍ന്ന് മരവും ഇലകളും ഉപയോഗിച്ച് നിര്‍മ്മിച്ച ചായ്പ്പിനുള്ളില്‍ വിശാലവും തുറന്നതും വൃത്തിയുള്ളതുമായ അടുക്കള.
കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ അലങ്കോലങ്ങളൊക്കെ അവിടെയുണ്ട്. മണ്ണ് തേച്ചുയര്‍ത്തിയ ചുമരില്‍ പെയിന്‍റ് അടിച്ചിട്ടുണ്ട്. ചെറിയൊരു തട്ടും. അത്യാവശ്യത്തിന് മാത്രം പാത്രങ്ങള്‍. ഒരു ഗ്യാസ് സ്റ്റൌ. ഇവിടെ ഇരുന്നാകണം അവള്‍ അമ്മയ്ക്കും സഹോദരനുമുള്ള റോട്ടി ചുട്ടിട്ടുണ്ടാവുക.
ചായ്പ്പിന് എതിര്‍വശത്ത് ചെറിയൊരു ആര്യവേപ്പ്. അതില്‍ മൂന്നാല് തത്തകള്‍. ദേവകഥകള്‍ പാടിനടന്ന പൈങ്കിളി തത്തയല്ലിത്. തങ്ങളുടെ കൂട്ടുകാരിയുടെ അതിദാരുണ മരണത്തില്‍ അവരും നിലവിളിക്കുകയാണെന്ന് തോന്നും ബഹളം കേട്ടാല്‍. ആര്യവേപ്പിന് പുറകിലായി റെയില്‍ പാളങ്ങള്‍ പോലുള്ള ഇരുമ്പ് റോഡുകളില്‍ ചെറിയ കനത്തില്‍ പണിത ഒരു ചെറിയ വീട്.
നീല പെയിന്‍റടിച്ച നീളത്തിലുള്ള ആ വീടിന്‍റെ മുന്‍വശത്ത് മൂന്ന് വെള്ളത്തൂണുകളാണ്. അത് കടന്ന് അകത്തേക്ക് കയറിയാല്‍ വലിയ വിശാലമായൊരു ഹാള്‍. ഹാളില്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ ഏതോ ബന്ധുവിന്‍റെ കുട്ടിയെ കിടത്താനായി സാരി വലിച്ച് കെട്ടിയ ഒരു തൊട്ടില്‍.
സന്ദര്‍ശകരുടെ വരവിനനുസരിച്ച് ചിലപ്പോള്‍ അകത്തെ മുറിയിലിരിക്കുന്ന, കയറും പ്ലാസ്റ്റിക്കും വലിച്ച് കെട്ടി, പകുതി പിഞ്ചിക്കീറിയ കയറ്റുകട്ടില്‍ പുറത്തേക്ക് ഇടയ്ക്കിടെ സ്ഥാനം പിടിക്കുന്നു. ചുമരില്‍ നിരത്തിയൊട്ടിച്ച ഹിന്ദു ദൈവങ്ങളുടെ പഴകിയ കലണ്ടര്‍ ചിത്രങ്ങള്‍.
ഹാളില്‍ നിന്ന് അകത്തേ മുറികളിലേക്ക് കയറാന്‍ മൂന്ന് വാതിലുകള്‍. മിക്കപ്പോഴും അവയുടെ നീല കതകുകള്‍ ചാരിയിട്ടിരിക്കും. വീടിന്‍റെ മറുവശത്ത് കൂടി മുകളിലേക്ക് കയറിപ്പോകാന്‍ പടികള്‍.
പക്ഷേ, അവിടെ പൊലീസ് കാവലുണ്ട്. ആരെയും മുകളിലേക്ക് കടത്തിവിടില്ല. അവിടെയായിരിക്കണം അവള്‍ നട്ട്, കൊയ്തിരുന്ന ചോളം ഉണക്കാനിട്ടിരുന്നത്. സഹോദരനുമൊത്ത് ചെറുപ്പത്തില്‍ കളിച്ചിരുന്നത്...
ഒന്നോ രണ്ടോ മാധ്യമപ്രവര്‍ത്തകരും ഏതാനും ബന്ധുകളും പിന്നെ അനേകം പൊലീസുകാരെയും മാറ്റി നിര്‍ത്തിയാല്‍ അവിടം ശാന്തമാണ്.
പക്ഷേ ചിലപ്പോള്‍ ഐക്യദാര്‍ഢ്യത്തിന് ചില രാഷ്ട്രീയക്കാരെത്തും. കേന്ദ്രസാമൂഹിക നീതി വകുപ്പ് മന്ത്രി രാം ദാസ് അത്തേവാലയുമെത്തി ഞങ്ങൾ അവിടെ നിൽക്കുമ്പോൾ.
ഒരു നിമിഷത്തിനിടെ തന്‍റെ അടുത്ത് നിന്ന് കടത്തിക്കാണ്ടുപോയി കൊല്ലാക്കൊല ചെയ്ത മകളെയോര്‍ത്ത് ഇപ്പോഴും കരയുന്ന ആ അമ്മയുടെ മുഖം മറച്ച സാരിത്തലപ്പ് മാറ്റി സെല്‍ഫിയെടുക്കണം, അവിടെയെത്തുന്ന സാമൂഹിക സേവകര്‍ക്ക്. ഫേസ്ബുക്ക് ലൈവ് ചെയ്യണം.
ഭരണപക്ഷ രാഷ്ട്രീയക്കാരെത്തുമ്പോള്‍, അതിനായി മാത്രം ചിലര്‍ പൊടുന്നനെ ആ വീട്ടിനുള്ളില്‍ അവതരിക്കുന്നതാണോയെന്ന് പോലും തോന്നിപ്പോകും.
അമ്മയുടെയും സഹോദരന്‍റെയും വേദനയില്‍ നീതി തേടി ചിലരെത്തുമ്പോള്‍, മറ്റ് നിരവധി പേരെത്തുന്നത് ഫേസ്ബുക്ക് ലൈവുകള്‍ക്ക് വേണ്ടിയാണെന്നതാണ് ഏറെ സങ്കടകരം.