'വര്‍ക്കിങ് ഗേള്‍സ്'; 1890 -കളിലെ ലൈംഗികത്തൊഴിലാളികളുടെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍
വില്യം ഗോൾഡ്‍മാൻ പെൻസിൽവാനിയയിലെ റീഡിംഗിലുള്ള ഒരു അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹം തന്‍റെ സ്റ്റുഡിയോയ്ക്കടുത്തുള്ള വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളികളുടെ ഫോട്ടോകൾ എടുക്കുകയുണ്ടായി. എന്നാൽ, ആ ശേഖരം പരസ്യപ്പെടുത്താൻ ഭയന്ന് അദ്ദേഹം രഹസ്യമായി സൂക്ഷിച്ചു. 21 -ാം നൂറ്റാണ്ടിന്റെ ആരംഭം വരെ അത് പുറംലോകം കണ്ടില്ല. എന്നാൽ, ചരിത്രകാരനായ റോബർട്ട് ഫ്ലിൻ ജോൺസൺ 2018 -ൽ അത് കണ്ടെത്തുകയും, പ്രസിദ്ധീകരിക്കുകയും ചെയ്‍തു.
തീർത്തും മൂല്യമേറിയ ഈ ശേഖരം ആ കാലഘട്ടത്തിലെ വസ്ത്രധാരണത്തെയും ഇന്‍റീരിയർ അലങ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. അത് കൂടാതെ അന്നത്തെ തൊഴിലാളിവർഗ സ്ത്രീകളുടെ സാമൂഹികാവസ്ഥകളും ഈ ചിത്രങ്ങൾ തുറന്ന് കാണിക്കുന്നു.
അന്ന് ഫാക്ടറികളിലോ, കടകളിലോ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുറഞ്ഞ വേതനം മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതിന് പുറമെ, മുതലാളിമാരിൽ നിന്ന് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങൾ വേറെ.
ഇക്കാരണത്താൽ തന്നെ അന്ന് അത്തരം ജോലികളെക്കാൾ വേശ്യാവൃത്തി അഭികാമ്യമാണെന്ന് ചില സ്ത്രീകളെങ്കിലും കരുതിയിരുന്നു. 'വർക്കിങ് ഗേൾസ്' എന്നാണ് ഈ ഫോട്ടോശേഖരത്തിന്റെ പേര്.
1890 -കളിൽ ഫോട്ടോഗ്രാഫി വളർന്നുവരുന്ന ഒരു സാങ്കേതികവിദ്യയായിരുന്നു. ക്ലിക്ക് ആൻഡ് ഷൂട്ട് എന്ന ഇന്നത്തെ രീതിപോലെ ഞൊടിയിടയിൽ അന്ന് ചിത്രങ്ങൾ പകർത്താൻ സാധിച്ചിരുന്നില്ല. ഫോട്ടോ എടുക്കാൻ വളരെ നേരം അനങ്ങാതെ ഇരിക്കേണ്ടതുണ്ടായിരുന്നു.
ഗോൾഡ്‍മാന്‍റെ ശേഖരത്തിൽ പ്രത്യക്ഷപ്പെട്ട സ്ത്രീകൾ ഈ ബുദ്ധിമുട്ടുകൾ സഹിച്ച് തീർത്തും സാധാരണമായിട്ടാണ് പോസ് ചെയ്‍തിരിക്കുന്നത്. ഈ ചിത്രങ്ങളിൽ കൂടുതൽ ആകർഷണീയത തോന്നിക്കാൻ അവർ ഏറ്റവും മികവുറ്റ, നവീനമായ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
അന്നത്തെ കാലത്തെ ഫാഷനെ കുറിച്ചും വസ്ത്രധാരണരീതികളെ കുറിച്ചും കൂടുതൽ മനസിലാക്കാൻ ഈ ചിത്രങ്ങൾ നമ്മെ സഹായിക്കുന്നു.
എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യമാണ് അവരെ മറ്റുള്ളവർ അംഗീകരിക്കുക, അല്ലെങ്കിൽ പരിഗണിക്കുക എന്നത്. കലാകാരൻ അവരുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ ഒരുങ്ങിയപ്പോൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതൊരു അതുല്യ അവസരമായി.
അവരുടെ ആഹ്ളാദം ക്ഷണികമായിരുന്നു എങ്കിലും ചിത്രങ്ങൾക്കായി ക്യാമറയുടെ മുന്നിൽ പോസ് ചെയ്‍തപ്പോൾ അവർ സ്വയം ആത്മവിശ്വാസത്തിന്‍റെ, വിമോചനത്തിന്‍റെ പ്രതീകങ്ങളായി മാറുന്നു.
വേശ്യാലയത്തെ അന്ന് 'അത്യാവശ്യമായ ഒരു തിന്മ' എന്നായിരുന്നു വിളിച്ചിരുന്നത്. അവിടത്തെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പുതിയൊരു ഉൾകാഴ്ച നൽകുന്നതാണ് ഈ ചിത്രങ്ങൾ.