ട്രംപും ബൈഡനും വന്ന വഴി, കടന്ന കടമ്പകൾ, ചിത്രങ്ങളിലൂടെ
ജയിച്ച സ്ഥാനാർഥി ജോ ബൈഡന് വയസ്സ് 77 ഉണ്ട് പ്രായം. തോറ്റ ട്രമ്പിനോ 74 വയസും. അതായത് ഈ ഭൂമിയിൽ ചുരുങ്ങിയത് ഏഴു പതിറ്റാണ്ടു കാലത്തെ പരിചയവും അനുഭവങ്ങളുമുണ്ട് അവർ ഇരുവർക്കും എന്ന് സാരം.
രണ്ടാം ലോകമഹായുദ്ധാനന്തരം 1946 -ൽ ജനിച്ച ഡൊണാൾഡ് ട്രംപ്, അച്ഛൻ റിയൽ എസ്റ്റേറ്റ് ഭീമൻ ഫ്രെഡ് ട്രംപിന്റെ നാലാമത്തെ സന്താനമായിരുന്നു. ചെറുപ്പത്തിൽ സ്‌കൂളിൽ മഹാ വികൃതിയായിരുന്ന ട്രംപിനെ, പതിമൂന്നാമത്തെ വയസ്സിൽ നന്നാക്കാൻ വേണ്ടിയാണ് രക്ഷിതാക്കൾ സൈനിക സ്‌കൂളിൽ പറഞ്ഞു വിടുന്നത്. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ട്രംപ്, അധികം വൈകാതെ അച്ഛന്റെ വഴിയേ റിയൽ എസ്റ്റേറ്റ് ബിസിനസിൽ എത്തി
ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ ജനിച്ചത്, 1942 -ൽ, പെൻസിൽവാനിയയിലെ സ്ക്രാന്റനിലാണ്. ഐറിഷ് കാത്തലിക് കുടുംബത്തിലെ നാലുമക്കളിൽ ആദ്യത്തവനായിരുന്നു ജോ. ചെറുപ്പത്തിൽ ചെറുതായി വിക്കുമായിരുന്നു എങ്കിലും, താമസിയാതെ പരിശ്രമത്തിലൂടെ ഹൈ സ്‌കൂൾ കഴിയും മുമ്പ് തന്നെ അത് മാറ്റിയെടുക്കാൻ അദ്ദേഹത്തിനായി. കണ്ണാടിക്കു മുന്നിൽ നിന്ന് പ്രസംഗിച്ചു പ്രസംഗിച്ചാണ് ബൈഡൻ വിക്ക് മാറ്റിയെടുത്തത്. ഈ പ്രസംഗം അദ്ദേഹത്തിന് പിന്നീടും ഗുണം ചെയ്തു. സിറാക്യൂസ് സർവകലാശാലയിൽ നിന്ന് niyamaathil ബിരുദം നേടിയിട്ടുണ്ട് ബൈഡൻ.
എഴുപതുകളിൽ ട്രംപ് അച്ഛന്റെ സഹായത്തോടെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നു. ന്യൂയോർക്ക് സിറ്റിയിൽ വീടുകളും ഫ്ലാറ്റുകളും നിർമിച്ച് വിൽക്കുക എന്നതായിരുന്നു പണി. 1971 -ൽ അച്ഛനിൽ നിന്ന് ബിസിനസ് പൂർണമായും ഏറ്റെടുത്ത ട്രംപ്, സ്ഥാപനത്തിന്റെ പേര് ട്രംപ് ഓർഗനൈസേഷൻ എന്ന് മാറ്റി. ആറുവർഷത്തിനുള്ളിൽ കായികതാരവും മോഡലുമായ ചെക്ക് വംശജ ഇവാനയെ വിവാഹം കഴിക്കുന്നു. അതിലുണ്ടായ ഇവാങ്ക, ഡൊണാൾഡ് ജൂനിയർ എന്നിവരാണ് ഇന്ന് ട്രംപ് ഓർഗനൈസേഷൻ നോക്കി നടത്തുന്നത്.
1972 -ൽ സെനറ്റർ ആയി ബൈഡൻ. സ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പുണ്ടായ അപകടത്തിൽ ഭാര്യ മരിച്ചു പോകുന്നു. അന്ന് കൈക്കുഞ്ഞുങ്ങൾ ആയിരുന്ന രണ്ടു മക്കൾക്കും ഗുരുതര പരിക്കേൽക്കുന്നു. അവർ കിടന്ന ആശുപത്രി മുറിയിൽ വെച്ചായിരുന്നു ബൈഡന്റെ ആദ്യത്തെ സത്യപ്രതിജ്ഞ.
എൺപതുകളിൽ ട്രംപ് തന്റെ വ്യവസായത്തെ കുറേക്കൂടി മേലേക്കുയർത്തി. ബ്രുക്ലിൻ, ക്വീൻസ് എന്നിവിടങ്ങളിൽ നിന്ന്, പുതിയ പ്രൊജക്ടുമായി മിഡ് ടൌൺ മൻഹാട്ടനിൽ എത്തി ട്രംപ്. ആദ്യം ഗ്രാൻഡ് ഹയാത്ത്, പിന്നെ ട്രംപ് ടവർ(1983 -ൽ)എന്നീ പ്രൈം പ്രോപ്പർട്ടികൾ ഡെവലപ്പ് ചെയ്തു.
അന്നൊക്കെ വല്ലാത്തൊരു മിഡാസ് തച്ചായിരുന്നു ട്രംപിന്, തൊടുന്നതൊക്കെ പൊന്നായ കാലം.
എൺപതുകൾ ബൈഡനു പക്ഷെ ദുരിതകാലമായിരുന്നു. ഭാര്യക്ക് പിന്നാലെ അപകടത്തിൽ ഗുരുതര പരിക്കേറ്റ മകളും മരണത്തിനു കീഴടങ്ങി. ദിവസേന മക്കളെക്കാണാൻ നാലുമണിക്കൂറോളം തീവണ്ടിയിൽ യാത്ര ചെയ്താണ് ജോലിസ്ഥലത്തേക്ക് വരികയും പോവുകയും ചെയ്തിരുന്നത്. ആൺകുട്ടികളുടെ ഭാവിയെക്കരുതി ബൈഡൻ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കുന്നു. അതിൽ ഒരു കുഞ്ഞു കൂടി ജനിക്കുന്നു. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിൽ ബൈഡൻ തന്റെ സ്ഥാനമുറപ്പിക്കുന്നു. ദേശീയതലത്തിലും തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നു. 1987 -ൽ പാതി വഴി എത്തി ഉപേക്ഷിച്ച ആദ്യത്തെ പ്രസിഡന്റ് പരിശ്രമം.
തൊണ്ണൂറുകളിലാണ് ട്രംപ് എന്റർടെയ്ൻമെന്റ് വ്യവസായത്തിന്റെ ഭാഗമാകുന്നത്. 1996 മിസ് യൂണിവേഴ്‌സ്, മിസ് യുഎസ്എ, മിസ് ടീൻ യുഎസ്എ തുടങ്ങിയ സൗന്ദര്യ മത്സരങ്ങൾ നടത്തുന്നു. 1993 -ൽ ഇവാനയുമായി പിരിയുന്നു. നടി മാർല മേപ്പിൾസിനെ വിവാഹം കഴിക്കുന്നു. അതിൽ ഒരു കുഞ്ഞ്, ടിഫാനി. 1999 -ൽ അച്ഛന്റെ മരണം, അക്കൊല്ലം തന്നെ മേപ്പിൾസുമായി പിരിയുകയും ചെയ്യുന്നു ട്രംപ്.
തൊണ്ണൂറുകളിൽ നടന്ന അനിത ഹിൽ എന്ന നിയമാധ്യാപികയുടെ മൊഴി നൽകൽ, സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ തലവൻ എന്ന നിലക്ക് ബൈഡനെതിരെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. പിന്നീട് ഈ മൊഴിനൽകൽ കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചകളുടെ പേരിൽ ബൈഡൻ മാപ്പു പറഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ട്.
2003 -ൽ ട്രംപ് 'ദ അപ്രന്റീസ്' എന്നൊരു ഷോയുമായി എത്തുന്നു. ആ ഷോ അടുത്ത പതിനാലു സീസണുകളിൽ തകർത്തോടുനു. ട്രംപിന് അത്രയും കാലം കൊണ്ട് 213 മില്യൺ ഡോളറിന്റെ വരുമാനം ഉണ്ടാക്കി നൽകി ആ ഷോ. ഇപ്പോഴത്തെ ട്രംപിന്റെ ഭാര്യ മെലാനിയയുമായുള്ള വിവാഹം നടക്കുന്നത് 2005 -ലാണ്. യുഗോസ്ലാവ്യൻ വംശജയായ ഒരു മോഡൽ ആയിരുന്നു മെലാനിയാ. ബാരൻ എന്നൊരു മകനുണ്ട് ട്രംപിന് മെലാനിയയിൽ.
ഇതേ കാലത്ത്, 2008 -ൽ പ്രസിഡന്റ് പദവി ഒന്ന് ലക്ഷ്യമിടുന്നുണ്ട് ബൈഡൻ. പിന്നെ അവസാന നിമിഷം വേണ്ടെന്നു വെക്കുകയായിരുന്നു. 2008 -ൽ ഒബാമ പ്രസിഡന്റാകാൻ മത്സരിച്ചപ്പോൾ ബൈഡൻ ആയിരുന്നു റണ്ണിങ് മേറ്റ്. ഒബാമ പ്രസിഡന്റായി, ബൈഡൻ വൈസ് പ്രസിഡന്റും.
2015 -ൽ ആണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. അതുവരെ നടത്തിയ സ്ത്രീ വിരുദ്ധ, കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ, വയോജന വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി ട്രംപ്. 2017 -ൽ ഫലം വന്നപ്പോൾ ട്രംപ് ജയിച്ചു. അമേരിക്കയുടെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റായി.
തന്റെ പ്രസിഡന്റ് കാലാവധിയുടെ അവസാന വർഷങ്ങളിൽ ഒബാമ ബൈഡനു പ്രസിഡന്റ്സ് മെഡൽ ഓഫ് ഫ്രീഡം എന്ന രാജ്യത്തെ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. 2015 -ൽ മകൻ ബ്യൂ തന്റെ നാല്പത്തി ആറാം വയസ്സിൽ അർബുദം ബാധിച്ചു മരിച്ചു.
2020 -ലെ തെരഞ്ഞെടുപ്പിന് മുമ്പായി കൊവിഡ് വ്യാപനം ഉണ്ടായതും രണ്ടേ കാൽ ലക്ഷത്തിൽ അധികം അമേരിക്കൻ പൗരന്മാർ മരിച്ചതും ഒക്കെ ട്രംപിന് വിനയായി. പ്രസിഡന്റ്, പ്രഥമവനിത, മകൻ എന്നിവർക്കും കൊവിഡ് ബാധയുണ്ടായി.
പ്രസിഡന്റ് ട്രംപ് കൊവിഡ് മഹാമാരിയെ നേരിട്ടതിലെ പാളിച്ചകൾ എണ്ണിയെണ്ണി പറഞ്ഞാൽ മാത്രം മതിയായിരുന്നു ബൈഡനു ജയിക്കാൻ. അദ്ദേഹം ചെയ്തതും അതുതന്നെ. ഇത്തവണ ജനം അധികവും വീട്ടിൽ ആയിരുന്നു എന്നതുകൊണ്ട് പോസ്റ്റൽ വോട്ടുകളുടെ എന്നതിൽ കാര്യമായ വർധനവുണ്ടായി. പോളിംഗ് ശതമാനവും വർധിച്ചു.